ചൂട്ടില്‍ നിന്ന് ചൂട്ടിലേക്കുതന്നെ പെയ്ത മഴയായിരുന്നു ഖസാക്കിന്റെ ഇതിഹാസം.
ഇന്നലെ ഖസാക്കിന്റെ ഇതിഹാസം നാടകം കണ്ടു.
തസ്രാക്കിലേക്ക് വാക്കുകള്‍കൊണ്ട് വലിച്ചിഴക്കുന്ന ആ സാഹിത്യത്തെ ഞാന്‍ വായിച്ചിട്ടില്ല.
അപൂര്‍ണ്ണമായും, പൂര്‍ണ്ണമായും കുറേ അക്ഷരതെറ്റുകള്‍ ബാക്കി നില്‍ക്കുംപോലെ നാടകം കണ്ടവസാനിച്ചു.
കുറേയധികം സാങ്കല്‍പ്പികതയും, കുറേയധികം യാഥാര്‍ത്ഥ്യവും, ഉപബോധ മനസ്സിന്റെ ഇല്ലായ്മകളുമായി, ഓരോ കഥാപാത്രത്തേയും അതിന്റെ ഉന്നതിയിലേക്കെത്തിക്കാന്‍ സംവിധായകന്‍ ദീപന്‍ ശിവരാമന് കഴിഞ്ഞിട്ടുണ്ട്.
"ഇന്ന് മനുഷ്യനോര്‍ക്കേണ്ട മാനവികതയുടെ കൂട്ടം കൂടി നില്‍ക്കുന്ന അകല്‍ച്ചയാണ് ഖസാക്ക്."
നാടകത്തിലെ മൊല്ലാക്കയും, രവിയും, ഷെയ്ക്കും, ജിന്നുമെല്ലാം അതേ അകല്‍ച്ചയിലേക്ക് മാജിക്കല്‍ റിയലിസത്തെ ആവിഷ്കരിക്കുന്നെന്ന് മാത്രം.
കഥയില്‍ ജിന്നുകളെല്ലാം സത്യമായിരുന്നോ.
അതോ നമ്മളുള്‍പ്പെടുന്ന ഈ സമൂഹംതന്നെയായിരിക്കുമോ ജിന്നുകള്‍.
പക്ഷെ ജിന്നുകള്‍ ഉപദ്രവകാരികളായിരുന്നില്ല.
കുറേയധികം മനുഷ്യരുടെ കഥപറച്ചിലിനൊടുവില്‍ അതേ കഥയുടെ പുനരാവിഷ്കാരമായി ജിന്നുകളെ കാണാം.
ഏകാധ്യാപകനായി എത്തുന്ന രവിയും, ജിന്നില്‍ നിന്ന് ജിന്നിലേക്ക് യാത്രപോകുന്നതായി കാണാമായിരുന്നു.
നട്ടെല്ല് താഴ്ത്തി,
കറുത്ത
ചെത്തുകാരന്റെ ഭൂതകാലത്തിന്റെ നിവര്‍പ്പും,
വര്‍ത്തമാനത്തിലെ താഴ്ച്ചയുമെല്ലാം,
ഖസാക്കിന്റെ ഇതിഹാസം കടന്നുപോയ അതേ കാലത്തിന്റെ ദുഷ്കരങ്ങളായതും, ദുസ്വപ്നങ്ങളായതുമായ വസൂരിയുടേയുമെല്ലാം ഭാവിയെ അല്ലെങ്കില്‍ കാലത്തെ നിര്‍ണ്ണയിക്കുന്നെന്ന് പറയാം.
ഒരു വിപ്ലവത്തിന്റെ തുടക്കത്തില്‍ അന്ത്യത്തിനായി കാത്തിരുന്ന എഴുത്ത് എത്തിച്ചേര്‍ന്നത് ഖസാക്കിലായിരുന്നു.
