വൈകുന്നേരമായി.
ഇരുട്ടിനെ കാത്തുകിടന്ന മാമ്പഴങ്ങള്‍ ഒന്നൊന്നായി ഉറങ്ങാന്‍ തുടങ്ങി.
വൈകുന്നേരം രാത്രിയായി മാറാന്‍ കുറച്ച് വിനാഴികകള്‍ മാത്രം.
ആ...അതാ രാത്രിയായിരിക്കുന്നു.
പൂക്കളുടെ ഇലകള്‍ ചുരുണ്ടു,മടങ്ങി, ഉറങ്ങാന്‍ കിടന്നു.
മുത്തശ്ശിമാവാണെങ്കില്‍ രാത്രീല് വന്ന് കുഞ്ഞന്‍കാറ്റിനെ തലോടി,താരാട്ടുപാടി,അവന് ചോറും കൊടുത്ത് മാവിന്റെ ചോട്ടിലെ മടീല് കിടത്തി.
മുത്തശ്ശിമാവുപോലും അറിയാതെ കാറ്റ് വളര്‍ന്നു.
നക്ഷത്രങ്ങള്‍ മിന്നികൊണ്ടിരുന്ന രാത്രിയില്‍ അവന്‍ ഇരുണ്ട മേഘങ്ങളെ കൂട്ടിനുകൂട്ടി ഒന്നു ആര്‍ത്തു ചിരിച്ചു.
അവന്റെ ആ ചിരിയില്‍ മരങ്ങളാകെ ഒന്നായി വിറങ്ങലിച്ചു.
തവളകളും,പക്ഷികളുമെല്ലോരും അവരവരുടെ കുട്ട്യോളെ മാറോടു ചേര്‍ത്തു.
എന്നാല്‍ മുത്തശ്ശിമാവിന്റെ ചോട്ടിലെ ഒരു കുടിലിലെ മനുഷ്യര്‍ മാത്രം അവരുടെ കുടിലിനെ മാറോട് ചേര്‍ത്തു.കാറ്റത്ത് കുടില് വീഴരുതല്ലോ....
കുടിലിന്റെ മനസ്സെന്ന തറയില്‍ നിറഞ്ഞ വെള്ളവും,ആ മനുഷ്യരുടെ മനസ്സിലെ നിറയുന്ന ഭയവുമായി ആ രാത്രിയും കരഞ്ഞു.
അച്ഛന്‍ കഥപറഞ്ഞു നിര്‍ത്തി.
ആ മൂന്നുമനുഷ്യര്‍ എന്റെ അച്ഛാച്ചനും,അച്ഛമ്മയും,പിന്നെ എന്റച്ഛനുമാണ്....
എന്നാല്‍ ഇന്നും മുത്തശ്ശി മാവ് എല്ലാ രാത്രിയിലും മുത്തശ്ശീടെ കുട്ട്യോളെ ഉറക്കി...
അങ്ങനെ വീണ്ടുമൊരുനാള്‍ രാത്രീല് പേടിച്ച് വിറച്ച് വന്ന ഒരു കുഞ്ഞന്‍കാറ്റിനെ മുത്തശ്ശിമാവ് വീണ്ടും തലോടി,ഒന്നു താരാട്ടുപാടി,ചോറുംകൊടുത്ത് മാവിന്റെ ചോട്ടില്‍ മടീല് കിടത്തി.
അവനന്നും മിന്നുന്ന രാത്രിയിലെ ഇരുണ്ട മേഘങ്ങളെ കൂട്ടുപിടിച്ച് മരങ്ങളെ പുഴക്കിയെറിഞ്ഞ് ഒന്നാര്‍ത്തുചിരിച്ചു.അപ്പോഴും, ഭൂമി വിറങ്ങലിച്ചുപോയി....
എന്നാല്‍ മാവിന്റടിത്തട്ടിലെ ആ കുഞ്ഞു കൂര ഇന്ന് ഇല്ല..
പകരം അവിടെ കുറച്ചു വലിയ ഒരു ഓട് കുടിലുണ്ട്.
കാറ്റ് വീശിയാലും തൂണിനെ മാറോട് ചേര്‍ക്കേണ്ട ആവശ്യമില്ലാത്ത ഒരു ഓട് കൂര....
കാറ്റ് വീണ്ടും ഒന്നാഞ്ഞുവീശി. മാവിന്റെ കൊമ്പില്‍,ചില്ലയില്‍ പറ്റിവളര്‍ന്നാമാമ്പഴകൂട്ടത്തേം കുലുക്കിയവന്‍ വീഴ്ത്തി....
ഓടുകൂരേടെ നെഞ്ചില്‍ അതുവന്നതുപതിഞ്ഞു....
എന്നാല്‍ അപ്പോഴും അവിടെ,ഞങ്ങടെ മനസ്സില്‍ ഭയം നിറഞ്ഞുകവിഞ്ഞു.....
മനസ്സുടയാതിരിക്കാന്‍,അത് കാല്‍തെന്നിവീഴാതിരിക്കാന്‍ അവരവരുടെ മനസ്സിന്റെ തൂണിനെ മാറോട് ചേര്‍ത്തു.
എന്നാല്‍ അടുത്ത് ഒരു വലിയ വീടുണ്ട്...
ഞങ്ങടെ പുതിയ വീട്......
ഒരു ടെറസ്സുവീട്.....
ഞാനുമച്ഛനുമമ്മയുമേട്ടനുമെല്ലോരും ടെറസ്സിലേക്കോടി,കാറ്റ് പിന്നാലേം പാഞ്ഞു....
പണിതീരാത്ത ടെറസ്സ് വീടിന്റെ ഒരു ഒഴിഞ്ഞ മുറിയില്‍ ഞങ്ങള്‍ കിടന്നു....
അവിടെ ഞങ്ങളെ ഉറക്കാന്‍ കിടത്തി,അച്ഛനുമമ്മയും കാവലിരുന്നു....
ഇരുണ്ട മേഘങ്ങള്‍ അവരുടെ കണ്ണുനീര്‍ കരിയിലകളായി കൊഴിച്ചു...
വെട്ടിയ ഇടിയില്‍ എനിക്ക് കാണാമായിരുന്നു അച്ഛനമ്മേടെ നിഴലുകള്‍....
ആ നിഴലിലും നിഴലായി മനസ്സിന്റെ ഭീതിയുടെ കാര്‍മേഘങ്ങളും.
അപ്പോഴച്ഛന്‍ അച്ഛനുറങ്ങാതിരുന്ന രാത്രികള്‍ തിരിച്ചുവന്നെന്നോര്‍ത്തു കരഞ്ഞു,
ഓടികേറാന്‍ തകര്‍ന്നുവീഴാത്ത വീടുണ്ടല്ലോ എന്നോര്‍ത്തു ചിരിച്ചു......
ജനാലയിലൂടെ ഇരുട്ടെത്തിനോക്കി.
കരഞ്ഞ മേഘങ്ങളിലെ മഴതുള്ളികളും കരഞ്ഞു....
കാറ്റൊന്ന് ശമിച്ചു.....
ഇടതൂര്‍ന്ന മരങ്ങള്‍ എന്നാലും പെയ്ത മഴയേയും,വീശീയ കാറ്റിനേയും പ്രതിഫലിപ്പിച്ചുകൊണ്ടിരുന്നു.ഉറങ്ങാതെ അച്ഛനമ്മയും,ഉറക്കം വരാതെ ഞാനുമേട്ടനും......
ഭൂതകാലകഥകള്‍ അച്ഛന്‍പറഞ്ഞു നിര്‍ത്തിയപ്പോള്‍,
എന്നാല്‍ വര്‍ത്തമാനകഥകള്‍ പറഞ്ഞു നില്‍ക്കാനാകാതെ ഒന്നു നിലയ്ക്കാന്‍ കൊതിച്ചു...
അന്നായിരുന്നു ഞാന്‍ മഴയുടെ ദുഃഖസന്ത്യകള്‍ നിറഞ്ഞ ക്രൂരമുഖത്തെ നേരില്‍ കണ്ടത്.....
ഉള്ളിന്റെ നിറഞ്ഞ ഭീതികള്‍ ഒന്നൊന്നായി പുറത്തേക്ക് പറന്നകലാന്‍ തുടങ്ങി,
പുറത്താണെങ്കില്‍ എല്ലാം ഒന്നു കുറയാനും....
ആകാശമപ്പോള്‍ നിറകുടമേന്തിയ അമ്മയെപോലെ അതൊക്കെ വാരിവിതറി.
അവ നക്ഷത്രങ്ങളായിരുന്നു.
ഇരുട്ടിനെ ഞാനപ്പോള്‍ പേടിച്ചില്ല.
മുരണ്ടുമുരണ്ടുവന്ന മഴയെ ഞാനപ്പോള്‍ പേടിച്ചു....
നക്ഷത്രങ്ങള്‍ തിളങ്ങികൊണ്ടിരുന്നു.....
ഇടക്കു മങ്ങി,ഇടയ്ക്കിടയ്ക്ക് തിളങ്ങി ഒഴുകികൊണ്ടിരുന്ന ആകാശം....
മഴപെയ്തുതീര്‍ന്ന ഭൂമിയേപോലെ,,,,
ഭയമെയ്തുതീര്‍ന്ന മനസ്സും അപ്പോള്‍ ഒന്നു കിടന്നു....ഉറങ്ങി......
ഇരുട്ടിന്റെ ഭാണം എയ്തുതീര്‍ന്ന രാത്രിയും തീരാറായി.....
അപ്പോള്‍ ഭൂതഭാവിവര്‍ത്തമാനങ്ങള്‍ നിറഞ്ഞ മേഘങ്ങള്‍ മനസ്സില്‍ വീണ്ടുമൊരു മഴ പെയ്യിപ്പിച്ചു....
ഓര്‍മകളെ കുടചൂടി നിന്ന സ്വപ്നങ്ങള്‍ ഉണര്‍വിന്റെ പുതുലോകം തുറന്നു.
അത് പ്രഭാതമായിരുന്നു...
അതിലേക്ക് ചേക്കേറിയ പക്ഷികള്‍ അവിടെയൊരു കൂടുകൂട്ടി....
കാറ്റ് വന്നാലും വീഴാത്തൊരു കൂട്......
അവിടേയും ഒരച്ഛനുമമ്മയുമേട്ടനുമനിയനും വന്നുചേര്‍ന്നു....
ഭയത്തിന്റെ ആലിപ്പഴങ്ങള്‍ അവനിനിയും പൊഴിക്കുമെന്നോര്‍ത്ത്
അവരും വന്നു ചേര്‍ന്ന രാത്രിയില്‍ ഉറങ്ങി.........
ആ സത്യങ്ങളെന്നുംനിത്യമായിതുടരുമെന്നമറ്റൊരുസത്യത്തെയോര്‍ത്ത്....
മഴമുഖങ്ങള്‍ എന്നും ''മഴ മഴ മഴ മഴ മാനത്തുണ്ടൊരു മധുരമഴ'' എന്ന സംഗീതം മീട്ടില്ലെന്നോര്‍ത്ത്.....
എയ്തുവിട്ട അമ്പുകളെല്ലാം ഇരുട്ടല്ലെന്നോര്‍ത്ത്........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand