ഇന്ന് കുറച്ചു നേരം പതിനേഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലായിരുന്നു.
ആ പുസ്തകത്തില്‍ കയറി കുറേ സഞ്ചരിച്ചു.
ഒന്ന് തേടിയായിരുന്നു പോക്ക്.
ജോസഫ് ആന്റണി മാമന്റെ ഹരിതഭൂപടം എന്ന പുസ്തകത്തില്‍ കയറി മലബാറിന്റെ ഹൃദയത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന സസ്യങ്ങളെകുറിച്ചുള്ള ഒരു മഹത്തായ ഗ്രന്ഥം തേടിയായിരുന്നു യാത്ര.....
ഇട്ടി അച്ച്യുതന്‍ എന്ന മഹത്തായ വൈദ്യന്‍ നിര്‍മ്മിച്ച, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മലബാര്‍ കമാന്‍ഡര്‍ ആഡ്രിയന്‍ വാന്‍ റീഡിനാല്‍ രൂപ കല്‍പ്പന ചെയ്യപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്നതാണ് ആ മഹത്തായ ഗ്രന്ഥത്തിന്റെ പേര്.
333 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കഥ നടക്കുന്നത്.
മലബാറാണോ, സിലോണാണോ ഫലഭൂയിഷ്ടിയുള്ള ഇടമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഓരോ പ്രദേശത്തിനും, അതിന്റേതായ ഫലഭൂയിഷ്ടി ഉണ്ടെന്ന് വാദിക്കാമായിരുന്നു.
എന്നാല്‍ അന്ന് അത് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കി.
അതിന്റെ ഉത്തരമായി, മലബാറില്‍ ഫലഭൂയിഷ്ടിയേറിയ മണ്ണാണെന്നും, അവിടെ സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല മറ്റ് പലതുമുണ്ടെന്നും സ്വന്തം കമ്പനിയെ തന്നെ ബോധിപ്പിക്കാന്‍ വാന്‍ റീഡ് നിര്‍മ്മിച്ച ഒരു വഴിത്താരയാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്.
അതില്‍ മിക്കതും, ലാറ്റിന്‍ ഭാഷയിലാണ്,
എന്നാലാദ്യമായ മലയാള ലിപി മഷിപുരളുന്നതും മലബാറിക്കൂസില്‍ തന്നെ.
കേരളത്തിന്റെ സസ്യസമ്പത്തിനെ കുറിച്ചുള്ള വലിയൊരു പഠനഗ്രന്ഥമാണത്. പന്ത്രണ്ട് വോള്യങ്ങളിലായി മലബാറിക്കൂസിനെ പുറത്തിറക്കുന്നത് ഇട്ടി അച്ചുതന്‍ എന്ന വൈദ്യന്റെ കുടുംബത്തിലെ തലമുറകളിലായി കൈമാറിപോന്ന നാട്ടറിവുകളുടേയും, സസ്യശാസ്ത്രത്തിന്റേയും, അറിവുകള്‍ നിറഞ്ഞാണ്.
ഓരോ സസ്യത്തിനും, അതിന്റെ ലക്ഷണങ്ങളും, വേരിന്റെ രീതിയും, പൂവിന്റെ നിറവും, വലുപ്പുവും, ഗുണവുമൊക്കെ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മിഴിവാര്‍ന്ന ചിത്രങ്ങളോടെ ആ ഗ്രന്ഥം പല രോഗങ്ങള്‍ക്കും നിര്‍മ്മിക്കേണ്ട മരുന്നുകളുടെ രീതിയും പറഞ്ഞുതരുന്നു.
ചേര്‍ത്തല ടൗണില്‍ നിന്ന് എറണാകുളം റൂട്ടില്‍ അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്തുവേണം തങ്കിക്കവല എത്താന്‍.അവിടെനിന്ന് രണ്ടേകാല്‍ കിലോമീറ്റര്‍ മാറി തെൈക്കല്‍ ഭാഗത്തേക്കുള്ള റോഡിലാണ് ഇട്ടി അച്യുതന്‍ ജങ്ഷന്‍. ആ ജങ്ഷനു പഠിഞ്ഞാറ് മൂന്നു നാല് പുരയിടങ്ങള്‍ക്കപ്പുറം കൊല്ലാട്ട് പറമ്പ്. ആലപ്പുഴ
ജില്ലയില്‍ കടക്കരപ്പള്ളി പഞ്ചായത്തിലെ എട്ടാം വാര്‍ഡാണിത്.
ഇതിന് അടുത്തായി ഇട്ടി അച്യുതന്‍ എന്ന മാഹാവൈദ്യര്‍ പരിപാലിച്ചിരുന്ന ഒരു ഔഷധതോട്ടമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ പരമ്പരയിലെ ഇപ്പോഴത്തെ ഗൃഹനാഥനാണ് സോമന്‍.
ഒരു മഹാവൈദ്യപരമ്പരയിലെ എല്ലാ കണ്ണികളും വൈദ്യരാണെങ്കിലും അവരാരും ഇട്ടി അച്യതുനു ശേഷം വൈദ്യരംഗത്ത് പ്രശസ്തരായില്ല....
ഇട്ടി അച്യുതന്‍ ഉപയോഗിച്ചിരുന്ന താളിയോലഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന ചരല്‍ക്കൂട, ഔഷധങ്ങള്‍ അളന്നെടുക്കാന്‍ വൈദ്യര്‍ ഉപയോഗിച്ചിരുന്ന കഴഞ്ചിക്കോല്,മരുന്നുരക്കാനും ചതക്കാനുമുള്ള ചാണക്കല്ലും അമ്മിക്കല്ലുമൊക്കെ അവിടെയിരിപ്പുണ്ട്.
അദ്ദേഹമാര്‍ജിച്ച നാട്ടുമരുന്നുകളുടേയും, സസ്യസമ്പത്തിന്റേയും നാമം ചൊല്ലി.
ഇട്ടി അച്യുതനിലേക്കുള്ള മറ്റൊരു തൂക്കു പാലമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്.
കേരളം ചാത്രുവര്‍ണ്യ വ്യവസ്ഥിയുടെ കാല്‍ ചുവട്ടില്‍ അമര്‍ന്നിരുന്ന അക്കാലത്താണ് വാന്‍ റീഡ് ഇട്ടി അച്യുതന്‍ എന്ന കീഴ്ജാതിയില്‍പ്പെട്ട ഒരു വൈദ്യരെ തന്റെ കോട്ടയിലേക്ക് ക്ഷണിക്കുന്നത്.
അദ്ദേഹത്തിനുണ്ടായ അറിവുകളുടെ സമുച്ചയമായിരിക്കാം ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ മുഖ്യ ചുമതല ഇട്ടി അച്യുതന് നല്‍കാന്‍ വാന്‍ റീഡിനെ പ്രേരിപ്പിച്ചത്.
ആ ഗ്രന്ഥത്തില്‍ ഇട്ടി അച്യുതന്റെ സംഭാവനകളെ വിശദമായി നല്‍കിയിട്ടുണ്ട്.
ഇട്ടി അച്യുതന്റേയും , ചിത്രകാരന്മാരുടേയും, വാന്‍ റീഡിന്റേയുമൊക്കെ, മറ്റു പലരുടേയും ശ്രമഫലമായി
ആംസ്റ്റര്‍ഡാമിലാണ് 12 വോള്യങ്ങളായി ഹോര്‍ത്തൂസ് മലബാറിക്കൂസ് പുറത്തിറങ്ങിയത്.
മലബാറിക്കൂസ് പുറത്തിറക്കാനായി വാന്‍ റീഡിന് നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടിവന്നു.
അതിലൊന്ന് അച്ചടിതന്നെയായിരുന്നു.
ഇത്രയും വലിയ ഒരു ഗ്രന്ഥം അച്ചടിക്കുകയും, വില്‍ക്കുകയും ചെയ്യുന്നത് അന്നത്തെ കാലത്ത് ഭീമമായ പണച്ചിലവുള്ള കാര്യമായിരുന്നു.
എന്നാല്‍ ഹോര്‍ത്തൂസ് മലബാറിക്കൂസ് നിര്‍മ്മിക്കാന്‍ സഹായിച്ചവരിലാരും അതിന്റെ 12 വോള്യങ്ങളും അച്ചടിമഷിപുരളുന്നത് കാണാന്‍ കഴിഞ്ഞിട്ടില്ല....
മലബാറിക്കൂസിന് ജനങ്ങളില്‍ വിലയിടിഞ്ഞതാവാം ഇത്രയും മഹത്തായ ഗ്രന്ഥം ചരിത്രത്തെ തൊട്ടുണര്‍ത്താതെ ഒന്നുറങ്ങാന്‍ പോയത്.
പിന്നീട് പതിറ്റാണ്ടുകള്‍ക്ക്ശേഷമാണ് മലബാറിക്കൂസിനെ പുനര്‍ജനിപ്പിച്ച് മണിലാല്‍ എന്ന ശാസ്ത്രജ്ഞ്യന്‍ ലോകത്തേക്ക് വരുന്നത്.
അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് അമ്മ ഇടയ്ക്ക് പറയാറുണ്ടായിരുന്നത്, എഴുതുകയാണെങ്കില്‍ ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം പോലെയെഴുതണം, എന്നായിരുന്നു.
അതുതന്നെയാവാം മലബാറിക്കൂസിനെ കണ്ടെത്തുന്ന മണിലാലിന്റെ ജീവിതത്തില്‍ ഒരു തുടക്കമായത്.
പിന്നീട് ഒരു ലൈബ്രറിയില്‍ വായനക്കായി ചിലവഴിച്ച തന്റെ യൗവ്വനകാലത്താണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ഒരു വോള്യം കാണുന്നത്.
തണുത്തുറഞ്ഞ ഹിമമനുഷ്യനെപോലെ ഹിമാലയം പോലെയുള്ള ആ ഗ്രന്ഥം മണിലാലിനെ സ്തംഭിപ്പിച്ചു,
അതിലെ സസ്യങ്ങളുടെ പേര് ലിസ്റ്റ് ചെയ്തു.
അവിടെനിന്ന് ആ യാത്ര ഊര്‍ജ്ജിതമായി.
പലരേയും കണ്ടു.
പല വൈദ്യരുടേയടുത്തും ഇങ്ങനെയൊരു ഗന്ഥത്തെക്കുറിച്ച് ചോദിക്കും.
പലരും അറിയില്ലാന്ന് പറയും.
മറ്റുചിലപ്പോള്‍ അറിയുമെന്നും.
അവര്‍ പറഞ്ഞയിടത്ത് നോക്കുമ്പോള്‍ അത് പഴയ താളിയോലകളായിരിക്കും.
അങ്ങനെയിരിക്കെയാണ് അദ്ദേഹം തമിഴ്‍നാട് കാര്‍ഷിക സര്‍വകലാശാലയിലെ ലൈബ്രറി ബ്ലോക്കിലേക്ക് പോകുന്നത്.
അവിടെ അദ്ദേഹം റെഫറന്‍സുകള്‍ പരതികൊണ്ടിരിക്കുകയായിരുന്നു.
അതിനിടയ്ക്കാണ് ടോയ്‍‍ലറ്റില്‍ പോയിവരാമെന്ന് അദ്ദേഹം കരുതിയത്.
തൂക്കിവില്‍ക്കാനും, ഒഴിവാക്കാനുമൊക്കെ ഇട്ടിരുന്ന കടലാസുകഷ്ണങ്ങള്‍ അവിടെയുണ്ടായിരുന്നു,
ആ കൂമ്പാരങ്ങള്‍ക്കിടെ ഒരു ചരിത്രത്തെ താങ്ങിപിടിച്ച വലിയൊരു പരിചിതമായ പുസ്തകവുമുണ്ടായിരുന്നു.
അത് ഹോര്‍ത്തൂസ് മലബാറിക്കൂസായിരുന്നു.
വീണ്ടും ഒന്ന് നോക്കിയപ്പോള്‍ മലബാറിക്കൂസിന്റെ 12 വോള്യങ്ങളും ലഭിച്ചു.
കണ്ണുകളെ വിശ്വസിക്കാനായില്ല, നട്ടെല്ലിലൂടെ തണുപ്പ് അരിച്ചുകയറുന്നതുപോലെ.
എന്നാണ് ആ രംഗത്തെ എഴുത്തുകാരന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ആ ഗ്രന്ഥത്തിന്റെ മിക്ക ഭാഗങ്ങളും ലാറ്റിനിലായിരുന്നു.
അതുകൊണ്ടുതന്നെ അതിനെ പരിഭാഷപ്പെടുത്തേണ്ടതാണ് അടുത്ത പണി.
മണിലാലിന് ലാറ്റിനറിയില്ല.
അതുകൊണ്ടുതന്നെ കേരളത്തിലെ ലാറ്റിനറിയുന്ന അച്ഛന്മാരെ കണ്ടു.
പക്ഷെ എല്ലാവരും കൈയ്യൊഴിഞ്ഞു.
പക്ഷെ കുറേപേര്‍ സഹായിക്കാനുമുണ്ടായിരുന്നു,.
അതിലൊരാള്‍ ജോസഫ് കണ്ണമ്പുഴയായിരുന്നു.(എന്റെ വീട്ടുപേരും കണ്ണമ്പുഴയാണേ..)
അദ്ദേഹം മണിലാലിനോടൊപ്പം നിരന്തരം സഹകരിച്ചുപോന്നു.
അവസാനം ലാറ്റിന്‍ പഠിച്ച് അത് മണിലാല്‍ മലയാളത്തിലേക്കും, ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി.
333വര്‍ഷങ്ങള്‍ മുമ്പുള്ള മലബാറിക്കൂസ് അടഞ്ഞുകിടന്നത് അതിന്റെ പുതിയൊരദ്ധ്യായത്തിനുവേണ്ടിയായിരിക്കാം...
പതിറ്റാണ്ടുകളുടെ പഴക്കവും, സസ്യസമ്പത്തും നിറഞ്ഞതാണ് മലബാറിക്കൂസ് എന്ന ഗ്രന്ഥം.
എന്നാല്‍ ഇത്രയധികം ചെയ്തിട്ടും, അന്നും ഇന്നും അതിന്റെ വക്താക്കള്‍ അംഗീകരിക്കപ്പെട്ടില്ല എന്നതാണ് അത്ഭുതം.
മണിലാലും, വാന്‍ റീഡും, ഇട്ടി അച്യുതനും, ആ ഗ്രന്ഥത്തിന്റെ സഹായികളൊക്കെ ഇപ്പോള്‍ ജീവിക്കുന്നത് ഹോര്‍ത്തൂസിന്റെ ഇലകളിലൂടെ തഴുകപ്പെട്ടും,
പൂക്കളില്‍ ഒന്നു വിരിഞ്ഞും,
തണ്ടുകളില്‍ ഊ‍ഞ്ഞലാടിയും,
വേരുകളില്‍ സ്വപ്നങ്ങള്‍കണ്ടുമൊക്കെയാണ്.
മലബാറിക്കൂസിന്റെ ഓരോ ഞാടിയെന്ന പോലെ ഓരോ വാക്കും ഓരോ കഥകള്‍ നമ്മോട് പറയുന്നു.
മണിലാലും, വാന്‍ റീഡും, മലബാറും, ഇട്ടി അച്യുതനുമൊക്കെ രചിച്ച കഥ....
നാട്ടറിവിന്റെ കഥ.
സസ്യങ്ങളുടെ കഥ.
കാലത്തിന്റെ കഥ........
ജോസഫ് ആന്റണി മാമന്റെ കഥ..................




Comments

Popular posts from this blog

2016 wikipedia indian conference, chandikhand