ഖസാക്കിന്റെ മണ്ണ്, മൊല്ലാക്കയുടേയും, രവിയുടേയും, അലര്‍ച്ചയില്‍ ഉരുവിട്ടത് ബിരിയാണിയുടെ ഗന്ധമായിരുന്നു.
മുന്നോട്ട്, മുന്നോട്ട്, അല്ലെങ്കില്‍ പിന്നോട്ട് പിന്നോട്ടുള്ള അവതരണം സാങ്കേതികതയുടേയും, വീക്ഷണത്തിന്റേയും, ഒരു തുണ്ട് ബീഡിയുടേയമെല്ലാം കാഴ്ചയിലേക്ക് അതിന്റെ ശബ്ദാവിഷ്കാരത്തിലേക്ക് നയിക്കുന്നു.
അച്ഛനായെത്തുന്ന സ്ക്കൂളിന്റെ മേല്‍നോട്ട ഉദ്ദ്യോഗസ്ഥനിലേക്കുള്ള സംഭാഷണങ്ങള്‍ നോവല്‍ വായിക്കാത്ത മറ്റൊരു കഥാപാത്രത്തിന്
തുറക്കുന്നത് വല്ലാത്തൊരു വഴിത്തിരിവു തന്നെയാണ്.
അന്ത്യത്തില്‍ അച്ഛനെന്ന ഒറ്റവാക്കിലാണ് ആ രംഗം മുഴുവനും ആവിഷ്കരിക്കപ്പെടുന്നത്.
മുങ്ങാംകോഴിയുടെ മരണവും, ആഖ്യായനത്തില്‍ വേറിട്ട ഒന്നായിരുന്നു.
മൊല്ലാക്കയുടെ മോളെ വിവാഹം കഴിക്കുന്നതിന് മുമ്പായി താന്‍വെട്ടിയ അതേ കിണറാണ് തുടക്കവും ഒടുക്കവും.
അതേ കിണറിലേക്കുതന്നെയിറങ്ങി, സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ കാലം മണ്ണിട്ടുമൂടുമ്പോള്‍ അയാള്‍ മരണത്തിലേക്ക് ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.
മരണത്തിന്റെ ദൃശ്യം നാടകത്തിന്റെ ചുമരിലും,
മരണം മണ്ണിലും,
മദ്ധ്യേ മൊല്ലാക്കയുമായി
ഇതിഹാസത്തിലേക്ക്.
പത്മയുടെ വരവോടുകൂടി നാടകം അന്ത്യത്തിലേക്കാണ്.
സ്ക്കൂളിന്റെ തുടക്കത്തിലെ തന്റെ പെട്ടിയിലേക്കുതന്നെ ഇല്ലാതാകുന്ന രവിയിലേക്ക് പ്രതീക്ഷയുടേയും, മാനവികതയുടേയും, ഒരുമയുടേയുമെല്ലാം വെളിച്ചത്തിലേക്ക് , കാത്തിരിപ്പിലേക്കാണ് വിരല്‍ പതിയുന്നത്.
രവി കെട്ടിപുണരുന്ന പാമ്പിന്റെ എല്ലിന്‍ കഷ്ണങ്ങളും, പ്രതിനിധീകരിക്കുന്നതും, അവശേഷങ്ങളുടെ മറവി തന്നെ.
അന്ത്യത്തില്‍ രവിയെ തിരികെ വിളിക്കുന്ന തസ്രാക്കുകാര്‍
കറുത്ത കുടയുമായി നീലവെളിച്ചത്തിലേക്ക്
തസ്രാക്കിന്റെ പുലരിയിലേക്കോ,
അല്ലെങ്കില്‍ അസ്തമയത്തിലേക്കോ ഹൃദയമടിപ്പിക്കുന്നു.
ഖസാക്കിന്റെ ഇതിഹാസം അതാ വീണ്ടും തുടങ്ങുകയായി.......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand