ഞാന്‍ അഞ്ചിലായിരിക്കുമ്പോള്‍ ഏട്ടന്‍ ഏഴിലായിരുന്നു.
രണ്ട് സ്ക്കൂളുകള്‍.
എനിക്ക് വീട്ടിലേക്ക് നടന്നാല്‍ മതി.
പക്ഷെ ഏട്ടന് ബസ്സ് കയറി നടന്നെത്തേണ്ട ദൂരമുണ്ട്.
അന്നൊക്കെ ബസ്സ് അതിന്റെ വലുപ്പം പോലെ ഒരു വലിയ സംഭവവും, തലകറങ്ങി ഛര്‍ദ്ദിക്കുന്ന ഒരു ഭീകര വസ്തുവുമായിരുന്നു.
അങ്ങനെയൊന്നിലാണ് ഏട്ടന്‍ എപ്പഴും വരുക.
അങ്ങനെ ഒരു ദിവസമായിരുന്നു പതിവിലേറെ വൈകിയിട്ടും ഏട്ടനെ കാണാതിരുന്നത്.
അമ്മയും, അച്ഛനും, ഫോണുകൊണ്ട് ആരെയൊക്കെയോ വിളിച്ചുകൊണ്ടിരുന്നു.
അവരുടെ മുഖം എന്തൊക്കെയോ, നിറങ്ങളാല്‍ മൂടിയിരുന്നു.
അപ്പോഴെവിടെയും ഏട്ടനെ കണ്ടില്ല.
പെട്ടെന്ന് അച്ഛൻ ബൈക്കെടുത്ത് പാഞ്ഞുപോയി.
ഇരുട്ട് ഇരട്ടികൊണ്ടിരുന്നു.
സമയമേറെ വൈകി.
ഏട്ടന്‍ ബസ്സ് മാറി കേറി, ദൂരെ അങ്ങെവിടെയോ എത്തിയത്രേ..
അവിടെയായിരുന്നു,പ്രീത വല്ല്യേമ്മയുടെ വീട്.
വല്ല്യേമ്മയായിരുന്നു ഏട്ടനവിടെയുള്ള കാര്യം വിളിച്ചുപറഞ്ഞത്.
തിരിച്ച് വരുമ്പോള്‍ ഇരുട്ടിയ ഇരുട്ടിനേക്കാള്‍ ഇരുണ്ട മുഖത്തോടെയായിരുന്നു ഏട്ടന്‍ വന്നത്.
മൂളുന്ന കൂമന്മാരുടെ ശബ്ദം പോലെ ഏട്ടന്‍ ഒന്നിനും മറുപടി പറഞ്ഞില്ല.
അന്ന് വീട്ടില്‍ എന്തൊക്കെയോ, ഒഴുകിപോകാതെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു.
ഏട്ടന്റെ പേടിയോ, അമ്മയുടെ ദുഃഖവുമാകാം അത്.
ഇന്ന് അതുപോലൊരു ഇരുട്ട് എനിക്കുമുണ്ടായി.
രണ്ട് ബസ്സ് കേറണം, ഇപ്പോഴത്തെ പ്ലസ്സ് വണ്ണിനു പഠിക്കുന്ന ചിറ്റിലംചേരി സ്ക്കൂളിലെത്താന്‍.
ഇടയ്ക്കൊക്കെ മൂന്നാകാറുണ്ട്.
സ്ക്കൂളില്‍ നിന്ന് എല്ലാ ബസ്സുകളും നിര്‍ത്താറുള്ള ആലത്തൂര്‍ സ്റ്റാന്റിലെത്തി അവിടെ നിന്ന് പഴയന്നൂരിലേക്കുള്ള ബസ്സ് കയറിവേണം വീടെത്താന്‍.
ഇന്ന് ബസ്സ് ഒന്ന് തെറ്റി.
പതിവുപോലെ തന്നെ വീട്ടിലേക്കുള്ള വഴികള്‍ ആ ബസ്സും താണ്ടി.
പക്ഷെ ഇടയ്ക്ക് ജീവിതത്തിന്റെ പാതകളും, അറിയാതെ തിരിയുന്ന മറ്റൊരു പാതകള്‍ പോലെ പുതിയൊരു വഴിയിലൂടെ ആ വണ്ടി കടന്നുപോയി.
മെല്ലെ,
മെല്ലെ
പൂത്തുലയുന്ന പുഷ്പങ്ങളെ പോലെ വഴി മാറിയോ എന്ന ചോദ്യം മനസ്സിലെത്തി.
ചുറ്റും ഇരുട്ടായി. ഒന്നും കാണുന്നേയില്ല. ഏതൊക്കെയോ കണ്ണുകള്‍ പുതുമ നിറച്ച് ഇട്ടുടക്കുന്നതുപോലെ.
ഞാന്‍ ചോദിച്ചു, പഴയന്നൂര് പോകുന്ന ബസ്സല്ലേ..
അല്ലാ എന്ന തുറിച്ച കണ്ണുകള്‍ എല്ലാവിടേയുമെത്തി.
അപ്പോഴും ചില കൂട്ടുകാര്‍ കൗതുകത്തോടെ നോക്കി.
ബസ്സ് മാറിയെന്നും, ഇനി എങ്ങനെ തിരിച്ചുപോണമെന്നും ആ കുട്ടുകാര്‍ പറഞ്ഞുതന്നു.
കണ്ടക്ടറിന്റെ കിലുങ്ങുന്ന സഞ്ചി കിലുക്കി അയാളെന്നെ നോക്കി.
ബസ്സിറങ്ങി.
നിറയെ വെളിച്ചമുണ്ടായിരുന്ന പുറം ലോകവും അന്നേരം ഇരുട്ടായി.
തിരിച്ച് ആലത്തൂരിലേക്കുതന്നെ ബസ്സ് കയറി.
അവിടെയെത്തുന്തോറും, എന്തൊക്കെയോ തിരിച്ചുകിട്ടുന്നതുപോലെ തോന്നി.
സമയമേറെ വൈകി.
ഇരുണ്ടത ഇല്ലാത്ത ഒരു അരണ്ടത.
കൈയ്യിലെ ഘടികാരം നിലശ്ചിട്ടുണ്ടായിരുന്നു, സമയമറിയില്ല, എന്നാലും വൈകിയെന്നറിയാം.
തിരിച്ച് വീടെത്തുന്തോറും, ഘടികാരത്തിന്റെ സൂചി ഹൃദയമിടിപ്പുപോലെ പതുക്കെ തുടിക്കാന്‍ തുടങ്ങി.
വീടിന്റെ ഹൃദയമെത്തുന്തോറും, ഘടികാരത്തിന് ജീവന്‍ വന്നുതുടങ്ങി.
വീടിന്റെ കാല്‍പ്പാടുകള്‍ കാണാന്‍ തുടങ്ങുന്തോറും, ഘടികാരം ഘടികാരമായിത്തുടങ്ങി.
വൈകിയ സമയത്തെ കൂട്ടാന്‍ അവിടെ ബൈക്കുകൊണ്ട് ഏട്ടന്‍ നില്‍ക്കുന്നുണ്ട്.
മെല്ലെ മെല്ലെ വെളിച്ചത്തിലേക്ക് മനസ്സ് കടന്നുതുടങ്ങി.
അത് പകലായി , പ്രഭാതമായി.
വഴിതെന്നി ,
പുതിയ ഇടങ്ങള്‍ താണ്ടി,
ജീവനസ്ഥമിച്ച്,
ഉദിച്ച്, വിടര്‍ന്ന്
അപരിചിതത്വത്തിന്റെ പൂമണം വീശുന്ന കണ്ണുകള്‍ നീണ്ട
ഇളകി, പുകതുപ്പുന്ന
ബസ്സാകാം ജീവിതം.
ആ ജീവിതം ഇടയ്ക്കൊക്കെ ഇങ്ങനെയാണ്......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand