Ashes and Dimonds കാര്‍ബണ്‍
നായകത്വങ്ങളെ കാണാനില്ലാത്ത ലോകം,
അവിടെ പണവും, അധികാരവും, കടങ്ങളും, ദാരിദ്ര്യങ്ങളും, പട്ടിണിയും ഒഴുകി നടക്കുന്നു.
ചില സ്വപ്നങ്ങള്‍, ആഴങ്ങളുള്ള ബന്ധങ്ങള്‍, ശിഖിരങ്ങളുടെ കാട്ടരുവികള്‍ എല്ലാം അവിടെ ഫാന്റസികളെ ഉരുവം കൊള്ളിക്കുന്നു.
സ്വപ്നങ്ങളിലൂടേയും, യാഥാര്‍ത്ഥ്യങ്ങളിലൂടേയും ഒരുപോലെ കടന്നുപോകുന്ന ഒരു സിനിമയാണ് വേണു എഴുതി സംവിധാനം ചെയ്ത കാര്‍ബണ്‍.
ചാരത്തിന്റേയും വജ്രത്തിന്റേയും അടിസ്ഥാന മൂലകം കാര്‍ബണാകുമ്പോഴും, ഭാവിയോ ഭൂതമോ കരിഞ്ഞുണങ്ങുകയോ, വെട്ടിത്തിളങ്ങുകയോ ചെയ്യുന്ന ഒന്നായി മാറുന്നു ജീവിതം. വജ്രം ഒഴുക്കുന്ന പ്രകാശത്തെ പ്രതിദ്വനിപ്പിക്കുന്ന മനുഷ്യന്റെ ആഗ്രഹങ്ങളോ, ആര്‍ത്തിയോ ആകാം. ചാരം ഇല്ലായ്മയുടെ പൊടിപടലങ്ങളും.
എല്ലാ മനുഷ്യരിലും ഉറങ്ങികിടക്കുന്ന വന്യതതന്നെയാണ് നിധി. അതേ മനുഷ്യന്റെ ആഴത്തിലുള്ള ആഗ്രഹങ്ങള്‍, എക്കാലത്തേയും വെട്ടിപിടിത്തങ്ങള്‍ ഇതേ നിധിക്കുവേണ്ടിയായിരുന്നു. അന്ത്യത്തില്‍ അവശേഷിച്ച കാലുകള്‍ രക്ത നിറമുള്ള അരുവികളില്‍ കുത്തിനില്‍ക്കുന്നു.
വനാന്തരങ്ങള്‍ ആ കാലുകളെ അവസാനം വരേയും കഥകളായി കൊണ്ടുനടന്നെന്ന് മാത്രം.
തിരക്കൊഴുകുന്ന നഗരത്തിലേയും, ആകാശം വിരിയുന്ന ഗ്രാമങ്ങളിലേയും, സാധാരണക്കാരനാണ് സിബിയായി എത്തുന്ന ഫഹദ് ഫാസില്‍. എല്ലാ ദിവസവും രാവിലെ വീട് വിട്ടിറങ്ങുന്ന സിബി എത്തിച്ചേരുന്നത് പെട്ടെന്ന് പണമുണ്ടാക്കുന്ന കച്ചവടങ്ങളിലേക്കാണ്. സ്വപ്നവും, യാഥാര്‍ത്ഥ്യവും ഓരോ കച്ചവട ദൃശ്യങ്ങളിലും പ്രത്യേകതയുണര്‍ത്തുന്നു. ആനപാപ്പാനായെത്തുന്ന സൗബിന്‍ ഷാഹിര്‍ ആ മായിക ലോകത്തെ ഒരു ബിംബമാണ്. സ്വപ്നങ്ങള്‍ ഇടയ്ക്ക് തോട്ടിയിട്ട് പിന്നോട്ട് വലിക്കുകയും, കിതപ്പിക്കുയും ചെയ്യുന്നു. ആദ്യ ഭാഗം സിബിയുടെ വീട്ടുവിശേഷങ്ങളാണ്. തിരക്കുപിടിച്ച യാത്രകള്‍ അവിടത്തെ സവിശേഷതയാണ്. കാടിന്റെ നടുവിലെ ബംഗ്ലാവില്‍ മാനേജറായി എത്തുന്നതോടെയാണ് കഥയൊഴുക്കിന് തിരയുണ്ടാക്കുന്നത്. അവിടത്തെ കാറ്റും, മണ്ണും, മനസ്സുകളും ഉരുവിട്ടിരുന്ന തലക്കാണിയുടെ നിധിയുടെ കഥയാണ് സിബിയുടെ ചിന്തകളിലേക്ക് വഴിമാറുന്നത്. ആ നിമിഷങ്ങളിലേക്ക് സമീറയായി എത്തുന്ന മംമ്ത ഒരു സ്വപ്നദര്‍ശിക്ക് വലിയൊരുമേഘം പോലെ പ്രതീക്ഷകള്‍ പെയ്യിക്കുന്നു. അവരൊരുമിച്ചാണ് തലക്കാണിയുടെ നിധിയിലേക്ക് യാത്ര തുടങ്ങുന്നത്. വഴികാട്ടിയായി എത്തുന്ന സ്റ്റാലിനും, ആദിവാസി പയ്യനായ കണ്ണനും അവരൊടപ്പമുണ്ട്. തലക്കാണിയിലേക്ക് പോയവരാരും പോയതുപോലെ തിരിച്ചുവന്നിട്ടില്ലെന്ന് കണ്ണന്‍ ഇടയ്ക്കിടെ പറയുന്നുണ്ട്. പക്ഷെ ഓരോ കഥകളും സിബിയുടെ നിധിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ആ പ്രതീക്ഷകളുടെ വള്ളിപടര്‍പ്പിലൂടെ അവര്‍ കാട് കയറുന്നു. ഇടയ്ക്ക് ഒറ്റപ്പെടുന്ന സിബിയിലേക്ക് കറുത്ത കാടിന്റെ ആഴമേറിയ ആഞ്ഞടിപ്പുകള്‍ യാഥാര്‍ത്ഥ്യത്തെ വിളിച്ചോതുന്നുണ്ട്. കാട് പൂര്‍ണ്ണമാകുന്നത് അപ്പോഴാണ്.
തലക്കാണിയിലെ വിശ്വാസങ്ങളും, കാടിന്റെ തീക്ഷ്ണതയും സ്റ്റാലിനും, കണ്ണനും, സമീറയുടെ തിരിച്ചുപോകലിലേക്ക് എത്തിക്കുന്നു. പക്ഷെ അപ്പോഴും തന്റെ നിധിയെ ഒഴുക്കി വിടാന്‍ അയാള്‍‍ തയ്യാറാവുന്നില്ല.
പ്രതീക്ഷയുടെ പാറക്കൂട്ടങ്ങളിലേക്ക്, അയാള്‍ വീണ്ടും ഇലകള്‍ക്കിടയിലേക്ക് മറയുന്നു.
അവസാനത്തെ തുള്ളി വെള്ളവും ഇല്ലാതാകുന്നതോടെ ഒരു മനുഷ്യന്റെ ആഗ്രഹങ്ങളും വറ്റി തുടങ്ങുന്നു.
പക്ഷെ മനുഷ്യനോളം ശക്തി അതിനില്ല.
വിശപ്പില്‍ കാട്ടൂ കൂണുകളും, ദാഹത്തിന് കാടിന്റെ മടിതട്ടിലെ ചളിവെള്ളവും മനുഷ്യന്റെ ഇച്ഛാശക്തിതന്നെയാണ്.
പക്ഷെ സമനില തെറ്റുന്ന സിബി എത്തിച്ചേരുന്നത് വലിയൊരു കൊക്കയിലേക്കാണ്..
സമീറയും, സമീറയുടെ സ്വപ്നങ്ങളും ഒരു കാട്ടരുവിപോലെ തിരിച്ചെത്തുകയാണ്. അത് സിബിയുടെ അബോധമനസ്സായിരുന്നു.
ആദ്യ പകുതിയില്‍ ഞെട്ടിയെഴുന്നേല്‍ക്കുന്ന സിബി കണ്ടത് യാഥാര്‍ത്ഥ്യം തന്നെയായിരുന്നു.
ഈ നിമിഷങ്ങളും അതിന്റെ ബാക്കിവയ്പ്പുകളാണോ.
സമീറയുടെ പച്ചപ്പ് വലിയൊരു മഴയില്‍ പുഷ്പിക്കുകയാണ്.
അന്ത്യത്തില്‍ തിരിച്ചറിവിലേക്കെത്തുന്ന സിബി പെയ്യുന്നതും അതുതന്നെയാകാം.
പക്ഷെ വണ്ടിക്കാരനിലേക്ക് ആയാള്‍ നീട്ടുന്ന സ്വര്‍ണ്ണനാണയം സാങ്കല്‍പ്പികതയുടെ, എന്നാല്‍ സ്വപ്ന യാഥാര്‍ത്ഥ്യങ്ങളുടെ പുതിയ വാതിലുകള്‍ തുറന്നിടുന്നു.
മനുഷ്യരേഖകള്‍ കാടുകളിലേക്ക് തുടരുന്നു,
നീര്‍ച്ചാലുകള്‍ ഹൃദയങ്ങളിലേക്കും.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand