ഇനി ഈ യാത്രകളില്ല.
കുറേ പാഠപുസ്തകങ്ങളും, പാഠ്യരീതികളും, സയന്‍സും, ഭാഷയും എല്ലാ തുടര്‍ച്ചയായി മാറിയ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം,
തികച്ചും പുതിയ നിറച്ചേരുവകളും, സൗഹൃദങ്ങളും, അങ്ങോട്ടുമിങ്ങോട്ടും അലയിട്ടടിക്കുന്ന ഓര്‍മ്മകളും വന്നുചേരുന്നു.
അത് പതിനൊന്നാം ക്ലാസ്സിന്റെ തുടക്കമായിരുന്നു.
എന്തായാലും പത്ത് കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ സയന്‍സ് എടുക്കണമെന്നായിരുന്നു.
അതുകൊണ്ട് അതുതന്നെയെടുത്തു.
പത്ത് വരെ പഠിച്ച കാവശ്ശേരി സ്ക്കൂളിലായിരുന്നില്ല. പാടൂര്‍‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഓട്ടമത്സരത്തിന്റെ, വിസിലടിയും അത് മുഴക്കെ സ്തംബിപ്പിച്ച ഹൃദയവും, വലിയ ഗ്രൗണ്ടിന്റെ ഓടിക്ഷീണിച്ച ഓര്‍മ്മകളുമുള്ള എം‍.എന്‍.കെ.എം.എച്ച്.എസ്സ്.എസ്സ്.ചിറ്റിലംചേരിയിലേക്ക്.
പുതിയ പ്രഭാതങ്ങള്‍,
തണലുകള്‍,
പാദങ്ങള്‍ :)
പുതിയ മുഖങ്ങള്‍.
തുടക്കത്തിന്റെ ഉപരിതലങ്ങളില്‍ തുടങ്ങി അതേ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് നീന്തി, ഒരുമിച്ച് കൈകോര്‍ക്കുന്ന ഈയൊരു നിമിഷം വരെ നീളുന്ന ഒന്ന്.

പത്തിന്റെ "വടിമുഴക്കങ്ങള്‍" ഈ ചുമരുകള്‍ക്കില്ലായിരുന്നു.
ഹിന്ദി അപ്രതിക്ഷമായി.
അപരചിതരായ സമവാക്യങ്ങള്‍ വന്നുചേരുന്നു.
ഇപ്പോള്‍ പതിവായി സ്ക്കൂള്‍ ബില്ലടിക്കാറില്ല.
ക്ലാസ്സ് പിരീഡുകള്‍ വലുപ്പമേറിയവയായി.
തിങ്കളിന്റെ നിരാശകള്‍ക്കും , വെള്ളിയുടെ ആരവങ്ങള്‍ക്കുമിടയില്‍ വലിയ എന്തോ ഒന്ന് പുതുതായി ജനിച്ചു.
മാറ്റങ്ങള്‍തന്നെയാകാം അത്.
ചോക്കിലേക്കും, ബോര്‍ഡിലേക്കും ഉറങ്ങിയെണീക്കുകയും, നിശബ്ദമായി സംസാരിക്കുകയും, ദൂരേക്ക് വാതിലുകള്‍ സ്വപ്നം കാണുകയും ചെയ്യുന്ന മാറ്റങ്ങള്‍.
ഇടയ്ക്ക് ഹൃദയങ്ങള്‍ പെയ്യുന്ന മാറ്റങ്ങള്‍.
ബഞ്ചില്‍ മഷി കറുപ്പിക്കുന്ന ചിഹ്നങ്ങള്‍.
ഒരു വര്‍ഷം തിരയൊഴിയുന്നത് അത്രയും വേഗത്തിലായിരുന്നു.
വീണ്ടുമൊരു തുടക്കം അവിടെ ജനിക്കുകയാണ്.
പന്ത്രണ്ടാം ക്ലാസ്സ് ശബ്ദങ്ങളുടേതായിരുന്നു. ആ ശബ്ദങ്ങളിലേക്ക് തിരയടിക്കുകയും, ഉള്‍വലിയുകയും തീരങ്ങള്‍ നിക്ഷേപിക്കുകയും ചെയ്യുന്ന സമുദ്രം. ആഴങ്ങളിലേക്ക് പടരുന്ന വേരുകളുടെ സംഗീതം. ഹൃദയങ്ങളുടെ മഴയില്‍ തോടുകളും, അരുവികളും, നിറഞ്ഞൊഴുകുന്ന വരാന്തകള്‍, അതില്‍ തുഴഞ്ഞെത്തുന്ന ചോക്കുതോണികള്‍.
വെള്ളിയുടെ കാത്തിരിപ്പ് അവസാനിച്ചിരുന്നു.
ദൈര്‍ഘ്യമേറിയ വിഷയങ്ങള്‍ , നേരങ്ങള്‍ അതിവേഗത്തില്‍ കുടമടക്കി അടുത്ത പെയ്യല്‍ കാത്തിരിക്കുന്നു.
തിരിച്ചറിവിന്റെ നിമിഷങ്ങള്‍ക്ക് അന്ത്യത്തോടടുക്കുന്തോറും ഉൗതിയിറക്കുന്ന ആലകള്‍ പോലെ ചൂടുപിടിച്ചുകൊണ്ടിരുന്നു.
ചില വിരലുകള്‍ അതിനും മുമ്പേ തന്നെ തിരക്കുപിടിച്ച നിലനില്‍പ്പിലേക്ക് ഒഴുകിപ്പോയി.
അവസാനത്തെ പരീക്ഷയോടടുക്കുന്ന ഇടിമുഴക്കങ്ങള്‍
.
ഇനി ഒരു തിരിഞ്ഞുനോട്ടമോ , അതേ ആര്‍പ്പുവിളികളോ ഇല്ലാ എന്ന അനിശ്ചിതത്വങ്ങളിലേക്ക് ശബ്ദിക്കുന്ന നിശ്ചലത.
ഒരുപാട് വഴികള്‍ അലതല്ലുന്ന യാഥാര്‍ത്ഥ്യത്തിന്റെ വാതിലുകള്‍, ജനാലകള്‍.
ചിതലുകള്‍ മറന്ന് വക്കുന്ന തിണ്ണകളുടെ പുഞ്ചിരികള്‍.
ഇനി ഓര്‍ക്കുമ്പോള്‍ കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന ഓര്‍മകള്‍.
പക്ഷെ പെയ്തിറങ്ങിയ സമുദ്രങ്ങള്‍ വറ്റാറില്ല.
ആ ശബ്ദങ്ങള്‍ നിലക്കാറുമില്ല.
ജീവിതങ്ങളിലേക്കുള്ള തുടക്കങ്ങളില്‍ ഈയൊരു കാലം അവസാനിക്കുമ്പോള്‍ പരസ്പരം കോര്‍ത്തിണക്കിയ കൈകള്‍ നമുക്ക് ചേര്‍‍ത്തുപിടിക്കാം.
വീണ്ടുമൊരു കണ്ടുമുട്ടല്‍ കരുതിവക്കാം. 

Comments

Popular posts from this blog

2016 wikipedia indian conference, chandikhand