വ്യത്യസ്ത മുഖങ്ങളും,,നിറങ്ങളും നിറഞ്ഞ, തിരക്കുപിടിച്ച ബസ്സില്‍ ഞാനും
തിരക്കുപിടിച്ച് നീങ്ങികൊണ്ടിരിക്കുകയാണ്.
പുറത്ത് കാഴ്ചകളായി, വീടുകളില്ലാതാക്കി,വികസനത്തിന്റെ
പ്രതീകമായി,നഖരത്തിന്റെ മാറ്റമായി,വികസിക്കുന്ന റോ‍ഡുകള്‍ മാത്രം.
പെട്ടെന്നാണ് മണ്ണിന്റേയും,മത്സരത്തിന്റേയും ഗന്ധം അവിടമാകെ പരന്നത്.
അതില്‍ ലയിച്ച് ബസും അതാ നിര്‍ത്തി.
ഇറങ്ങാന്‍ നിറയെ ആളുകളുണ്ടായിരുന്നു.
പിന്നെ,പിന്നെ ആള്‍ക്കാരുടെ ആര്‍പ്പുവിളികള്‍ മെല്ലെമെല്ല കേട്ടുതുടങ്ങി.
അത് മരമടി എന്ന കാളപൂട്ട് മത്സരമായിരുന്നു.
നിറവര്‍ണങ്ങളോടെ അവിടം കാളകളും,പോത്തുകളും,കൊണ്ട് നിറഞ്ഞിരുന്നു.
അതിലുപരി നിലവിളിച്ചുകൂവുന്ന കുറേ മനുഷ്യരും.
അത് എന്നേയും മാടിവിളിച്ചുു.
ബസ്സിറങ്ങുന്നവരുടെ കൂട്ടത്തില്‍ ഞാനും അറിയാതെ ഇറങ്ങി.
ആര്‍പ്പുുവിളിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും കൂടി.
കാളപൂട്ട് മത്സരം അതാ ആരംഭിച്ചു കഴിഞ്ഞു.
ഒരു കൂട്ടരുടെ കഴിഞ്ഞതേയുള്ളൂ.ഒട്ടും വൈകിയിട്ടില്ല.
അടുത്ത കൂട്ടുരുടേത്, മറ്റൊരു ആര്‍പ്പുവിളികളോടെ തുടങ്ങി.
കാലംകൊണ്ട് ബലപ്പെട്ട, ചളിപുരണ്ട മനുഷ്യര്‍ രണ്ട് കാളകളെ മെരുക്കി
ഓട്ടത്തിനായി തയ്യാറാക്കുയാണ്.അവര്‍ കൈ വിട്ടതോടെ,
ഉഴുതുമറിച്ചതും,വെള്ളം നിറഞ്ഞുനിന്നതുമായ പാടങ്ങളില്‍ നിന്നും അതിവേഗം,
കാളകള്‍ ചളി തെറിപ്പിച്ച് പാഞ്ഞു പോയി.കൂടെ,നുകം വച്ചുകെട്ടിയ കാളകളില്‍
നിന്നുള്ള പലകയില്‍ കയറി,കാളകളുടെ വാലുകളില്‍ മുറുക്കെ പിടിച്ച്
മറ്റൊരാളും.അയാളും ഒരു കര്‍ഷകനായിരിക്കാം.
മറ്റുചിലര്‍ അധിവേഗം ഓടിപോകുന്ന കാളകള്‍ക്കുംമുമ്പില്‍ ഓടുന്നുമുണ്ട്.
മത്സരം അവസാനിക്കുന്നയിടത്ത് ആ പലകയില്‍ നിന്നും കര്‍ഷകന്‍ ചാടിവീണു.
വേഗത കുറച്ച് കാളകളും.
അപ്പോഴേക്കും മറ്റുള്ളവര്‍ ഓടി വന്ന് കാളകളുടെ മൂക്കുതുളച്ചുണ്ടാക്കിയ
മൂക്കുകയറില്‍ പിടിച്ചു വലിച്ചു.
എനിക്കറിയില്ല,അതിനെത്ര വേദനയുണ്ടാകുമെന്ന്.
എന്നാലും ഒരക്ഷരം പോലും മിണ്ടാതെ തന്നെ വേഗത്തില്‍ പാഞ്ഞുപോയ കാളകള്‍
മെല്ലെ,മെല്ലെ മറ്റെങ്ങോ മറഞ്ഞു.
വീണ്ടും മുഴക്കങ്ങള്‍,
വേഗങ്ങള്‍.
മറഞ്ഞുപോയ ആ രണ്ട് കാളകളേ തേടി ഞാനും നടന്നു.
അവ അവിടെ വിശ്രമിക്കുകയാണ്.അവിടെയെങ്ങും അവരുടെ യജമാനന്മാരെ കാണാനില്ല.
അല്ലെങ്കിലും ആരാണവരുടെ യജമാനന്മാര്‍.
അപ്പോള്‍ അവര്‍ അടിമകളായിരിക്കാം.
കാതുണ്ടായിട്ടും, തന്നെ കേള്‍ക്കാന്‍ കഴിയാത്ത സുഹൃത്തിനായി സ്വന്തം
കാതരിഞ്ഞുകൊടുത്ത വാന്‍ ഗോഗിനെ ഇവരറിയുമോ.അറിയുമായിരിക്കും,
കാരണം, ഈ കാളകളും ശബ്ദമില്ലാത്തവരല്ലേ...
അപ്പോഴാണ് അവരെന്തോ സംസാരിക്കുന്നതായി തോന്നിയത്..
എനിക്കവരുടെ ഭാഷയറിയില്ല.
എന്നാലും ആ കാളകളുടെ കണ്ണുകള്‍ അവരുടെ വേദനകളെ കണ്ണീരായി ഒഴുക്കി.
മത്സരങ്ങള്‍ക്കിടയില്‍ തന്റെ വേഗതയെ മാത്രം കണക്കിലെടുക്കുന്ന കാണികളെകുറിച്ചും,
സ്നേഹവും,തീറ്റയും തന്ന എന്നാല്‍ മേച്ചിന്‍പുറങ്ങളിലേക്ക് കയറി,പ്രകൃതി
ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം തരാത്ത യജമാനന്മാരെ കുറിച്ചുമായിരിക്കാം
അവര്‍ സംസാരിച്ചിട്ടുണ്ടാകുക.
അവരിടയ്ക്കുവച്ച്,
മത്സരം വേഗതയോടെ പാഞ്ഞുപോയ കാണിമനസ്സുകളിലേക്കും,നെല്ലുകള്‍
വിളയാനിരിക്കുന്ന പാടങ്ങളിലേക്കും ഒന്ന് ദയനീയമായി നോക്കി.
അന്ന്യന്റെ വേദനയില്‍ വീര്‍പ്പമുട്ടേ ആഹ്ലാദിക്കുന്ന മനുഷ്യരെ നോക്കി
സഹതപിക്കുകയായിരിക്കാം.
ഞാന്‍ വീണ്ടും കളിക്കളത്തിലേക്ക് കണ്ണോടിച്ചു.
ആ ചെറിയ ഇടവേളയില്‍ തന്നെ
വളഞ്ഞും,പുളഞ്ഞും,വേദനിച്ചും,വേദനിപ്പിച്ചുമൊക്കെ വേഗത്തില്‍ ഓടി പോകുന്ന
കാലത്തിന്റെ സമയത്തെ പോലെ കാളകളും ഓടി തീര്‍ന്നു.
കാണികള്‍ മെല്ലെമെല്ലെ മത്സരത്തിന്റെ കെട്ടുചങ്ങലകളില്‍ നിന്ന്
വീട്ടിലേക്കും,പ്രാരാബ്ദങ്ങളിലേക്കുമായി,അവരുടെ ദുഃഖയാത്ര
തുടര്‍ന്നുകൊണ്ടിരുന്നു.
കണ്ടം ആരുമില്ലാതെ ഒറ്റക്കായി,
കാളകള്‍ ഓടിയോടി,കിളച്ചുമറിഞ്ഞ മണ്ണില്‍ നാളെ ആ കണ്ടത്തിന്റെ ഉടമസ്ഥന്‍
വിത്ത് വിതക്കും.(മനുഷ്യന്റെ ഇക്കാലത്ത് എല്ലാത്തിനും അവന്‍ തന്നെ
യജമാനന്‍).
അപ്പോള്‍,
വിതഞ്ഞ വിത്തിന്‍ മുളപൊട്ടും.
തളര്‍ന്ന കാളകളുടെ വേദനയില്‍,
നല്ലൊരു നാളെ വിളപൊട്ടും.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand