ഇരുണ്ടുരുണ്ട മഴമേഘങ്ങള്‍ ഞങ്ങള്‍ക്കന്നുതന്നത് മഴയെ മാത്രമല്ലായിരുന്നു,
മഴയുടെ ഗര്‍ജനത്തെ നോക്കി പേടിച്ച് കൊരച്ചുകൊണ്ടിരുന്ന രണ്ട് നായകുട്ടികളേയും കൂടിയായിരുന്നു.
അവര്‍ ഞങ്ങളെകണ്ടതും എന്തെന്നില്ലാത്ത ഭയത്തോടെ,വിറച്ചു വിറച്ച് ഓടി വന്നു.
വീടിന്റെ വരാന്തയില്‍ ഏതോ ഒരു രാത്രി അവരുറങ്ങാന്‍ വന്നു.
അതാണ് എന്റെ മനസ്സിലെ സൂസിയുടെ,മോളിയുടേയും ജനനം.
അവര്‍ക്ക് ചാരനിറമാണുള്ളത്.
മോളിയുടെ വാല് ചുരുണ്ടതാണ്,സൂസിയുടേത് നിവര്‍ന്നതും,
രണ്ടു പേരും ഞാനും ഏട്ടനും സ്ക്കൂളിലേക്ക് പോകുമ്പോള്‍ ഞങ്ങളുടെ പിന്നാലെ വരാറുണ്ട്.
അപ്പോഴൊക്കെ എനിക്ക് പേടിയായിരുന്നു.
പാതയെത്തുമ്പോള്‍ മറ്റ് നായക്കള്‍ അവരെ കടിച്ചാലോ,കൂടെ എന്നേയും.
പക്ഷെ ഇതുവരെ അങ്ങനെ നടന്നതേയില്ല.
സ്ക്കൂൂളു വരെ ‍ഞങ്ങളെ കൊണ്ടാക്കി സൂസിക്കും മോളിക്കും വീടിന്റെ വഴിയറിയാതെ ഞങ്ങളെ വിട്ട് പോകുമോ എന്ന മറ്റൊരു പേടിയും അതിനുപിന്നാലെ മണപ്പിച്ച് വരാറുണ്ടായിരുന്നു.
ആ ദിവസം ഞാനും ഏട്ടനും ഉത്കണ്ഠയോടെയാണ് വീട്ടിലേക്കെത്തിയത്.
സൂസിയേയും മോളിയേയും, അവിടെമൊത്തം തിരഞ്ഞു.
അവരെ കണ്ടില്ല.
പക്ഷെ ഞങ്ങള്‍ അവരുടെ പേര് ഉറക്കെ വിളിക്കാന്‍ മറന്നുപോയിരുന്നു.
അറിയാതെ നാവില്‍ നിന്ന് ചാടിവീണുരുണ്ട സൂസിയേ,മോളിയേ എന്ന വിളിയില്‍ ചെവി കൂര്‍പ്പിച്ച് വാലുകള്‍ നിവര്‍ത്തി അവര്‍ രണ്ടാളും കാട്ടില്‍ നിന്നും ഓടിവന്നു.
ഉള്ളിലെ ഭയം അവര്‍ നക്കിനക്കി തുടച്ചുമാറ്റി.
പിന്നെതൊട്ട് ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നില്ല,അവര്‍ വീടെത്തുമെന്ന പ്രതീക്ഷയാണ് ‌ഞങ്ങള‍ില്‍ അപ്പോള്‍ ഉഞ്ഞലാടിയത്.
അറിയാതെ കാലം കുറച്ച് മുന്നോട്ടുപോയി.
തെരുവുകളില്‍ നായകള്‍ മുളച്ചുപൊന്തി.
അവരെ കൊല്ലാന്‍ നായപിടുത്തക്കാരും വന്നുചേര്‍ന്നു.
അന്നെന്നോ വാറാമാല പിടിച്ച ആ ഭയം വീണ്ടും ഞങ്ങളിലേക്ക് പറന്നെത്തി.
നായപിടുത്തക്കാര്‍ ഞങ്ങടെ സൂസീനീം,മോളീനീം പിടിച്ചേണ്ടുപോക്വോ....
അടുത്ത നാള്‍ എന്റെ കുഞ്ഞുസ്ക്കൂളിന്റെ ഇരുമ്പ് ഗെയിറ്റില്‍ കണ്ടത് കുന്നുകൂടികിടക്കുന്ന നായക്കളുടെ ശവശരീരങ്ങളായിരുന്നു.
അതില്‍ ഞാന്‍ സൂസിയേും മോളിയേയും തിരഞ്ഞു.
അവരവിടെയില്ല.
ഹാവു സമാധാനമായി.
അവര്‍ വീട്ടിലെത്തിക്കാണും.
എന്റെ കാലുകള്‍ക്ക് വേഗതയേറിക്കാണണം,ഞാന്‍ പെട്ടെന്ന് വീട്ടിലെത്തി.
തണലിലെ മാവിന്‍ചോട്ടില്‍ സൂസിയും,മോളിയും,എന്തെന്നില്ലാത്ത ഉറക്കത്തിലാണ്.
ഞാനവരെ ഉണര്‍ത്തിയില്ല.
മനസ്സില്‍ തൊട്ടുതലോടി വീട്ടിലേക്ക് കയറി.
ഞാനങ്ങനെ നാലിലെത്തി.
എന്റെ കുഞ്ഞു സ്ക്കൂളില്‍ അഞ്ച് വരേയെയുള്ളൂ.
അതുകൊണ്ടേട്ടന്‍ വലിയ സ്ക്കൂളിലേക്ക് പോയി.
ഏട്ടനപ്പോള്‍ ആറിലാണ്.
ഞാനുമൊരിക്കല്‍ അവിടെയെത്തും.
പിന്നെയുള്ള എന്റെ കുഞ്ഞു സ്ക്കൂളിലേക്കുള്ള വലിയ യാത്ര ഏട്ടനില്ലാതെയായിരുന്നു.
അതിരാവിലെ ഏട്ടന് ട്യൂഷന്പോണം.
എന്നും ഞാനപ്പോള്‍ മൂടല്‍ മഞ്ഞിലേക്ക് മറഞ്ഞകലുന്ന ഏട്ടനേയാണ് കാണാറ്.
എന്നാലും അപ്പോഴൊക്കെ സൂസിയും മോളിയും എന്റെ മുന്നിലുണ്ട്.
അങ്ങനെ ഞാനും ആ വലിയ സ്ക്കൂളിലെത്തി.
അന്നും ഞാന്‍ ഏട്ടനെ കാണാറില്ല.
ഇപ്പോള്‍ സൂസിയും മോളിയും,പാതയിലെ ബസ്സ്റ്റാന്റ് വരേയാണ് വരാറ്.
അവരെ ബസ്സില്‍ കേറ്റില്ലല്ലോ.
ബസ്സിനേക്കാള്‍ വേഗത്തില്‍ ഞാന്‍ കാലം വീണ്ടും പാഞ്ഞുപോകുന്നത് കണ്ടു.
അവന്‍ തന്റെ ഓട്ടുപാത്രം മിനുക്കികൊണ്ടിരിക്കുകയാണ്.
അതിനായി ഓരോ ജീവനും അവനെടുത്തുകൊണ്ടിരുന്നു.
ഒരിക്കല്‍ ആ കാലം ഞങ്ങളുടെ വാതില്‍ക്കലും വന്നുമുട്ടി.
സൂസിയും മോളിയും,നില്‍ക്കാതെ കുരച്ചുകൊണ്ടിരുന്നു.
അതുകൊണ്ടാവാം അവന്‍ എന്റെ മോളിയെ കട്ടോണ്ടുപോയത്.
അന്നുമുതല്‍ സൂസി ഒറ്റക്കായി.
എല്ലാ രാത്രികളേയും അവള്‍ ഒറ്റക്ക് നേരിടേണ്ടിവന്നു.
സ്ക്കൂളിന്റെ വഴിയോരത്ത് കണ്ണെത്താ ദൂരത്ത് പിന്നെയൊക്കെ ‍ഞാനും സൂസിയും മാത്രമായി.
അങ്ങനെയിരിക്കയാണ് സൂസി കുറേ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
എന്നാല്‍ അവയില്‍ പലതും അപ്പോള്‍ മരിച്ചുപോയി.
ആ കാലം അവിടേയും വന്നിരിക്കാം.
അതിലെ ഒരു നായക്കുട്ടിയെ ഞങ്ങളെടുത്തു.
പക്ഷെ എല്ലാ രാത്രിയിലും അവന്‍ കരഞ്ഞുകൊണ്ടിരുന്നു.
കരഞ്ഞുകരഞ്ഞ് അവന്റെ ശബ്ദവും എങ്ങോ പോയി.
അതിനിടയ്ക്കാണ് ഞങ്ങളുടെ സൂസിയിലെ മറ്റൊരു പട്ടിക്കുട്ടിയെ അവനോടൊപ്പമാക്കിയത്.
പിന്നീട് രാത്രിയൊന്നും അവന്‍ കരഞ്ഞില്ല.
രണ്ടാളും എന്നും കളിച്ചുകൊണ്ടിരുന്നു.
അവര്‍ക്ക് രണ്ടാള്‍ക്കും രണ്ട് പേരുമിട്ടു.
ലൂസിയും,ജാക്കിയും.
പിന്നെതൊട്ട് അവരും സൂസിയുടെകൂടെ ഞങ്ങളോടൊപ്പം കുറേ കാലം ജീവിച്ചു.
അതിനിടയ്ക്കൊക്കെ ഞങ്ങളുടെ മുറ്റത്തെ കുറേ കരിഞ്ഞുപോകാനിരിക്കുന്ന കൂട്ടുകാരുടെ മരണത്തേയും അവര്‍ക്ക് കാണേണ്ടിവന്നു.
സൂസിയും അങ്ങനെയൊരിക്കല്‍ മുത്തശ്ശിയായി.
വീട്ടിലെ മാവ്മുത്തശ്ശിയുടെ കൂടെ അവളും മുറ്റത്ത് തളിര്‍ത്തുവളര്‍ന്നുകൊണ്ടിരുന്ന കുഞ്ഞു നാമ്പുകളെ തലോടികൊണ്ടിരുന്നു.
ലൂസിയും,ജാക്കിയും വളര്‍ന്നുവലുതായി.
കൂട്ടിന് ‍ഞങ്ങളും.
വീട്ടിന്റെ വശത്തായി ഞങ്ങള്‍ ഒരു വലിയ വീട് കെട്ടി.
അപ്പോഴും ആടും,മാടും,കോഴിയും,നായയും,പട്ടിയുമെല്ലാം ആ കുഞ്ഞുവീട്ടില്‍ തന്നെ.
പിന്നീടൊരിക്കലാണ് മുറ്റത്തിന്റെ മുത്തശ്ശിയുടെ മുത്തശ്ശിയായി ഒരുപാട് ഓര്‍മകള്‍ ഞങ്ങളില്‍ ബാക്കിവച്ച് സൂസിയും മറ്റൊരു ലോകത്തേക്ക് യാത്ര പുറപ്പെട്ടത്.
ഇനി ഞങ്ങളില്‍ നായകുട്ടികളായി ലൂസിയും,ജാക്കിയും,ഉമ്മുവും മാത്രം.
ഉമ്മു നാടനല്ല.
എന്നാല്‍ നാട്ടില്‍ വന്ന് അവളും നാടത്തിയായി.
ലൂസി കുറച്ചു നാളത്തേക്ക് വീടുവിട്ടുപോയി.
മറ്റേതോ നായക്കളുടെ കൂടെ ചേര്‍ന്നു.
എന്നാല്‍ ജാക്കി മാത്രം വീടുംപരിസരവുമായി ഉറങ്ങിയുണര്‍ന്നിരുന്നു.
അമ്മയുടെ കൂടെ മാടിനെ മാറ്റിക്കെട്ടാനും,അഴിക്കാനുമായി കൂടേ പോയി,.
അമ്മക്കുമപ്പോള്‍ ഒരു ധൈര്യമായി.
ഒരിക്കലാണ് ഏതൊ ഒരു മനുഷ്യ വിഷം അവനില്‍ ചെന്നത്തിയത്.
മുറ്റത്തെ പൂവുകളായ പൂവുകളെല്ലാം മരിച്ചുവീണത് ആ വിഷം കൊണ്ടുതന്നെ.
ജാക്കിയുടെ കാലുകള്‍ വിറങ്ങലിച്ചുപോയി.
അവന് എണീക്കാന്‍ കഴിയുന്നില്ല.
ഞാന്‍ സ്ക്കൂളിലേക്ക് പോകാനായി നില്‍ക്കുമ്പോഴായിരുന്നു പതിവ് കാണുന്ന ജാക്കിയെ കാണാതിരുന്നത്.
അവന്‍ അപ്പുറത്തെ തൊടിയില്‍ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഞാനും അമ്മയും ജാക്കിയേ എന്നൊന്ന് വിളിച്ചു.
അവനപ്പോഴും വാലുകളാട്ടി,ചെവികള്‍ താഴ്ത്തി തിരിഞ്ഞു നോക്കാന്‍ ശ്രമിച്ചു.
കഴിഞ്ഞില്ല.
കണ്ടില്ലെങ്കിലും അവന് മനസ്സിലായി കാണും.
ഞങ്ങളാണെന്ന്.
എനിക്കവിടെ അവന് കാവല്‍നില്‍ക്കണമെന്നുണ്ടായിരുന്നു, പക്ഷെ സ്ക്കൂളിന്റെ നിലവിളി എന്നെ വലിച്ചുകൊണ്ടുപോയി.
ഞാന്‍ വൈകുന്നേരത്ത് അന്ന് സൂസിക്കായും,മോളിക്കായും ഓടി വന്ന വേഗതയില്‍ നടന്നു.
അന്നവരെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു.
അവരുടെ പേരുകളെ,അവരെതന്നെ വിളിച്ചപ്പോഴല്ലേ എവിടെനിന്നോ പാഞ്ഞു വന്നത്.
പക്ഷെ ജാക്കിയേ എന്ന് വിളിക്കാന്‍ ഓടിവരാന്‍ അപ്പോഴവനുണ്ടായിരുന്നില്ല.
മറ്റേതോ നായക്കള്‍ ജാക്കി ദുര്‍ബലനായപ്പോള്‍ കടിച്ചു കീറിയത്രേ.
ഡാര്‍വിനച്ഛാച്ചന്‍ പറഞ്ഞതുപോലെ ശേഷിയുള്ളവ അതിജീവിക്കും.
ജാക്കിയെ ഞങ്ങള്‍ക്ക് നഷ്ടമായപ്പോള്‍, ആറാ ക്ലാസ്സില്‍ പഠിച്ച ഒരു കഥപോലെ ''മരം മുറിഞ്ഞ് വീണപ്പോള്‍ ആകാശത്തിലുണ്ടായ വിടവുപോലെ'' ഇവിടെയൊന്നും ഉണ്ടായില്ല.
പക്ഷെ എന്നും നിറഞ്ഞുനിന്ന ഞങ്ങളുടെ മനസ്സില്‍ അത് വലിയൊരു വിടവുണ്ടാക്കി.
ആ വിടവിലൂടെ പ്രകാശം പരത്തി ജാക്കിയും ഞങ്ങളെ വിട്ടകന്നുപോയി,
ഇന്നും ആ വിടവ് അവിടെതന്നെയുണ്ട്.
മറ്റേതിനോ വളരാന്‍ ഇടം കൊടുത്ത്,
മറ്റെന്തിനോ ജനിക്കാന്‍ വഴി കൊടുത്ത്,
ജാക്കിയും കാലത്തിന്റെ മരണക്കിണറില്‍ ഒരിറ്റു മഴത്തുള്ളിയായ്,
ജീവന്റെ ജനനകടലില്‍ മറ്റൊരിറ്റു പുഴയായ് ദാഹങ്ങളകറ്റി,ഭാരങ്ങളകറ്റി,
ആ വിടവിന്റെ ഹൃദയത്തിലൂടെ പൂക്കള്‍ പൊഴിച്ച് ഒഴികികൊണ്ടിരിക്കും.
എന്നും ഒര്‍ക്കാനൊരു പൂന്തോട്ടം തരും,
പൂക്കളിലൊരുകുടം തേനും തരും.
കായ്ക്കാന്‍ ഒരു ചില്ലയും.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand