ഒരിക്കല്‍ ഇന്ത്യയില്‍ ഒരു വലിയ രോഗം വന്നു.
അതില്‍ കുറേ മനുഷ്യര്‍ മരണപ്പെട്ടു,
കൂറേ പേര്‍ ആ രോഗത്തിന്റെ കൈകളില്‍ മരിക്കാതെ മരിച്ചുകൊണ്ടിരുന്നു.
അപ്പോഴാണ് അതില്‍ കുറേപേര്‍ കാട്ടിലേക്ക് കയറിയത്,
അവരവിടെ, എലിയേയും, മരങ്ങളുടെ വേരുകളേയും തിന്നു ജീവിച്ചു.
അവരാണ് നായാടികള്‍ എന്നറിയപ്പെട്ടത്.
‍ഞങ്ങളുടെയിടത്തും അവര്‍ കോളനികളായി വസിച്ചുപോകുന്നു.
പക്ഷെ ഇന്നവരുടെ ഗോത്രം ഇല്ലാതായികൊണ്ടിരിക്കുകയാണ്.
ഈ ഇന്ത്യയുടെ അവകാശികളായ നായാടികളെന്ന ആ ഗോത്രം ഇല്ലാതായികൊണ്ടിരിക്കുകയാണ്.
ഇന്ന് ക്രിസ്തുമസ്സിന്റെ നക്ഷത്രത്തില്‍ അത്താഴമുണ്ണാന്‍ സാധനങ്ങള്‍ വാങ്ങാനായി പോയ വഴിയിലായിരുന്നു,
കയ്യില്‍ ജീവിതത്തോളം ഭാരമുള്ള ഭാണ്ഡവും, കഷ്ടതകളുടെ കിണറില്‍ നിറഞ്ഞ വലിയ കണ്ണുകളും, തലയിലൊരു കെട്ടും, തോര്‍ത്തുകൊണ്ടൊരു വസ്ത്രവുമായി ഇരുണ്ട ഒരു മനുഷ്യരൂപത്തെകണ്ടത്.
ആ അവകാശി ഇന്ന് തെരുവിലാണ്.
ഇല്ലാതായികൊണ്ടിരിക്കുന്ന ആ ഗോത്രത്തിന്റെ കല്ലുമാലയിലെ ഒരു മുത്ത്, ശ്യാമള വല്ല്യേമ.
വല്ല്യേമ്മയുടെ യാത്രയുടെ വിശ്രമത്തിലാണവരിപ്പോള്‍.
ഇനിയും നടക്കാനുണ്ട്.
കണ്ടതും, വല്ല്യേമ നന്നായി ചിരിച്ചു.
ഞങ്ങളുടെ വീട്ടിലേക്കൊക്കെ അന്ന് വരാറുണ്ടായിരുന്നു.
കുറുന്തോട്ടിയും, കടുത്തുവയുമൊക്കെ വലിക്കാന്‍.
അവയൊക്കെ മരുന്നുകളാണ്.
അതിലുപരി വല്ല്യേമ്മയുടെ ജീവിതത്തിലെ ഒരു നേരത്തിന്റെ മുറിവുണക്കുന്നവര്‍.
ഒരു കിലോന് ഏഴ് ഉറുപ്പ്യ ( രൂപ ) കിട്ടും.
കാട്ടില്‍ നിന്നൊക്കെ വലിച്ചുകൊണ്ടുവരുമ്പോള്‍ കുറേ ഉണ്ടാകും.
വല്ല്യേമ്മയുടെ അച്ഛന്റെ പേര് കൃഷ്ണന്‍, അമ്മയുടെ പേര് അറിയില്ല.
അച്ഛന് നാല് മക്കളാണ്,
ഒരാള്‍ നാരായണന്‍കുട്ടി,
ബാലന്‍ ( ബാലന്‍ വല്ല്യേച്ചന്‍ ഇടയ്ക്ക് വീട്ടില്‍ വരും, തേന്‍ തന്നിട്ടുപോവും.
മദ്യം കഴിക്കാത്ത നായാടികള്‍ ചുരുക്കം ചിലരില്‍ ഒന്നാണവര്‍)
തങ്കമണി,
രാധ.
അതില്‍ ഒരു ആങ്ങള (സഹോദരന്‍) മരിച്ചു,
ഇനി മൂന്ന് പേരാണുള്ളത്, രണ്ട് പെണ്‍ മക്കളേയും കെട്ടികൊടുത്തു,
പക്ഷെ ശ്യാമള വല്ല്യേമ്മയിന്നും ഒറ്റയ്ക്കാണ്,
വീട്ടില്‍ ആരുമില്ല, വീടുപോലുമില്ല.
പക്ഷെ കൂടെപിറപ്പുകളൊക്കെ ഇടയ്ക്ക് കാണാന്‍ വരും.
അവരും, ഇതുപോലെ മരുന്നു ശേഖരിച്ചും, നായാടിയുമാണ് ജീവിക്കുന്നത്.
വല്ല്യേമ്മയ്ക്ക് തന്‍ വയസ്സറിയില്ല, അതിരാവിലെ എണീക്കും, പക്ഷെ സമയമറിയില്ല, മരുന്നുകള്‍ കിലോന് വില്‍ക്കും, പക്ഷെ എത്ര ശേഖരിക്കുമെന്നറിയില്ല.
വല്ല്യേമ്മയുടെ കണക്കുകള്‍, കുറേ എന്ന കൂട്ടലും, നേരത്തേ എന്ന ഗുണിക്കലും, കുറച്ച് എന്ന കുറക്കലും, വൈകിയെന്ന ഹരിക്കലുമാണ്.
ശ്യമള വല്ല്യേമ്മയ്ക്ക് സമയമായി,.
ഇനിയും നടക്കാനുണ്ട്,
ഒരോ വീട്ടിലും, തനിക്കുള്ള പങ്ക് കാത്തിരിക്കുകയാണ്,
അങ്ങനെ വല്ല്യേമ്മയുടെ ഒരുദിവസം കഴിഞ്ഞുപോകും.
ഇടിഞ്ഞുപൊളിഞ്ഞ വീടില്ലാത്ത വീടാണവരെ കാത്തിരിക്കാനുള്ളത്.
എല്ലാവരും, ഭിക്ഷ നല്‍കി അവരെ പറഞ്ഞയക്കും.
എന്നാലും
എല്ലാവരുടേയും അമ്മായിയാണവര്‍.
കാടിന്റെ മക്കളും,
ഈ തെരുവിലെ ഭൂമിയുടെ അവകാശികളും.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand