അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കവിതകളുടെ മിഠായി പൊതികളെ പെറുക്കിക്കൂട്ടാന്‍,
ഇന്നലെ ഒരു കവിതയെഴുത്തിന് പോയി.
കലയുടെ ഉത്സവമായിരുന്നത്രേ അത്.
നെറ്റിപ്പട്ടം ചൂടിയ ആനകള്‍ നിരന്ന് പ്രസംഗിക്കും.
അതിനും മുകളില്‍ വെഞ്ചാമരവും, ആനത്തലവട്ടവും പൊക്കി കാണിക്കുന്ന മറ്റു ചിലരും.
കൂടെ പഞ്ചവാദ്യത്തിന് താളമൊരുക്കി, കുട്ട്യോളും, ടീച്ചര്‍മാരും.
ആ കാണികള്‍ക്കിടയില്‍ ഇപ്രാവിശ്യം ഞാനുമുണ്ടായിരുന്നു.
കവിതയെഴുത്തിന്.
കടലാസുകള്‍ നിറച്ചും, കവിതയെഴുതി തീര്‍ക്കാന്‍.
ഉച്ചയ്ക്കായിരുന്നു ആ കവിത തുടങ്ങിയത്.
വിഷയം തന്നു.
"മുഖപുസ്തകത്തില്‍ കുറിക്കുന്നത്".
പേനയെടുത്തു.
പേനയില്‍ കവിത തുളുമ്പാനിരിക്കുകയായിരുന്നു.
ഇളക്കിയാല്‍ ഇപ്പോ ചാടുന്നപോലെ.
ഇളക്കാതെ അതിനെ കടലാസ്സിനരികിലേക്കെത്തിച്ചു.
വറ്റിവരണ്ട കടലാസുതോണിയില്‍ വരികള്‍കൊണ്ടാദ്യം ഒരു കിണറുകുത്തി,
ചുറ്റും, കുത്തും കോമയും കൊണ്ട് മതിലുകെട്ടി,
ചുളിവുകള്‍ കൊണ്ട് മുകളിലൊരു വലയിട്ടു.
മഷികൊണ്ട്, ഒരു കപ്പിയും, കയറും,പിന്നെ ബക്കറ്റും.
പക്ഷെ കിണറില്‍ വെള്ളമുണ്ടായിരുന്നില്ല.
കുറേ വെട്ടി നോക്കി,
കുറച്ച് തിരുത്തിനോക്കി.
ഒരുപാട് മഷികറുപ്പിച്ചു.
പക്ഷെ ഉറവ പൊട്ടിയില്ല.
അടുത്തും, അരികിലുമായി, കാലത്തിന്റേയും, അമ്മയുടെയും, കടലുകള്‍ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ആ കടലിലെ ഉപ്പുവെള്ളം കോരി, കിണറ് നിറച്ചു.
കവിതയെന്നപേരില്‍ കടലാസ്സുമടക്കി.
"കടല"യെന്ന് പേരുമിട്ടു.
ആര്‍ക്കും രുചിക്കില്ലെന്നറിയാം.
എന്നാലും, ഒരുപാട് മഷികുടഞ്ഞായിരുന്നു ആ കവിതയെഴുതിയത്.....
മേഘമുരുണ്ട്, മാനമിരുണ്ട്,
എന്തോ പറയാനായി, കാറ്റിറങ്ങിവരുന്ന മഴപോലെ
പെയ്യേണ്ടതായിരുന്നു ആ വാക്കുകള്‍.
പക്ഷെ,
വരണ്ടതയില്‍ അവശേഷിക്കുന്നത്,
വെയില്‍ മങ്ങിയ,
നനവുവറ്റിയ
അന്ത്യത്തിന്റെ "ഉപ്പുകടലകളാണ്".
നാക്കിനുകറക്കുന്ന മത്സരങ്ങളുടെ ഉപ്പുപാടങ്ങളും..........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand