പ്രതിഭകൾക്ക് കാലത്തെ നേരത്തേ അറിയാം,
ആ കാലമെത്തുന്ന സമയവും അവർക്കറിയാം.
ചുരുക്കിയാൽ അവർ തന്നയാണ് കാലവും.
ഇന്ന് അങ്ങനെയൊരു പ്രതിഭയെ അറിഞ്ഞു.
ക്ലിന്റ് എന്ന ചെറിയ വലിയ മനുഷ്യനെ.
ഞാൻ ചെറുതായിരിക്കുമ്പോൾ ക്ലിന്റിനെക്കുറിച്ചുള്ള കഥകൾ വായിച്ചിരുന്നു.(ഇപ്പോഴും ചെറുത് തന്നെ)
പിന്നീട് കുറച്ച് കാലത്തിന് ശേഷം ഇന്ന് വീണ്ടും ആ കഥകൾ കേട്ടു.
നൊമ്പരപ്പിക്കുന്ന കുറേ , കുറച്ച് കഥകൾ.
2500 ദിവസങ്ങൾ മാത്രം ജീവിച്ച് 25000-ൽ അധികം ചിത്രങ്ങൾ വരച്ച ക്ലിന്റിന്റെ കഥ.
ക്ലിന്റ് ജനിച്ചത് എഴുപതുകളിലെ എറണാകുളം നഗരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
ക്ലിന്റിന്റെ പേരും, ജനനവും എല്ലാം അച്ഛനമ്മമാർ നേരത്തേ കണക്കൂക്കൂട്ടി വച്ചതായിരുന്നു,
പക്ഷെ ക്ലിന്റിന്റെ മരണത്തെ ക്ലിന്റ് തന്നെ കൂട്ടിയും, കിഴിച്ചും വച്ചിരുന്നോ.
ക്ലിന്റ് ആദ്യമായി വരച്ചത് ഒരു പൂർണ്ണവൃർത്തമായിരുന്നു,
അതിൽ നിന്നും ആ കലാകാരൻ ഓർത്തെടുത്തതും,നമ്മോട് പറയാനുദ്ദേശിച്ചതും, എന്തായിരിക്കാം.
അന്ന് ക്ലിന്റിന് ആറ് മാസമാണ് പ്രായം.
ഒരു ആറുമാസപ്രായക്കാരൻ വരച്ച വൃത്തത്തിന് പക്ഷെ ഇന്ന് പഴക്കം ഏറെയാണ്.
ആ വൃത്തത്തിൽ നിന്ന് ചോക്കിലേക്കും, ക്രയോണിലേക്കും, പിന്നെ അനന്തതയിലേക്കുമായിരുന്നു ക്ലിന്റ് വള‍ർന്നത്.
ക്ലിന്റ് കേട്ടറിഞ്ഞ കഥകളും, അനുഭവിച്ചറിഞ്ഞ താരാട്ടുപാട്ടുകളും, കണ്ടറിഞ്ഞ കാഴ്ചകളുമെല്ലാം ചോക്കിലും, ക്രയോണ്സിലുമായങ്ങനെ വിടർന്നു, താമരകാണാത്ത ക്ലിന്റ് ഒരു താമരയെവരച്ചു,
അത് അനന്തതയിൽ ക്ലിന്റ് കണ്ടതാവാം.
ആദ്യമായി ക്ലിന്റിനെ തിരിച്ചറിഞ്ഞത് മോഹനങ്കിളായിരുന്നു.
മോഹനങ്കിളെന്ന ഒരു കാലകാരൻ.
മറ്റൊരാളെ തിരിച്ചറിയുന്ന ആ മറ്റൊരാളുടെ മനസ്സാണ് ലോകത്തേക്കാൾ വിശാലമായത്.
അത് ഞാനിന്നാണ് തിരിച്ചറിഞ്ഞത്.
പുരാണകഥാപാത്രങ്ങളായിരുന്നു ക്ലിന്റിന്റെ ഇഷ്ടവിഷയം.
പക്ഷെ ഒരിക്കൽപ്പോലും ക്രിസ്തുവിനെ ക്ലിന്റ് വരച്ചിട്ടുമില്ല.
അതിൽ വീട്ടിലെ അച്ഛനുമമ്മയും, ക്ലിന്റിൻമേൽ ഒരു മതിലുമുണ്ടാക്കിയുമില്ല.
സമയത്തെനോക്കി, എണ്ണമറ്റ ചിത്രങ്ങൾ അങ്ങനെ ക്ലിന്റ് വരച്ചുകൊണ്ടിരുന്നു.
ഇടയ്ക്ക് വന്ന അക്യൂട്ട് ട്യൂബുലാർ എന്ന രോഗം ക്ലിന്റിനെ തളർത്തിയെങ്കിലും,
ഓടിക്കൊണ്ടിരുന്ന ഘടികാരത്തിന്റെ സൂചിക്കുമേൽ ക്ലിന്റ് വീണ്ടും, വീണ്ടും, വരച്ചുകൊണ്ടിരുന്നു.
ആ രോഗത്തെ കണ്ടെത്തിയത് ഡോ.ജോസഫ് എബ്രഹാമായിരുന്നു.
പിന്നീടുള്ള ഏഴ് വർഷ ചികിത്സ ഡോ. ജോസഫ് എബ്രഹാം തന്നെ നടത്തി.
ആ ഏഴ് വർഷം ക്ലിന്റിന് വളരെ വലിയ കാലമായിരുന്നു.
ആ രോഗം കുറഞ്ഞ് വരാൻ ആ കാലം വേണ്ടിവന്നു,
അങ്ങനെ ക്ലിന്റ് സ്ക്കൂളിലെത്തി, അപ്പോഴും, വരയെ കൈവിടാതെ ക്ലിന്റ് കൊണ്ടുനടന്നു,
എല്ലാ ക്ലാസ്സും ആരംഭിച്ചത് ക്ലിന്റിന്റെ വരയിലൂടെയായിരുന്നു.
പിന്നീട് ക്ലിന്റ് മത്സരവേദികളിലെത്തി,
അമൂർത്തമായും, അതുല്യമായും, വരച്ചുകൊണ്ടിരിക്കുന്ന ക്ലിന്റെന്ന ബാല്യത്തേയായിരുന്നു കാണികളെല്ലാവരും നോക്കിയിരുന്നത്.
ആദ്യമൊന്നും ക്ലിന്റ് അംഗീകരിക്കപ്പെട്ടില്ല.
പക്ഷെ കാലത്തിന് ക്ലിന്റിനെ അംഗീകരിക്കേണ്ടിവന്നു.
വരയ്ക്കപ്പുറം, കൂതൂഹലമായ, ചോദ്യങ്ങളുടെ ഉറവിടം കൂടിയായിരുന്നു ക്ലിന്റ്.
അതിനൊക്കെ ഉത്തരം തരാൻ അറിവുള്ളവരും, ക്ലിന്റിനുണ്ടായി.
വാചാലമായ വരകൾ പോലെ ക്ലിന്റും വാചാലനായിരുന്നു.
ഓരോ സമ്മാനവും, ക്ലിന്റിന് എണ്ണയിലെ കളം, കളം പറഞ്ഞ പപ്പടം പോലെയായിരുന്നു.
ക്ലിന്റിന്റെ ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു,
അതുകൊണ്ടുതന്നെയാവാം, ജീവിതത്തിലൂടനീളം സാധ്യമാകാത്തവ ക്ലിന്റ് വരച്ചുതീർത്തത്.
ക്ലിന്റിന് വരച്ചുതീർന്നിട്ടുണ്ടാകില്ല,
നാമാരും കാണാതെ, എങ്ങോ ക്ലിന്റിന്റെ വരകൾ ഇപ്പോഴും വരഞ്ഞുകൊണ്ടിരിക്കുന്നുണ്ടാവാം.
അങ്ങനെ ആ കണക്ക്കൂട്ടലുകർക്കും, കിഴിക്കലുകൾക്കുശേഷം ഉത്തരമെത്തിയപ്പോൾ വെട്ടിയും, തിരുത്തിയും, ഇനിയും കൂട്ടാനിരിക്കുന്ന ക്ലിന്റിന്റെ ഗണിതമെഴുതാൻ പേജുകൾ തീർന്നുപോയിരുന്നു.
ആ രാത്രി ക്ലിന്റിന് കേൾക്കാൻ കൊതിച്ചിരുന്ന ബൈബിളിലെ വാക്കുകൾ ഇതായിരുന്നു.
പിതാവേ ഇവരോട് ക്ഷമിക്കേണമേ....ഇവരെന്താണ്
ചെയ്യുന്നതെന്ന് ഇവരറിയുന്നില്ല
ക്രിസ്തുവിന്റെ വലതുവശത്ത് കുരിശേറിയ ആ കള്ളൻ പറഞ്ഞു,
ജീസസ് നിങ്ങളുടെ രാജ്യത്ത് എന്നേയും, ഓർമ്മിക്കേണമേ...
ഇതുകേട്ട് ക്ലിന്റ് അമ്മയോട് പറഞ്ഞു,
ഞാൻ ചിലപ്പോൾ ഉറങ്ങിയെന്ന് വരും,
കരയരുത്,
അണപൊട്ടിയൊഴുകാനിരിക്കുന്ന അമ്മയുടെ കണ്ണൂനിരിന് ക്ലിന്റിന്റെ വാക്കുകൾ ഒരു കൺമഷിയെഴുതി.
ആ ശാന്തമായ ഉറക്കത്തിൽ നിന്ന് പിന്നീട് ക്ലിന്റ് ഉണർന്നിട്ടില്ല....
ഇപ്പോഴും ഉറക്കത്തിലാണ്.
ഉറക്കം മതിയായിട്ടുണ്ടാകില്ല.
ഇന്ന് ക്ലിന്റിന്റെ മുറി, ക്ലിന്റുതന്നെയായിരുന്നു, ആ ചിത്രങ്ങളുടെ മുറിയാണ്.
എല്ലാ ദൈവങ്ങൾക്കുമിടയിൽ ഒരു കുഞ്ഞുപുഞ്ചിരിയായി ക്ലിന്റിന്റെ ഒരു മുഖമുണ്ട്.
വരലോകത്ത് വരക്കാനില്ലാത്ത ഒരു നിറകൺചിരി.
ക്ലിന്റ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ ക്ലിന്റിന് നാൽപ്പത് വയസ്സായേനെ.
ആ ചിത്രങ്ങൾ നൽകിയ അർത്ഥവ്യാപ്തിക്കും, അതേ വയസ്സുതന്നെ....അനന്തതയുടെ വയസ്സ്.....
എവിടെ അവസാനിപ്പിക്കണമെന്നറിയില്ല,
പക്ഷെ ക്ലിന്റ് ഒരിക്കൽ തുടങ്ങിയിരുന്നു,
ആ ചിത്രങ്ങളിലൂടെ വലിയൊരു പുഴയായ്,
കടലായ്,
തീരമായ്,
എന്നും ഒരു പൊൻവഞ്ചികേറി ക്ലിന്റ് വരുന്നുണ്ടായിരിക്കാം.
ഇനിയും വൃത്തങ്ങൾ വരക്കാൻ.........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand