എനിക്കൊരു കുടയുണ്ട്.
പോപ്പിക്കുടയോ,ജോണ്‍സണ്‍കുടയോ,പ്യൂമ കുടയോ,ഒന്നുമല്ലത്.
കാലത്തില്‍ തുരുമ്പിക്കാത്തതും,മഴയില്‍ നനയാത്തതും,
എന്നാലെന്നും കണ്ണീരൊഴിക്കിക്കൊണ്ടിരിക്കുന്നതുമായ എന്റെ കുട.
ആ കുടയിലൂടെ മഴതുള്ളികള്‍ തുള്ളികളായി ഇറ്റുവീണ ചെവിയിലാണ് ഞാന്‍ എന്റെ ബാല്യം തീര്‍ത്തത്.
മുകളിലേക്ക് ഉരുണ്ടുപൊന്തിയ മലയിലേക്കാണ് ഞാന്‍ എന്റെ പ്രയാണം തുടങ്ങിയത്.
താഴോട്ട് നീണ്ട് മടങ്ങിയ കൈകളിലാണ് ഞാന്‍ രാത്രിയുറങ്ങിയത്.
എന്നാല്‍ തുരുമ്പിക്കാത്ത ആ കുടയിലും ഒരിക്കല്‍ തുരുമ്പു കയറി.
ചെവികളില്‍ തൂങ്ങിയാടിയ ഓളങ്ങള്‍ വരണ്ടുപോയി.
ആ മല ആരോ നികത്തിപോയി.
നീണ്ടുരുണ്ട കൈകളും എനിക്ക് നഷ്ടമായപ്പോള്‍ ആ കുടയും എന്നില്‍ നിന്ന് അകന്നുപോയി.
അല്ല ഞാനതില്‍ നിന്നുമകന്നുപോയി.
ഇപ്പോഴെന്റെ ബാല്യം തീര്‍ന്നുകൊണ്ടിരിക്കുന്നത് തെരുവിന്റെ ഇടവഴികളിലെ രാത്രിയുടെ വെളിച്ചത്തിലെ മെഴുകുതിരിയിലാണ്.
എന്റെ പ്രയാണം തെരുവുനായക്കളുടെ കൂടെ കടിച്ചു പറിച്ച് ചപ്പുചവറുകളിലൂടെ പതുങ്ങിയാണ്.
എന്റെ ഉറക്കം എന്നാലും തെരുവിന്റെ ഹൃദയത്തിലാണ്.....
ഞാനോരോദിവസവും കണ്ണടച്ചുതുറന്നപ്പോള്‍ എന്നേക്കാള്‍ വേഗത്തില്‍ തെരുവുകള്‍ വളര്‍ന്നുകൊണ്ടിരുന്നു.
തെരുവുവിളക്കുകള്‍ അണഞ്ഞ് പ്രകാശിച്ചുകൊണ്ടിരുന്നു.
ഞാന്‍ അകന്ന കുടയെ അവടെയെങ്ങും കാണാനേ കഴിഞ്ഞില്ല.
ആരിലും ആ കുട ഉണ്ടായിരുന്നില്ല.
അതുകൊണ്ടാവാം അവരുടെ തിരക്കില്‍ ചവിട്ടിമെതിക്കാവുന്നവയേയും,ചവിട്ടിമെതിച്ച് പാഞ്ഞുകൊണ്ടിരുന്നത്.
ആ കുടയേയും തേടി ഞാന്‍ ആരാധനാലയങ്ങളായ ആലയങ്ങളെല്ലാം കയറിയിറങ്ങി.
തീനാളം മാത്രം കാണാന്‍ കഴിഞ്ഞ് എനിക്ക് അവിടെ എന്റെ കുടയെ കാണാന്‍ കഴിഞ്ഞില്ല.
സ്വര്‍ഗനരഗരാജ്യങ്ങളിലെ ദേവനസുരന്മാരോട് ചോദിച്ചു.
അവര്‍ക്കറിയില്ല.
അവിടം വിട്ട് താഴെയിറങ്ങുമ്പോഴാണ് ഒരു കുടക്കമ്പനി കണ്ടത്.
അവിടത്തെ ചെറുതും,വലുതമായ നിറപ്പകിട്ടാര്‍ന്ന കുടകളെ ഞാന്‍ കണ്ടു,അവയിലെ ജീവിനില്ലാത്ത ഹൃദയത്തെ കണ്ടു.
അവിടേയും എന്റെ കുടയെ കാണാന്‍ കഴിഞ്ഞില്ല.
അവസാനം ലോകത്തിന്റെ ഏതോ ഒരു മൂലയില്‍,ഇപ്പോഴും, ഏതോ ഒരു ഭിക്ഷാടകന്‍ കാത്തുസൂക്ഷിച്ചിരുന്ന തളിര്‍മരത്തോട് ഞാന്‍ ചോദിച്ചു.
കണ്ണടച്ചൂ, ആ കുഞ്ഞുചെടി.
വന്‍ വൃക്ഷമായി കണ്ണുതുറന്നു.
അപ്പോഴും പഴുത്ത ഒരില എന്നിലേക്ക് ഇട്ടുതന്നു.
കാറ്റത്താടിയുലഞ്ഞ്,ഇളകിമറിഞ്ഞ് മുകളിലൊരു മലയും,നടുവിലൊരു ചെവിയും,താഴെയൊരു കൈയ്യുമായി അത് വീണ്ടും വിരിഞ്ഞു.
അത് എന്റെ കുടയാണ്.
അല്ല അത് ഞങ്ങളുടെ കുടയാണ്.
ഇനിയും ഞങ്ങളെ ഉറക്കാനുള്ള,
ഞങ്ങളുടെ ബാല്യത്തെ വരച്ചുകളിക്കാനുള്ള,
പ്രയാണങ്ങളില്‍ കൂടെയൊപ്പം പറത്താനുള്ള
ഞങ്ങളുടെ സ്വന്തം അമ്മക്കുട.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand