യുറീക്കാ ക്യാമ്പിന്റെ രണ്ടാം ദിവസം നേരത്തേ തന്നെ എണീച്ചു.
അന്നാണ് പ്രഭാതത്തില്‍ കുളിച്ചുണര്‍ന്ന കണ്ണുതിരിമികൊണ്ടിരിക്കുന്ന കോഴിക്കോടിനെ കണ്ടത്.അങ്ങുമിങ്ങുമായി സംഗീതങ്ങള്‍ ഉണര്‍ന്നുകൊണ്ടിരുന്നു.
വീടുകളിലേക്ക് ഉറങ്ങാന്‍ പോയ കൂട്ടുകാര്‍ വന്നാലേ ഇനി വീണ്ടും പരിപാടി തുടങ്ങു.
ഇന്നലെ വിക്കിപീഡിയയില്‍ തിരുത്താന്‍ കഴിയാത്ത വിടവ് അതിനിടയ്ക്ക് തീര്‍ത്തു.
മെല്ലെ മെല്ലെ ഓരോരുത്തരായി വന്നുതുടങ്ങി.
അങ്ങനെ എല്ലാവരും എത്തുമ്പോഴേക്കും അതാ പകലായിരുന്നു കണ്ണുതിരുമ്മി വന്നത്.
വീണ്ടും പരിപാടി തുടങ്ങി.
ഇന്നലെ പൂര്‍ത്തിയാക്കാനിരുന്ന തിരുത്തലുകള്‍ വീണ്ടും പൂര്‍ത്തീകരിക്കാന്‍ തുടങ്ങി.
ഇന്ന് ഉച്ചയ്ക്കുള്ളില്‍ തന്നെ എല്ലാം പൂര്‍ത്തിയാക്കണം.
അങ്ങനെ വീണ്ടുമിന്ന് ഞങ്ങളുടെ കൈയ്യില്‍ ഒരു കത്രിക കിട്ടി.
വാക്കുകള്‍ കൂടിച്ചേര്‍ന്ന വസ്ത്രങ്ങളെ കീറി മുറിക്കാന്‍.
പക്ഷെ അവര്‍ക്കൊന്നും വേദനിക്കാത്ത തരത്തില്‍ ചിലതൊക്കെ മുറിക്കേണ്ടിവന്നു.
ഇടയ്ക്ക് ഓരോ നിലവിളിയും കേട്ടു.
അങ്ങനെ സമയം നിലവിളിച്ചുകൊണ്ടിരിക്കുന്ന വാക്കുകളേയും തലോടി ഉച്ചിയിലെത്തി, ഉച്ചയെ വിളിച്ചുണര്‍ത്തി.
അത് മടക്കയാത്രക്കായുള്ള സൈറനായിരുന്നു.
വീണ്ടും ആദ്യത്തെപ്പോലെ വട്ടം കൂടിയിരുന്നു.
ക്യാമ്പിനെകുറിച്ച് സംസാരിക്കാലായിരുന്നു അത്.
എന്റെ കാഴ്ചപ്പാടില്‍ ഞാനും ക്യാമ്പിനെകുറിച്ച് പറഞ്ഞു.
അങ്ങനെ അവസാനം ഉച്ചഭക്ഷണവും കഴിച്ച് വീണ്ടും കണ്ടുമുട്ടാമെന്ന് പ്രതീക്ഷയില്‍ പൂവു വിരിച്ച് എല്ലാവരോടും യാത്ര പറഞ്ഞു.
അപ്പോഴും ഞങ്ങള്‍ കോഴിക്കോട്ടിന് യാത്ര പറഞ്ഞിരുന്നില്ല.
അത് ഞങ്ങള്‍ക്ക് മടക്കയാത്രയുമായിരുന്നില്ല.
വി.കെ ആദര്‍ശ് മാമന്റേയും, സീമ അമ്മായിയുടേയും വീട്ടിലേക്കാണ് ഞാനും ഏട്ടനും യാത്ര തിരിച്ചത്.
ആദ്യം ഒരു ഓട്ടോയില്‍ കേറി.
അയാളുതന്നെ മറ്റൊരോട്ടോയില്‍ കേറ്റി.
വഴി പറയാനായി മാമനെ വിളിച്ചു,പിന്നെ കുറച്ചെത്തിയപ്പോള്‍ വീണ്ടും വിളിച്ചു.
അപ്പോഴാണ് ഫോണ്‍ സുച്ചോഫായത്.
വല്ലാത്ത ആകുലത ആവഴി പാഞ്ഞുപോയി.
വീണ്ടും വിളിച്ചു,ഹാവൂ മാമനെടുത്തു.
വീണ്ടും, ഓട്ടോമാമന് വഴി പറഞ്ഞാണ് ആദര്‍ശ് മാമന്റെ അടുത്തെത്തിയത്.
പണിതീരാത്ത കുറച്ച് കുടുംബങ്ങള്‍ മാത്രം വസിക്കുന്ന ഒരു വലിയ ഫ്ലാറ്റ്.
അതാണ് മാമന്റെ വീട്.
''അനുരഞ്ജനം'' എന്നാണ് വീടിന്റെ വീട്.
പെട്ടെന്നു തന്നെ അവിടേക്ക് മറ്റുകുടുംബങ്ങളും പറന്നെത്തുമെന്ന് മാമന്‍ പറഞ്ഞു.
വീട്ടിലേക്ക് കയറിയപ്പോള്‍ അവിടെ മറ്റധിതികളുമുണ്ടായിരുന്നു.
ടിങ്കുചേച്ചിയും,നിഷമ്മായിയും,അമ്മായിയുടെ മോനും.
അവരുമായി കുറച്ച് സംസാരിച്ചു.
നിഷ അമ്മായി എന്റെ ഇന്റര്‍നെറ്റ് പ്രശ്നത്തെക്കുറിച്ച് ഹിന്ദു ദിനപത്രത്തില്‍ വാര്‍ത്തയിടാമെന്ന് പറഞ്ഞാണ് അവിടം വിട്ടിറങ്ങിയത്.
കുറേ റ്റാറ്റയും കൊടുത്തു.
ആദര്‍ശ് മാമന്റെ വീട്ടില്‍ പാറി നടക്കുന്ന ഓര്‍മ്മകളേയും, അവരുടെ ചിറകില്‍ കൂടെപ്പറക്കുന്ന പുതിയ സാങ്കേതിക വിദ്യകളേയും ഞങ്ങളാദ്യമായി കണ്ടു.
ഇതുവരെ നേരിട്ട് കാണാത്ത ആപ്പിള്‍ വാച്ചിന്റെ മാതൃകയിലെ മോട്ടോറോള വാച്ചും.
സമ്മാനമായി കുറച്ച് പുസ്തകങ്ങളും, ഒരുപാട് സന്തോഷവും പിന്നെ ജ്യൂസും,മിച്ചറും,
കുറേ സ്നേഹവും ആദര്‍ശ് മാമനും,സീമ അമ്മായിയും ഞങ്ങള്‍ക്ക് തന്നു.
മാമനും അമ്മായിയും ഞങ്ങളെ കെ.എസ്.ആര്‍.ടി.സി ബസ്സ്സ്റ്റാന്റിലുമിറക്കി.
അതിനിടയ്ക്ക് വച്ചാണ് നിഷാദ് മാമന്റെ മറ്റൊരു സമ്മാനവും ഞങ്ങള്‍ക്ക് കിട്ടിയത്.
തിരുവനന്തപുരത്തേക്ക് പോയതിനാല്‍ മാമന്റെ സുഹൃത്തായ ജിജിമാമനാണ് ഞങ്ങള്‍ക്കത് സമ്മാനിച്ചത്.
അതൊക്കെ കഴിഞ്ഞാണ്, മെല്ലെ,മെല്ലെ വീട്ടിലേക്കുള്ള തത്രപ്പാട് ഇരച്ചുവന്നത്.
പാലക്കാട് ബസ്സില്‍ കയറി.
അമ്മയുടേയും അച്ഛന്റേയും വിളി മാറി മാറി വന്നുകൊണ്ടിരുന്നു.
ബസ്സെടുത്തു, യാത്ര വീണ്ടും തുടങ്ങി.വീട്ടിലേക്ക്.
ആ യാത്രക്കൊക്കെ മധുരം പകര്‍ന്നുകൊണ്ട് നിഷാദ് മാമന്‍ തന്ന മുട്ടായിയുമുണ്ടായിരുന്നു, അതും നുണ‍ഞ്ഞ് കുറേ തമാശയും പറഞ്ഞ് വണ്ടിയുടെ കൂടെ മനസ്സും ചലിച്ചുകൊണ്ടിരുന്നു.
ഇടയ്ക്ക് ബസ്സിലൊരു തല്ലുണ്ടായി.
പിന്നിലിരിക്കുന്ന ആയാള്‍
മുമ്പിലിരിക്കുന്ന ചേച്ചിമാരെ ശല്യം ചെയ്തതിനാണ് തല്ല്.
രണ്ടു മാമന്മാര്‍ കുറേയങ്ങ് കൊടുത്തു.പിന്നെ പിന്നിലേക്കിരിക്കാനും പറഞ്ഞു.
അപ്പോള്‍ എല്ലാവരും കുറച്ചുനേരത്തേക്ക് മിണ്ടാതായി.
പിന്നെപിന്നെ,മെല്ലെ,മെല്ലെ അത് വീണ്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി.
ഞങ്ങള്‍ മിഠായിയിലേക്കും.
അങ്ങനെ പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റെത്തി.
ഇനി ആലത്തൂരിലേക്കുള്ള ബസ്സിനെ തിരയണം.
അപ്പോഴും വീട്ടില്‍ നിന്ന് ആകുലതകള്‍ ഫോണിലൂടെ കരഞ്ഞുകൊണ്ടിരുന്നു.
അവിടെ ബസ്സിനായി കുറേ തിരഞ്ഞു.
കിട്ടിയില്ല.
പലരോടും ചോദിച്ചു.
ഇപ്പോ വരും, അറിയില്ല, ഒമ്പതരക്ക് വരും,അവിടെയുണ്ടാകും , എന്നൊക്കെ കേട്ടു.
അവസാനം വണ്ടികിട്ടി.
ഒരു വിധം കുറച്ചുറങ്ങിക്കൊണ്ട് ബസ്സിലൂടെ റോട്ടിലൂടെ ഉറക്കത്തിലൂടെ ഞങ്ങള്‍ ഒഴുകിക്കൊണ്ടിരുന്നു.
അവിടേയുമുണ്ടായി ഒരു തല്ല്.
വാക്കുകള്‍കൊണ്ടുള്ള തല്ല്.
അറിയാതെ ഹമ്പ് കാണാതെ ചാടിയതിന് ഒരു യാത്രക്കാരന്‍ ചാടിവീഴുന്നത് കണ്ടക്ട്ടറിലേക്ക്.
അതും കടന്ന് ആലത്തൂരെത്തിയപ്പോള്‍ അതാ അച്ഛനവിടെ നില്‍ക്കുന്നുണ്ടായിരുന്നു.
ആലത്തൂരിലേക്ക് അഞ്ച് ബസ്സ് കടന്നു പോയി.
അതിലൊന്നും കാണാതായപ്പോള്‍ അച്ഛനാതിയായി.
അതാണത്രേ ഇടക്കിടയ്ക്ക് വിളിച്ചത്.
ആ ആകുലതകളൊക്കെ വീടടുക്കുന്തോറും വാനത്തിലെ നക്ഷത്രങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു.
അങ്ങനെ വീടെത്തി.
വലിയൊരു അനുഭവ സഞ്ചിയും തൂക്കി ഞങ്ങളാദ്യയാത്രകഴിഞ്ഞു, വീടെത്തി.
ഉമ്മുക്കൊലുസു ചാടിവന്നു.
മാങ്കൊമ്പ് താഴേക്കെത്തി വിശേഷങ്ങള്‍ ചോദിച്ചു. 
അടുകളായ ആയിഷുവും,തുമ്പിയും,വായനയും,ജീജുവും,പാണ്ടിയുമൊക്കെ ആ സന്തോഷത്താല്‍ നിലവിളിച്ചു കൊണ്ടിരുന്നു.
കുളികഴിഞ്ഞ്, ചോറും ഉണ്ട്,വേഗം കിടക്കാന്‍ പോയി, യാത്രയില്‍ ജനിച്ച ക്ഷീണങ്ങളും ഉറങ്ങാന്‍ വന്നു.
ശുഭയാത്രയില്‍,ശുഭ നിദ്രയോടെ,
യുറീക്കയിലൂടെ തന്ന വെളിച്ചങ്ങള്‍ ഉള്ളിലിട്ടുകൊണ്ട് 
നക്ഷത്രത്തിന്റെ,മടി തട്ടില്‍ അമ്മയുടെ പൊന്നുമ്മയില്‍ ഞങ്ങളും ഉറക്കത്തിന്റെ മാധുര്യത്തിലേക്ക് വഴുതിവീണു.
പറന്നകന്നു.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand