കി....ക്കി....ക്കീ.....കി.....ക്കി......ക്കീ...
കു....ക്കു.....ക്കുക്കു.....കുക്കുകൂ......
അവള്‍ പാട്ടുപാടിയാണ് കുട് നെയ്തുകൊണ്ടിരുന്നത്.
പാട്ടുകാരി.....തന്നെ.
ഉണങ്ങിയ പ്ലാവിന്റെ ഹൃദയത്തില്‍ നിന്നുകുറച്ച് ചീളുകള്‍.
വിരിഞ്ഞ മാവിന്റെ കൈകളില്‍ നിന്ന് കുറച്ചുണങ്ങിയയിലകള്‍,
മാനത്തെ നോക്കി നോക്കിയുയരുന്ന തെങ്ങിന്റെ മനസ്സില്‍ പൂത്ത ചകിരി...
പാട്ടുകാരി കൂട് നെയ്തുകൊണ്ടിരുന്നു.
അവള്‍ കൂടു നെയ്തത് തന്റെ മനസ്സില്‍ കൂടിയായിരുന്നു.
തൂങ്ങിയിരുന്നാടി,കൂടിന്റെ കണ്ണില്‍ നിന്ന് പറന്നുയരുന്ന പാട്ടുകാരിയുടെ കുഞ്ഞോമനകളെ മാനത്ത് കുളിരിടുന്ന താരങ്ങളില്‍ കണ്ടു.
ആ താരങ്ങള്‍ക്ക് ശോഭയേറാന്‍, മഴചാറ്റലെന്നും,വെയില്‍ പെയ്യലെന്നും നോക്കാതെ അവള്‍ നാരുകളും,ചീളുകളും,ചകിരിയും,ഇലകളുംകൊണ്ട് ഒരു കൂടുണ്ടാക്കി....
ഊഞ്ഞലാടുന്ന കൂട്.
സ്വപ്നങ്ങള്‍ ഇഴകികൂടി,മുട്ടിയുരുമിയുലയുന്ന കൂട്.
കണ്ണുള്ള കൂട്...
പാട്ടുകാരിയെന്ന തേന്‍കുരുവി ഇപ്പോള്‍ കൂട്ടിനകത്തെപ്പോഴുമിരിപ്പാണ്..
ഇടയ്ക്കൊന്ന് പുറത്തേക്ക് തലനീട്ടും.‍
അവളുടെ നീണ്ട കൊക്കാണാദ്യം കാണുക.പിന്നെ അവളുടെ കണ്ണും.
പണിതുതീര്‍ത്ത സ്വപ്നങ്ങള്‍ക്ക് മീതെ അണയിരിക്കുകയായിരിക്കും.
ആ പരിഭ്രാന്തിയാണോ അവളുടെ കണ്ണുകള്‍ക്കിത്ര പായ്ച്ചല്‍നല്‍കിയത്?
അവളുടെ കൊക്കുകള്‍ക്ക് ഇത്ര മാധുര്യം നല്‍കിയത്?
അതില്‍ മുഴങ്ങുന്ന പാട്ടുകള്‍ക്ക് ഇത്ര കാലവും,കാഴ്ചയും നല്‍കിയത്??
ആയിരിക്കും....
തേന്‍കുരുവിയുടെ നോട്ടം ഇപ്പോഴും ആ വിസ്തൃതമായ ആകാശത്തിലേക്കു തന്നെയാ....
അപ്പോളവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
എന്തിനാണെന്നറിയില്ല...
എന്നാല്‍ അത് സന്തോഷത്തിന്റേതാണെന്നറിയാം...
അങ്ങനെ കുരുവി രാത്രിയുടെ മയക്കത്തില്‍ അവളുടെ വിരിയാത്ത കുഞ്ഞോമനകളെ ചിറകോടുചേര്‍ത്ത്,ഒന്നുറങ്ങി....
എപ്പോഴും എല്ലാ രാത്രിയിലും,തലയും പുറത്തോട്ടിട്ട്,കാവല്‍ നിന്ന് രാത്രികളെല്ലാം നിശബ്ദമായിരുന്നു.
എന്നാല്‍ ആ രാത്രിയില്‍ ഇടയ്ക്കിടക്കിടയ്ക്കിടയ്ക്കോരോ ശബ്ദങ്ങള്‍ തടവറകളില്‍ നിന്നും പറത്തു ചാടി.
പതിവിലിന്നേറെ കാറ്റുവീശി.....
വിരിഞ്ഞ ഇലകള്‍ കരിയാതെ കൊഴിഞ്ഞു...
രാത്രി പതുങ്ങി,പതുങ്ങി,ശബ്ദമുണ്ടാക്കി വന്നു..
കൂടെ മഴയെ താങ്ങിപിടിച്ച കാര്‍മേഘങ്ങളും.
വെളിച്ചം ചിതറിച്ച് ഇടിവാളും വെട്ടി.
മഴതുടങ്ങി.
അറിയാതെ കുതിര്‍ന്നുവീണ ഒരു മഴതുള്ളി പാട്ടുകാരിയുടെ ചുണ്ടിലേക്കൊറ്റി,
അവള്‍ ചാടിയെണീറ്റു..
പുറത്ത്,മുകളില്‍ നിന്നാരോ,അമ്പെറിയുന്നതുപോലെയുള്ള മഴയെ അവള്‍ കണ്ടു.
ആരോ,അലറിയതുപോലുള്ള കാറ്റും..
അമ്പുകള്‍ കൂടിന്റെ ചിറകുകെടുത്തി.
അലര്‍ച്ചകള്‍ കൂടിന്റെ കാതും....
എന്നിട്ടും, കൂട് തന്റെ സ്വപ്നങ്ങളെ കൂട്ടിപിടിക്കാന്‍ കെട്ട ചിറകുമായി പിടിവിട്ടില്ല.
മുട്ടക്കകത്തുമിരുന്ന് കുഞ്ഞോമനകള്‍ കരഞ്ഞുതുടങ്ങി.
എന്നാലും കൂടത് കേട്ടു.
തന്റെ ഹൃദയമല്ലേ....
അവയ്ക്കിടയിലും ഞെങ്ങി,ഞെരുങ്ങി തേന്‍കിളിയും ഒന്നുകരഞ്ഞു.
പിന്നീടെല്ലാം കറുപ്പായിരുന്നു.
ഒന്നും കാണുന്നില്ല....
പ്രഭാതം സൂര്യനായിയുദിച്ചിട്ടും,മഴ അസ്തമിച്ചില്ല....
തേന്‍കുരുവിയും കണ്ണുതുറന്നു.
അവള്‍ കണ്ടത്,ഹൃദയമുടഞ്ഞ കൂടിനേയും,ഉടയാന്‍ ബാക്കിനിന്ന് ആ ചിറകിന്റെ ഒരു തൂവലും മാത്രം...
മുട്ടയ്ക്കകത്തെ കരച്ചിലും നിലശ്ചിരിക്കുന്നു.
മഴ നിലശ്ചതേയില്ല.....
ചിതറിയ സ്വപ്നങ്ങളെ വീണ്ടും കാണാന്‍,ഇനി സ്വപ്നങ്ങളില്ലാത്ത കുരുവിയ്ക്ക് കഴിയില്ല...
അവള്‍ വട്ടമിട്ടു പറന്നു.
ഉലയാത്ത ശബ്ദവുമായി,എന്നാല്‍ ഇടറുന്ന മനസ്സുമായി വിലാപസംഗീതം പൊഴിച്ചു.
അപ്പോഴും,മഴതുള്ളികള്‍ വീണുകൊണ്ടിരുന്നു.
കാറ്റാഞ്ഞുവിശികൊണ്ടിരുന്നു.
ഇടിവാള്‍ വെട്ടിക്കൊണ്ടിരുന്നു.
എന്നാലപ്പോഴത്, തേന്‍കുരുവിയുടെ ചിറകില്‍ നിന്നായിരുന്നു.
ഹൃദയം എപ്പോഴോ ഉലഞ്ഞുടഞ്ഞിരിക്കാം........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand