എന്റെ ഇന്റര്‍നെറ്റ് അനുഭവങ്ങള്‍..ഒറ്റപ്പെടലുകള്‍....
മൂന്നില്‍ പഠിക്കുമ്പോ തന്നെ അച്ഛന്‍ വീട്ടില്‍ വലിയൊരു പെട്ടി വാങ്ങിതന്നിരുന്നു.
വെറും പെട്ടിയല്ല.
കമ്പ്യൂട്ടറ് പെട്ടി.
അത് തുടങ്ങുന്നത് ഒരു ചുവന്ന് കാറിന്റെ ഗെയിമുകൊണ്ടാണ്.
റോട്ടിലൂടെ അതിവേഗത്തില്‍ പാഞ്ഞുപോകുന്ന ഒന്ന്.
കരിപിടിച്ച്, പിഴുതെടുത്ത കാലുകളിലെ ആണികള്‍ താങ്ങിയിരുന്ന അച്ഛമ്മയുടെ ബഞ്ചിലായിരുന്നു അന്ന് കമ്പ്യൂട്ടറിന്റെ സ്ഥാനം.
ഇടയ്ക്ക് വച്ച് ഇന്റര്‍നെറ്റെന്ന പേരില്‍ ഒരു സാധനം വന്നു.
അതിനുശേഷം
കുറേയധികംസമയം കമ്പ്യൂട്ടറിലായി.
ഏട്ടന്‍ എപ്പഴും കളിക്കാന്‍ വിളിക്കും. ഞാന്‍ പോവില്ല.
ഓണ്‍ലൈന്‍ ഗെയിമുകള്‍ അങ്ങനെ കളിച്ചോണ്ടിരിക്കും.
നെറ്റ് വളരെ മെല്ലെയായതുകൊണ്ട് ക്ഷമയോടെ ലോഡിംഗ് ബാര്‍ അനങ്ങുന്നതിലേക്ക് കണ്ണ് തുറുപ്പിക്കും.
ഏറെയിഷ്ടം കാറും, തോക്കും, അടിയും, ഇടിയുമൊക്കെയായിരുന്നേ...
അങ്ങനെ കമ്പ്യൂട്ടറും, ഗെയിമുകളിയുമായി കുറേ പോയി.
അതൊക്കെ എല്ലാത്തിന്റേം ഭാഗമായി.
അപ്പോഴാണ് പുതിയ അയല്‍ക്കാരായി ഉണ്ണിക്കുട്ടനും മുത്തുവുമെത്തുന്നത്.
പഴയ അയല്‍ക്കാരെല്ലാം മെച്ചോട് വിട്ട് പോയിരുന്നു.
അപ്പോ പിന്നെ ഗെയിമ് കളിക്കാന്‍ സമയമില്ല.
ഉണ്ണിക്കുട്ടനും, മുത്തുവും, പിന്നെ ഏട്ടനുമൊക്കെയായി കളിയായി.
എന്നും അവര്‍ കളിക്കാനെത്തും.
നല്ല രസം....
പിന്നെ കമ്പ്യൂട്ടര്‍ കൂടുതല്‍ അറിയാനുള്ള ആഗ്രഹത്തിലേക്കാണ്.
കുറച്ചൊക്കെ പഠിച്ചു.
ഇന്റര്‍നെറ്റിന്റേം, ടെക്കിന്റേയുമൊക്കെ സാധ്യതകള്‍ മെല്ലമെല്ലെ തെളിഞ്ഞുവന്നു.
അതിനുശേഷം അനക്കമില്ലാത്ത നീണ്ട ചുവന്ന വരയായിരുന്നു.
കറുത്ത പ്രതലത്തില്‍ ഹൃദയത്തെ അളക്കുന്നതുപോലെ.
ഇനിയുള്ളത് ഈയിടെക്കെ ഉള്ള കാര്യമാണ്.
വീണ്ടും ആ വലിയ പെട്ടിയിലേക്ക്.
ഗെയിമില്‍ നിന്നെല്ലാം വിട്ട് ഇപ്പോള്‍ സിനിമയിലേക്കാണ്.
അനിമേഷനുകള്‍.
ഇവടത്തെയല്ല,
ജപ്പാന്‍.
ജപ്പാന്റെ അനിമെ എല്ലാം ആദ്യം കണ്ടപ്പോതന്നെ വളരെയധികം ഇഷ്ടായി.
'മസാഷി കിഷിമോട്ടോയുടെ' "നാറൂട്ടോ" -യില്‍ നിന്നാണ് തുടക്കം
പതിനൊന്നാം ക്ലാസ്സിന്റെ വെക്കേഷന് അതിന്റെ 500 എപിസോഡും കണ്ടുതീര്‍ത്തു.
രാത്രി മുഴുവനും ഒരൊറ്റ ഇരിപ്പാണ്.
ചുറ്റും ഇരുട്ടായിരിക്കും.
ഏട്ടനും, അച്ഛനും അമ്മയും ഉറങ്ങുകയാണ്.
അവരിലേക്കുള്ള അകലം കൂടിക്കൊണ്ടിരിക്കയാണ്.
ഉള്ളില്‍ ചെയ്യാനാവാത്തതൊക്കെ അനിമേഷനിലെ നാറുട്ടോ ചെയ്യുന്നുണ്ട്.
എപിസോഡുകളെല്ലാം തീര്‍ന്നതിന് ശേഷം പിന്നീട് അടുത്തതിലേക്ക് ചാടി.
ഇടയ്ക്ക് വച്ച് എന്തെക്കെയോ നഷ്ടപ്പെടുന്നതുപോലെ തോന്നും.
പക്ഷെ അതൊക്കെ അനന്തമായി കിടക്കുന്ന സ്ക്രീനിന്റെ വെള്ളവെളിച്ചത്തില്‍ ചിറകൊടിഞ്ഞുപോകും.
കുറച്ച് നേരത്തേക്ക് നിശബ്ദമായി ഒന്നാലോചിക്കും.
ശേഷം ,
വീണ്ടും...
വീണ്ടും....
"മക്കോട്ടോ ഷിന്‍കായുടെ" "കിമി നോ നാ വ" (your name) അടുത്ത തുടക്കമായിരുന്നു.
അതുപോലുള്ള അനിമേ സിനിമകള്‍ക്കായി പരതി പരതി കുറേയെണ്ണം ബുക്ക്മാര്‍ക്ക് ചെയ്തു.
ഓരോന്നായി കാണാന്‍ തുടങ്ങി.
പന്ത്രണ്ടും, ഇരുപതും എപിസോഡുകള്‍ ഉള്ള ചെറിയ അനിമേ കളായിരുന്നു അവയൊക്കെ.
ഓരോന്നും, കുറേയധികം ബാക്കിവയ്പ്പുകള്‍ മാറ്റിവക്കും.
ആ വിടവ് നികത്താന്‍ അടുത്ത വേറേ കുറേ പേരുകള്‍...
മനസ്സിലേക്ക് അനിമേ -യുടെ വേരുകള്‍ ഊറി കഴിഞ്ഞിരുന്നു.
തഴച്ചുവളരാന്‍ , പൂവിടാന്‍, കായ്ക്കാന്‍, സമയം നിമിത്തമായി തുടങ്ങി.
ഒഴിവുദിനങ്ങള്‍ അനിമേയായി.
ഏട്ടന്‍ പറയുമായിരുന്നു,
കണ്ടിട്ടൊന്നും മതിയായില്ലടാന്ന്.
പക്ഷെ അപ്പോള്‍ ആ ശബ്ദത്തിന്റെ ഓര്‍മകള്‍ ഒരു ഇരുണ്ട വാതില്‍ക്കലായിരുന്നു.
വെളിച്ചം കാണാത്ത വിധം കണ്ണടച്ചുപോയി.
ഓര്‍മകളും, നിലാവുമെല്ലാം കേള്‍ക്കാതായി...
അച്ഛന്‍ ഇടയ്ക്കെപ്പോഴോ പറഞ്ഞു.
ബ്രൗസറിന്റെ ചരിത്രം തുറന്ന് നോക്കാന്‍.
ഹിസ്റ്ററി ടാബ് എടുത്തുനോക്കി.
ഒരേ ചിഹ്നത്തോടെ, ഒരേ പേരുകളോടെ,
ഏകാന്തതയോടെ,
ഓര്‍മകളില്ലാതെ,
സ്വപ്നങ്ങളില്ലാതെ,
അകന്ന്,
കണ്ണ് മിഴിക്കുന്ന എന്നെതന്നെ അതില്‍ ഞാന്‍ കണ്ടു.
ഹൃദയം നിലശ്ചിരുന്നു.
വിണ്ടുകീറുന്ന നിലങ്ങളില്‍ ഉറവ പൊങ്ങുകയാണ്.
കടല്‍ ഉപ്പു തേടി പോയി.
പാടങ്ങളുടെ വിതയ്ക്കല്‍ കഴിഞ്ഞിരുന്നു.
ആകാശം ഇന്നലെത്തേതായിരുന്നില്ല....
കലങ്ങിമറിയുന്ന കനാലുകള്‍ക്കരികില്‍ കാലും നട്ടിരിക്കുന്ന ഒരാള്‍.
അതേ ജലാശയങ്ങളിലേക്ക് കൈ നീട്ടി.
അത് ഞാനാണെന്ന് പറഞ്ഞു.
ഇനി എന്തു ചെയ്യും.........
അറിയില്ല.
ബ്ലു വെയില്‍ അതിനിടക്കാണ് കേള്‍ക്കുന്നത്,
പേടി തോന്നിതുടങ്ങിയിരുന്നു.
ഒറ്റപ്പെടല്‍.
അതിര്‍ത്തികള്‍ കടന്നുപോകുന്ന പുഴയില്‍ വേലിക്കെട്ടുകളിലേക്ക് വേലികൾതോറും പണിയുന്ന ചില മതിലുകള്‍.
ഇതെല്ലാം അതാകാം.
മതില്‍ക്കകം സ്വര്‍ഗ്ഗവും, അപ്പുറം നരകവും.
പ്രകാശത്തിന്റെ രണ്ട് വാക്കുകള്‍.
ചിലതൊക്കെ പേടിപ്പെരുത്തുന്നതാണ്.
അല്ലെങ്കില്‍ ചിലതിനേയൊക്കെ പേടിക്കണം.
മതിലുകളെ,
വെളുത്ത ചുമരുകളെ.....
ചിലപ്പോള്‍
സ്വാതന്ത്ര്യത്തേയും........................................

Comments

Popular posts from this blog

2016 wikipedia indian conference, chandikhand