പ്രിയപ്പെട്ട കവിക്ക് അറുപതാം ജന്മദിനാശംസകൾ.
ഗസല്‍
ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഡിസംബര്‍ മുപ്പത്തൊന്ന്
രാത്രിസത്രത്തിന്‍ ഗാനശാലയില്‍
ഗുലാം അലി പാടുന്നു
നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന്‍ ഞാന്‍
വിലാപത്തിന്‍ നദിപോലിരുണ്ടൊരി-
പ്പാത താണ്ടുമ്പോള്‍, ദൂരെ
മാളികയുടെ കിളിവാതിലിന്‍
തിരശ്ശീല പാളിയോ.
കുളിര്‍കാറ്റോ, കനകാംഗുലകളോ
എന്റെ നിഴലിന്‍ നിറുകയില്‍ വീണത്.
നിശാദീപം ചൊരിയും കിരിണമോ
നിന്റെ കണ്‍വെളിച്ചമോ.
ശാഖയുമിലകളും, പൂക്കളുമില്ലാത്തൊരു
ജീവിതതമോവൃക്ഷം വിണ്ടു വാര്‍ന്നൊലിക്കുന്ന
ചൂടെഴും ചറംപോലെ,
വിരഹാര്‍ത്തിയു, മാര്‍ദ്രഹംഭീരമലിയുടെ
നാദവു, മറുദുവു, മുരുകിച്ചേരും
ഗാനലായിനിയൊഴുകുമ്പോള്‍,
ചിരബന്ധിതമേതോ രാഗസന്താപം
ഹാര്‍മോണിയത്തിന്‍ ചകിത വാതായന
ഭേദിക്കുന്നു.
ഹൃദയാന്തരം ഋതുശൂന്യമാം വര്‍ഷങ്ങള്‍തന്‍
തബല ധിനിധിനിക്കുന്നു
ഭൂതതംബുരുവിന്റെ ശ്രുതിയില്‍
ഗുലാം അലി പാടുമ്പോള്‍
പിന്‍ഭിത്തിയിലൊരു തൂക്കിയതാണിക്കലണ്ടര്‍.
കലണ്ടറില്‍ നിത്യജീവിതത്തിന്റെ
ദുഷ്കര പദപ്രശ്നം,
പലിശ , പറ്റുപടി,
വൈദ്യനും, വാടകയും
പകുത്തെടുത്ത പല കള്ളികള്‍.
ഋണ ധന ഗണിതത്തിന്റെ
രസഹീനമാം ദുര്‍ന്നാടകം.
ഗണിതമല്ലോ താളം.
താളമാകുന്നു കാലം.
കാലമോ സംഗീതമായ്,
പാടുന്നു ഗുലാം അലി.
ഒരു മാത്രതന്‍ സര്‍വകാല സംഗ്രഹക്ഷണ
പ്രഭയില്‍ മായാപടം മാറ്റുക മനോഹരീ
സ്ഥിരബന്ധിതം നിന്റെ ഗോപുര-
കവാടത്തി-
ന്നരികില്‍ പ്രവാസി ഞാന്‍ നിഷ്ഫലം
സ്മരണതന്‍
താരകാവലി ദീപ്തി ചൊരിയും നിശതോറും
പ്രാണസഞ്ചാരം ഹാര്‍മോണിയത്തില്‍-
പ്പകരുന്നു.
തബലകളിലായിരം ദേശാടനപക്ഷികളുടെ
ദൂരദൂരമാം ചിറകടി പെരുകി
അലിയുടെയന്തരാളത്തില്‍ നിന്നു-
മൊഴുകീ വൈഷാദിവൈഖരി; ശരന്നദി.
നദിയില്‍ ബിംബിക്കയാണാദിക നിഷാമുഖം
ഉദയസ്മയങ്ങളി‍ ഷഡ്ജധൈവതങ്ങളാം
ഗഗനമഹാരാഗം.
ശ്രുതിയോ, പുരാതന ജനജീവിതത്തിന്റെ
ഹരിതാരുണജ്ജ്വാല പടരും നദീതടം.
ദ്രുതഗാന്ധാരഗ്രാമവീഥികള്‍ ജ്വലിക്കുന്നു.
അലിയും ഞാനും ഗാലശാലയും ദഹിക്കുന്നു.
ജ്വാലയില്‍ ദഹിപ്പീല കലണ്ടര്‍.
കലണ്ടറില്‍
കാപ്പിരി ചോരച്ചെണ്ട കൊട്ടുന്ന കൊലനിലം.
കാട്ടുരാത്രിയിലാധിവാസിതന്‍ കനലാട്ടം.
ദേവദാരുവിന്‍ കുരിശേന്തിയ നിരാലംബ
ജ്ഞാതികളുടെ മഹാപ്രസ്ഥാനം.
ആത്മാവിന്നമ്ലഭാഷ നഷ്ടപ്പെട്ടൊരു മൂക
ഗോത്രങ്ങളുടെ മുഖഗോഷ്ഠികള്‍.
കലണ്ടറിന്‍ ജനലില്‍ക്കൂടികാണാം
സഹസ്രദിന ചക്രചാരിയായ്,
നെറ്റിക്കണ്ണില്‍ജ്വലിക്കുമാപല്‍ദ്യുതികളോടെ,
ലോഹാന്ധ ഗര്‍ഭശ്രേണി നിറയെശ്ശവങ്ങളെ
വഹിച്ച്,
നദികള്‍ തുരങ്കങ്ങള്‍ നാടുകള്‍ നഗരങ്ങള്‍
മൃഷ്മയശതാബ്ദങ്ങള്‍ ഭാഷകള്‍ സംസ്കാരങ്ങള്‍
പിന്നിട്ട് കൂകിപ്പായും തീവണ്ടി-
ഗാനത്തിപ്രാപ്യമാണിപ്പെഴും ഗുലാം അലീ
ഖേദത്തിന്നിരുണ്ട ഭൂഖണ്ഡങ്ങള്‍.
അവയുടെ മൂകമമുക്രയില്‍ക്കാലത്രയവും ചരാചരഗ്രാമവും മുങ്ങിപ്പോകെ,
ആരുടെ സമാന്തരബോധമീ
ശ്രവണാന്തരാധിയാം നാദജ്ജ്വാല;
ജാലകമടച്ചു നീ സ്വര്‍ഗ്ഗചന്ദ്രികയുടെൃ
യേകരശ്മിയുമൂതിക്കെടുത്തി മറഞ്ഞല്ലോ.
പഥതാരവും മേഖഗ്രസ്തമായ്.
മൃതിയുടെ തിമിരഗൃഹത്തിലേക്കെത്രയുണ്ടിനി
ദൂരം.
എത്രയുണ്ടിനി നേരം.
അസ്തമിച്ചുവോ വര്‍ഷം.
എപ്പെഴോ പിന്‍ഭിത്തിയില്‍
ദ്വാരപാലകന്‍ വന്നു.
തൂക്കിയോ വീണ്ടും പുതവര്‍ഷത്തിന്‍കലണ്ടര്‍
അതല്ലോ നാളെയുടെ നരകപടം.
എത്ര ഭീതിദം.
വീരശൈവന്‍ കോല്‍തൊട്ടു വായിക്കുന്നു.
കഴുമരത്തിന്‍ കനി തിന്ന കന്യകയിത്.
കടലിന്നടിയിലെ വെങ്കലക്കാളയിത്.
ഇതു നിദ്രയില്‍ നീന്തും കരിനീരാളിയല്ലോ.
പ്രാവുകള്‍ പൊരിഞ്ഞു കായ്ക്കുന്ന വൈദ്യുത
വൃക്ഷ-
ക്കീഴിലെ ധ്യാനസ്ഥാനാണിത്.
ഒടുവില്‍ ഭ്രൂണാര്‍ത്തായായ്, വികര്‍ഷിതയായി,
ബധിരാന്ധകാരഗര്‍ത്തത്തിലേക്കുരുണ്ടുപോം
ധരയെ വിഴുങ്ങുന്ന കാലസര്‍പ്പമാണിത്-
നിര്‍ത്തുകയീയമലോകദര്‍ശനം.
വായിക്കുവാന്‍ നിത്യവും വരും.
മരക്തമിറ്റുന്ന ദിനപത്രം.
അകലങ്ങളിലതിവൃഷ്ടിക, ളത്യുഷ്ണങ്ങള്‍.
അഭയാര്‍ത്ഥികളുടെയാര്‍ത്തമാം പ്രവാഹങ്ങള്‍.
അകലങ്ങളിലഗ്നിബാധക,ളാഘാതങ്ങള്‍.
അണുവിന്‍ സംഹാരോര്‍ജ്ജ സംപുഷ്ടസംഭാരങ്ങള്‍.
അകലങ്ങളില്‍ മദം, മത്സരം, മഹാരോധം.
അനധീനമാം ജീവിതേച്ഛതന്‍ പ്രതിരോധം-
നിര്‍ത്തുക നരകലോകദര്‍ശനം.
ദിനപ്പത്രമുള്‍ക്കതകിന്‍മേല്‍
കുറ്റപത്രമായ് പ്പതിയുമ്പോള്‍
പ്രസരോപരി ഭസ്മപത്രശായിയാം മര്‍ത്ത്യ
ശിശുവിന്‍ മുഖം സ്വപ്നദൃഷ്ടിയില്‍ത്തെളിയുന്നു.
മതിയില്‍ മങ്ങിപ്പോകും സ്വപ്നദീപികപോലെ
ധൃതിയില്‍ ഗസലുപസംഹരിക്കയാണലി.
അന്ത്യഷഡ്ജത്തിന്നധോയാനം.
മരണമുഹൂര്‍ത്തത്തിലെന്നപോല്‍
സ്മരണതന്‍ ത്വരിതാവരോഹണം.
നാദമൂലത്തിന്‍ ഭൂതപാതാളഗമനം.
ശ്രുതിയില്‍ ജഗല്ലയം.
സകലം മൗനഗ്രസ്തം.
നിശ്‍ശൂന്യം.
ഞാന്‍ പോകട്ടെ.
പാതയില്‍ വിളക്കുകളൊക്കെയും കെട്ടു.
പിത്തലാഞ്ചിതം മുഖം മഞ്ഞള്‍ച്ചിത്രമായ്,
ഉദരാന്ധകാരത്തിന്‍ വിളയും
സുകൃത ദുഷ്കൃത യോഗ
ഫലഭാരത്താല്‍ പരിക്ഷീണയായ്,
ഹൃദിസ്ഥമാം കാലൊച്ച കാതോര്‍ത്തുകൊണ്ട്.
ഏകാന്തതയിലേക്കു
ലോകത്തെ വിവര്‍ത്തനം ചെയ്തുകൊണ്ട്
ഇലയുമത്താഴവും നേര്‍ത്ത കണ്‍വിളക്കുമായ്
അകലെക്കുടുംബിനി കാത്തിരിക്കയാമെന്നെ.
ദൈവത്തിന്‍ ചിത്രമില്ലാത്ത മുറി.
മിഴിയുപ്പും മെഴുക്കും വാര്‍ന്നൊട്ടിയ തലയിണ.
ഉള്ളിനീര്‍ മണക്കുമൊരുടലിന്‍ വെക്ക
ഉള്ളിലെന്‍ സര്‍വ്വേന്ദ്രിയ സത്തതന്‍
മൃത്യുഞ്ജയസ്പന്ദം.
ഐഹിക നിദ്ര.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand