അന്നിന്റെ വര്‍ത്തമാനത്തും, ഇന്നലെയുടെ ഭാവിയിലും ക്രിസ്തുമസ്സാവാന്‍ ഇനി രണ്ട് ദിവസമേയുള്ളൂ....
എല്ലാവരും സന്തോഷത്തിലാണ്.
പക്ഷെ, അന്ന് എന്റെ വീടിന്റെ മുറ്റവും, മാവും, പിന്നെ വീട്ടുകാരും ദുഃഖത്തിലായിരുന്നു.
ആ ക്രിസ്തുമസ്സിന്റെ തണുുപ്പിറങ്ങിയ  രാത്രിയായിരുന്നു, അറിവിന്റെ ആടുകളെ മാറോടണച്ച ആട്ടിടയനെന്ന എന്റെ അച്ഛാച്ചന്‍ യാത്രയായത്.
ഇന്ന് ആ ദിനത്തിന്റെ ഓര്‍മനാളാണ്.
അച്ഛാച്ചന്റെ ശ്രാര്‍ദ്ധം.
ഇന്ന് ഒരിലയും അനങ്ങിയില്ല.
മുറ്റത്തെ കരിഞ്ഞ പൂവുകളെല്ലാം മരണത്തിലേക്ക് വീഴുകയാണ്,
വിടരുന്ന പൂക്കള്‍ ജനനമെന്ന മറ്റൊരുവഴിയിലേക്കാണ് വീണുകൊണ്ടിരിക്കുന്നത്.
അച്ഛാച്ചനെ ഞാന്‍ കണ്ടിട്ടില്ല.
പക്ഷെ അച്ഛാച്ചനെകുറിച്ചുള്ള കഥകള്‍ അച്ഛന്‍ പറയാറുണ്ടായിരുന്നു,
ആ കഥയിലുള്ള അച്ഛാച്ചനെയാണ് ഞാനെന്നും കാണാറ്.
എന്റെ അച്ഛന് 13 വയസ്സുള്ളപ്പോഴാണ് അച്ഛാച്ചന്‍ മറ്റൊരു ലോകത്തേക്ക് പോയത്, ആ ലോകം എങ്ങനെയെന്നെനിക്കറിയില്ല.
പക്ഷെ എല്ലാ രാത്രിയിലും അച്ഛാച്ചന്‍ വീടിന്റെ മേല്‍ക്കൂരയില്‍ ആ കഥകള്‍ നിറച്ച ഉജാലവണ്ടിയുമായി എത്താറുണ്ടായിരിക്കും.
ആരേയും, കേള്‍ക്കാനാവാതെ, കേള്‍പ്പിക്കാനാവാതെ.
എന്നാല്‍ അച്ഛന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കഥകള്‍ തീര്‍ന്നിട്ടില്ല.
ആ ഉജാലവണ്ടിയെന്നെങ്കിലും ഞാനും ഓട്ടിക്കാറാവും, അന്ന് കാണാല്ലേ, എന്റെ അച്ഛാച്ചനെ.....
എന്നും ഈ നാളില്‍ അച്ഛാച്ചന്റേുയും, അച്ഛമ്മയുടേയും ശവക്കല്ലറയില്‍ വിളിച്ചുണര്‍ത്തുന്ന, കത്തുന്ന മെഴുകുതിരിയെകാണുമ്പോള്‍ അച്ഛാച്ചനെ ഓര്‍മവരും.
മറ്റുള്ളവരിലേക്ക് വെളിച്ചം പകര്‍ന്ന് സ്വയം ഉരികിയില്ലാതാകുന്ന എന്റെ അച്ഛാച്ചന്‍.
അച്ഛാച്ചനും, അച്ഛമ്മയും, എന്നും ഒരുമിച്ചായിരുന്നു.
അവര്‍ പറഞ്ഞത്, മരിക്കുമ്പോള്‍ ഞങ്ങളെ വീട്ടില്‍ തന്നെ കുഴിച്ചിടണമെന്നാണ്.
അച്ഛന്‍ അന്നും അതനുസരിച്ചു.
ഇന്ന് അവരൊരുമിച്ചാണ്.
ഇവിടത്തെ ഒരു മിഴി അണഞ്ഞപ്പോഴും, മറ്റുള്ള വീടുകളില്‍ അതണയാതിരിക്കാന്‍ അച്ഛമ്മ ശ്രദ്ധിച്ചു.
അന്ന് ഇവിടെ ഒരു കാല്‍മാത്രമുള്ള ഒറ്റക്കാലന്‍ വീടായിരുന്നു.
ആ വീട്ടിന്റെ തിണ്ണയിലെ കിണ്ണം ശൂന്യമായാലും, സമീപത്തെ ഒറ്റക്കാലുകാരുടെ തിണ്ണയില്‍ ചോറ് തുളുമ്പി...
അവരങ്ങനെയാണ്, വിശപ്പടക്കി വിശപ്പകറ്റുന്നവര്‍.
അച്ഛമ്മയും, അച്ഛാച്ചനും മരിച്ചതിനുശേഷം ഇങ്ങോട്ടാരും വരാറില്ല..
വന്നിട്ടെന്തു ചെയ്യാനാ,....
കലണ്ടറിന്റെ പേജുകള്‍ മാറി മറിഞ്ഞു,
അച്ഛന് നല്ലൊരു ജോലി കിട്ടി, ഒറ്റക്കാലനും, ഒറ്റക്കണ്ണനുമായ വീടിന് ഇന്ന് നല്ലൊരു കണ്ണാടിയുണ്ട്, കാലുണ്ട്.
ഇന്നും ആരും വരാനില്ല.
അപ്പോഴും, അച്ഛമ്മയുടെ ഫോട്ടോയ്ക്കരികെ അച്ഛാച്ചനില്ല..
കട്ടിമീശയും, മസിലുകള്‍ നിറഞ്ഞ ശരീരവും, വെളുത്ത്, നിവര്‍ന്ന് നീണ്ട ഒരു ദൃഡകാര്‍ത്ത മനുഷ്യനായിരുന്നു അച്ഛാച്ചന്‍.
ചുമരില്‍ അച്ഛാച്ചനില്ലെങ്കിലും സാരൂല്ല, മേല്‍ക്കൂരയില്‍ ആ ഉജാലവണ്ടിയുടെ ശബ്ദം മതി.
എന്നാല്‍  മനസ്സിന്റെ ചുമരില്‍ അച്ഛമ്മയ്ക്കൊപ്പം, അച്ഛാച്ചനുമുണ്ട്.
അച്ഛനിലൂടെ അച്ഛാച്ചന്‍ എനിക്കും, ഏട്ടനും ഒരുപാട് സമ്മാനങ്ങള്‍ തന്നുകഴിഞ്ഞു.
അച്ഛാച്ചനിലുള്ള ആട്ടിന്‍പറ്റങ്ങളെന്ന അറിവിനെ,,.,...
ആട്ടിടയന്റെ കലപ്പയെന്ന സ്നേഹത്തെ........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand