വീട്ടിലെ ഉമ്മുക്കൊലുസു ഇന്ന് പ്രസവിച്ചു.
പക്ഷെ,
കുട്ടി കണ്ണ് തുറന്നിരുന്നില്ല..
കുഞ്ഞുവിരലുകള്‍ അനക്കിയില്ല.
ഉമ്മു കരയുകയായിരുന്നു.
ചിലങ്കയണിഞ്ഞ കാലുകള്‍ കിലുക്കി, ഉമ്മു, എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടിരുന്നു.
ഉള്ളില്‍ നിന്ന്, പോളയടയാതിരുന്ന ഒരു കുഞ്ഞു ശബ്ദം അലമുറയിട്ടു.
ഉള്ളില്‍ നിന്ന് പച്ചിലകള്‍ ഒന്നൊന്നായി പുറത്തേക്ക് പറന്നുവന്നു,
ആ ഇലകള്‍ ജീവന്റെ തുടിപ്പ് ഉരുവിട്ടു.
അത് ഉമ്മൂന്റെ കുട്ടിയായിരുന്നു.
അപൂര്‍ണമായ വേദന.
ആ ശബ്ദത്തിന് ആരേയും വേദനിപ്പിക്കാനാകില്ല.
ആ ശബ്ദം ഒരു വേദനയുടേതുമായിരുന്നില്ല..
വീണ കാല്‍വെയ്പ്പുകള്‍ തെന്നിയ ഒരു ചുവട്.
ശബ്ദത്തിന് നിലയ്ക്കാനായില്ല.
ഹൃദയം നെയ്യുന്ന മുറിവുകളുടെ കീറിയ തുണി അവിടെ ആ ശബ്ദത്തിന്റെ കണ്ണീരൊപ്പുന്നുണ്ടായിരുന്നു.
ആ അലര്‍ച്ച അടുത്തേക്കടുത്തേക്ക് വന്നു,
എന്നിലലിഞ്ഞുചേര്‍ന്നു.
ഇപ്പോഴത് ചുറ്റിലും കേള്‍ക്കാം.
മുറ്റത്തെ മാവും, കൊമ്പിലെ മീന്‍കൊത്തിയും, ആ ശബ്ദമുരുവിട്ടു.
കിതച്ചകൊണ്ടുമ്മു, അടുത്തേക്കോടിവന്നു.
അവള്‍ സംസാരിക്കുന്നുണ്ടായിരുന്നു.
എന്നിലെ എന്നെ എവിടെയെങ്കിലും കണ്ടോ....
ആ ഞാന്‍ കരയുകയായിരുന്നു, ആ ശബ്ദം നിനക്ക് കേള്‍ക്കുന്നില്ലേ..
ഉമ്മു ആ കൂടിലേക്കുതന്നെ ഇരച്ചുകയറി.
തലതാഴ്ത്തി, ആര്‍ക്കോ എന്തിനോ കാവല്‍ നിന്നു.
ആ ശബ്ദം നിലച്ചിരിക്കുന്നു.
അല്ല, ആ ശബ്ദം എനിക്ക് കേള്‍ക്കാനില്ല.
വേദന മാറിക്കാണും,
നേരത്തേ പാറിവന്ന പച്ചിലകള്‍ എനിക്കുചുറ്റുമുണ്ട്.
ഒരു കാറ്റില്‍ അതെല്ലാം ആരോ എടുത്തുമാറ്റി.
ശബ്ദമില്ലാത്ത തൊണ്ടയില്‍ നിന്ന്,
ആ ഇരുണ്ടതയോടെ മറ്റൊരു കൂട്ടം ഇലകള്‍ വന്നു ചാടി.
മഞ്ഞ കലര്‍ന്ന പഴുത്ത ഇലകള്‍.
അവയിലെല്ലാം ആ ജീവന്റെ പുകച്ചുരുള്‍ കണ്ടു.
ആ ഇലകള്‍ക്ക് ഒരുപാട് കണ്ണുണ്ടായിരുന്നു, വെളിച്ചം കാണുന്ന കറുത്ത കണ്ണുകള്‍.
ആ കണ്ണുകളെ കാതോടടുപ്പിച്ചപ്പോള്‍ വീണ്ടും ആ ശബ്ദം കേട്ടു.
ആ ഇലകളും പറന്നുപോയി,
ഇനി എല്ലാം ബാക്കിവയ്പ്പുകളായ ശൂന്യം.
ആ ശൂന്യത ഉണങ്ങിയ മരക്കൊമ്പുകളുടേയും , കത്തിയ ചാരത്തിന്റേയും, കരിഞ്ഞ മറ്റൊരു കൂട്ടം ഇലകളുടേതുമായിരുന്നു.
അവിടത്തെ ശൂന്യത ആ നിശബ്ദതയാകാം.
പക്ഷെ,
ഇനി ആ ശബ്ദം കേള്‍ക്കില്ല.
ഉമ്മൂന്റെ കുട്ടി ഇനി കരയില്ല......
പച്ചിലകളോടൊപ്പം പറന്ന്,
പഴത്തിലകളില്‍ അത്താഴമുണ്ട്,
അടുത്ത വിത്തില്‍ ആ ജീവന്‍ മുളപൊട്ടും.
ആ ശബ്ദം ഇനി മറ്റൊരു ലോകം.......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand