വർഷാന്ത്യകുറിപ്പുകൾ .
മായ്ക്കാന്‍ നോക്കുമ്പോള്‍ സ്വയം മായ്ച്ചുതരുന്ന മണ്‍തരികള്‍ ഈ വര്‍ഷത്തിന്റെ പ്രത്യേകതയായിരുന്നു
എന്ന് പറയാന്‍ ശ്രമിക്കുമ്പോള്‍ അതിരാവിലെ എണീറ്റ് നേരത്തേയുള്ള ബസ്സ് കയറി ട്യൂഷന് പോയി , പിന്നെ സ്ക്കൂളിലേക്ക വന്ന്, വൈകുന്നേരം വീണ്ടും ട്യൂഷനിലേക്ക് തന്നെ തിരിച്ചെത്തുന്ന സമയത്തെ ഓര്‍മ്മവരും.
പക്ഷെ ഈ സമയം എന്റേതായിരുന്നില്ല.
അടുത്തിരിക്കുന്ന ആരുടെയൊക്കേയോ ആകാം.
പതിനൊന്നാം ക്ലാസ്സിന്റെ പരീക്ഷയും, പന്ത്രണ്ടിന്റെ ആഘോഷങ്ങളും ഈ വര്‍ഷമായിരുന്നു.
വലിയ മാറ്റങ്ങള്‍ പരിചയമുള്ള ക്ലാസ്സിന് വന്നിരുന്നു.
അതുപോലെ ആ മാറ്റവും മറ്റൊരു വഴിയിലേക്ക് ആടിയുലയുന്ന ദുഃഖവും.
അടുത്ത നാളുകള്‍ പുതിയ വര്‍ഷത്തിലേക്ക് തിരയടിക്കുകയാണ്.
അതിനിടയ്ക്ക് ഇത് ചില ഓര്‍മ്മകുറിപ്പുകള്‍ മാത്രം.
മിക്ക സിനിമകളും ആദ്യം തന്നെ കണ്ട വര്‍ഷമായിരുന്നു 2017.
മിക്കപ്പോഴും അച്ഛനുമമ്മയും, ഏട്ടനുമുണ്ടാകും.
ശബ്ദതാരാവലി വീണ്ടെടുക്കലിന്റെ രണ്ടാം ശ്രമത്തിന്റെ ഭാഗമായി സി.വി.ആര്‍ മാമനെ , അമ്മായിയെ സായാഹ്നയെ പരിചയപ്പെട്ടു.
തിരുവനന്തപുരത്തേക്കുള്ള യാത്ര മാമനെക്കാണാനായിരുന്നു. ടെക്ക് സാങ്കേതികവിദ്യ അന്നായിരുന്നു പരിചയപ്പെടുന്നത്.
പുതിയ സൈക്കിള്‍ സമ്മാനിക്കുന്നതും മാമന്‍ തന്നെ.
അവിടെവച്ച് തന്നെ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയ്ക്കും, സി.വി.രാമന്‍ പിള്ളയുടെ മാര്‍ത്താണ്ടവര്‍മ്മക്കും ചീത്രീകരണം നടത്തി.
സായാഹ്നയില്‍ പ്രസിദ്ധീകരിച്ചു.
എന്റെ കുഞ്ഞുസ്ക്കൂളിന്റെ ചരിത്രവും, എപ്പോഴും അതിനു ചുറ്റിപറക്കുന്ന ശബ്ദമില്ലാത്തവര്‍ക്കുമായി പേരില്ലാ പുസ്തകവും പുറത്തിറങ്ങി. പകര്‍പ്പുപേക്ഷ എന്താണെന്ന പഠിച്ച വര്‍ഷം കൂടിയായിരുന്നു ഇത്.
ചെറിയ മീശ വന്നുവെന്നൊക്കെ അച്ഛന്‍ ഇക്കൊല്ലമായിരുന്നു പറഞ്ഞത്.
ഞാന്‍ നോക്കിയപ്പോള്‍ താടിയുമുണ്ടായിരുന്നു.:)
പണ്ടത്തേപ്പോലെ ഏട്ടന് എന്റൊപ്പം കളിക്കാനൊന്നും സമയമില്ലാതായി.
എഞ്ചിനീയറിംഗ് ഇത്ര തിരക്കുപിടിച്ചതാണല്ലേ....
കുറച്ചു വര്‍ഷങ്ങളായി നോക്കിക്കൊണ്ടിരുന്ന മലയാളം ടൈപ്പിംഗിന് ഇപ്പോഴായിരുന്നു സംസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
മത്സരങ്ങളല്ല.
പക്ഷെ അന്ന് എട്ടാം ക്ലാസ്സിലെ ഉച്ചക്കഞ്ഞിക്ക്ശേഷം പത്മകുമാര്‍ മാഷ് ചോദിച്ച മലയാളം ടൈപ്പിംഗിന് ചേര്‍ത്തട്ടേയെന്നുള്ള ചോദ്യത്തിന് ശേഷമുള്ള ചെറിയ സന്തോഷം തന്നെയായിരുന്നു..
അച്ഛന് പൂശേണ്ട ഡൈയുകളുടെ എണ്ണം കൂടുകയും, അമ്മയുടെ ഒരു മുടി നരക്കുകയും ചെയ്തു.
അത് വലിയ മാറ്റമായിരുന്നു.
സിനുചേച്ചിയുടെ വിവാഹം കഴിഞ്ഞു.
അല്ലെങ്കില്‍ എല്ലാ അവധികള്‍ക്കും സിനുചേച്ചിയും, വിഷ്ണുചേച്ചിയും, കൃഷ്ണപ്രിയയുമൊക്കെ വിരുന്ന് വരുമായിരുന്നു.
അച്ഛനേയും അമ്മയേയും മാറ്റിവച്ച് ഏട്ടനെ പി.ടി.എ മീറ്റിംഗിന് കൊണ്ടുപോയി.
പക്ഷെ അടുത്ത പ്രാവശ്യം അച്ഛനേയും, അമ്മയേയും കൊണ്ടുവരണമെന്ന ടീച്ചറുടെ കണ്ണുരുട്ടലോടെ അന്ന് തിരിച്ചെത്തി.
പതുക്കെ പതുക്കെ ആട്ടിന്‍കൂടുകള്‍ കാലിയായി തുടങ്ങി.
തൊടി മൊതലാളികളുടെ പയറും, വാഴയും, തേക്കുമൊക്കെ തിന്നെന്ന പരാതിയില്‍ ആടുകളെ അറവുശാലകളിലേക്ക് അയച്ചു.
കച്ചോടക്കാര്‍ മതിയാവുന്ന രീതിയില്‍ വില കുറച്ചു.
അപ്പോഴൊക്കെ ഏതൊഒരു കോണില്‍ അമ്മയുടെ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു.
വേശവല്ല്യേമ്മക്കും, രുഖ്മണിവല്ല്യേമ്മക്കും കുറച്ച് ആടുകളെ കൊടുത്തു.
കൂട്ടത്തിലെ സുന്ദരി ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് വന്നെത്തിനോക്കും. ആ മണ്ണില്‍ തന്നെ കണ്ണീര് തുടച്ച് അങ്ങ് ദൂരേക്ക് മാഞ്ഞുപോകും.
മണല്‍തുള്ളികള്‍ വാരിയെടുത്ത ആ ചെറിയ കരച്ചിലുകള്‍ പോലെ ചെറിയ ദുഃഖങ്ങളും പുതുവത്സരങ്ങളുമായി കാലം മുന്നോട്ട് പോകുകയാണ്.
അടുത്ത നാളുകള്‍ നല്ലൊരു മനുഷ്യനാകുമെന്ന പ്രതിജ്ഞകള്‍ ചൊല്ലുന്നില്ല.
ഭാവിയിലേക്ക് കാലൂന്നുമോ എന്നുമറിയില്ല.
പക്ഷെ ഒഴുകിയെത്തിയ പാതയെ ഓര്‍മ്മിച്ചുകൊണ്ട് പുതിയ പാതകളിലേക്ക് ലയിച്ചുചേരുമെന്ന് മാത്രമറിയാം.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand