രാത്രി സന്ധ്യ സമയമടുക്കും നേരം ഞാനുറങ്ങി.
മിന്നുന്ന താരങ്ങള്‍ വരിവരയായി നിരന്നപ്പോള്‍ ആ താരങ്ങളിലൊന്നില്‍ കയറി ഞാനും യാത്രയായി.
ഒരു സ്വപ്നയാത്ര.
ആ നക്ഷത്രം എന്നെ കൊണ്ടെത്തിച്ചത് ഒരു സ്വപ്ന നഗരിയിലും.
പക്ഷെ എന്റെ സ്വപ്ന നഗരം പ്രകാശീതമല്ലായിരുന്നു.
ഒരു ഇരുണ്ടുരുണ്ട കാട്.ഞാന്‍ അവിടെക്കാണെത്തിയത്.
എന്റെ പിന്നില്‍/മുന്നില്‍ രണ്ട് പേരുണ്ട്.
അതോ മൂന്നോ?
മുഖം അറിയാത്ത അവരോടൊപ്പമായിരുന്നു പിന്നീട് എന്റെ യാത്ര.
ചിലപ്പോള്‍ അവരും ഉറക്കത്തിലെ സ്വപ്നസഞ്ചാരികളായിരിക്കാം.
ഞാനും അവരും യാത്ര തുടങ്ങി,
കാടിന്റെ തുടക്കം ഒരു കുഞ്ഞു കുളമായിരുന്നു,എന്നാല്‍ മുങ്ങാനത്രയൊന്നും വെള്ളമില്ല.
സ്വപ്നമാണെങ്കില്‍ അത് ‍ഞങ്ങള്‍ക്ക് ഒരു മെഴുകുതിരി പോലും തന്നില്ല.
പക്ഷെ ഞാനറിയാതെ എന്റെ കുഞ്ഞു കരങ്ങളില്‍ നിന്ന് വലിയൊരു പ്രകാശമെത്തി.
എന്നാല്‍ അതുകണ്ടാരും അതിശയിച്ചില്ല.എനിക്കുപോലും അതിശയമുണ്ടായില്ല.
ആ പ്രകാശം ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ജലത്തില്‍ തട്ടി പ്രതിഫലിച്ച് ആ കാടിന്റെ തുടക്കത്തില്‍ അതിനെ രണ്ടായി പിരിക്കുന്ന ഒരു പടുകൂറ്റന്‍ മരത്തെകാണിച്ചു.
പിന്നെ വെളിച്ചം കുറഞ്ഞ് കുറഞ്ഞ് കാടിന്റെ ഉള്‍ഭാഗവും.
രണ്ടുവഴികളും ഞങ്ങളെ മാടിവിളിക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് ഞാന്‍ എന്റെ കൈയ്യില്‍ പൂത്ത വെളിച്ചത്തിലേക്ക് നോക്കിയത്.
അത് ഒരു കണ്ണായിരുന്നു.
ആ കണ്ണ് രണ്ട് വഴികളിലെ ഒരു വഴിയിലേക്കാണ് നോക്കിയത്.
ഞങ്ങള്‍ അതിലൂടെ പോയി.
കൂരിരുട്ടിന്റെ ഒക്കത്തെ കാടാണെങ്കിലും അവിടെ ഒരു വന്യജീവിയേയും കാണാന്‍ സാധിച്ചില്ല.
മനസ്സു തന്നെയായിരിക്കാം അവിടത്തെ വന്യജീവി.
അല്ലെങ്കില്‍ നമ്മളായിരിക്കാം.
അപ്പോഴാണ് സ്വപ്നം ഇടക്ക് മുറിഞ്ഞ പാലം പോലെ തകര്‍ന്നുപോയത്.
പക്ഷെ സ്വപ്നമല്ലേ,ഞ‍ങ്ങള്‍ക്ക്പ്പോഴൊരു ചിറകു മുളച്ചു.
നല്ല വെളുത്ത ചിറക്.
ചിറകിലൂടെ വീശി ആകാശമെന്നു തോന്നിക്കുന്ന സ്വപ്നത്തിന്റെ അതിരിലൂടെ ഞങ്ങള്‍ പറന്നു.
മുകളിലേക്ക് നോക്കിയപ്പോള്‍ എന്റെ കണ്ണില്‍ ഞാനുറങ്ങുന്നത് കണ്ടു.
എന്റെ കൂടെയുള്ളവരും അവരെതന്നെയായിരിക്കും കണ്ടിട്ടുണ്ടാകുക.
അവരുടെ ഉറക്കത്തെ.
ഒരു മിന്നായം പോലെ അത് മാഞ്ഞുമറഞ്ഞുപോയി.
‍ഞങ്ങളെല്ലാവരും സ്വപ്നലോകം മുറിഞ്ഞുപോകുന്നതുപോലെ പിരിഞ്ഞുപോയി.
ഒരോരുത്തരും ഒറ്റക്കായി കാണും.
ഞാനും ഒറ്റക്കായി.
എനിക്ക് ചിറകുകള്‍ നഷ്ടപ്പെട്ടു.
ഞാന്‍ താഴേക്ക് വീഴാന്‍ തുടങ്ങി.
ഗാഢമായ ഉറക്കത്തിലേക്ക്.
പക്ഷെ യഥാര്‍ത്ഥ ലോക്കത്തില്‍ ഞാന്‍ ഉണര്‍ന്നത്,സ്വപ്ന ലോകത്തിലെ ഉറക്കത്തിലൂടെയായിരുന്നു.ഞാന്‍ സ്വ്പനത്തില്‍ കണ്ട സഹപാഠികളുടെ മുഖം കണ്ടിരുന്നെങ്കില്‍,അവരെ ഈ ലോകത്തും കണ്ടെത്താമായിരുന്നു.
സ്വപ്നത്തില്‍ ഞാന്‍ എന്നെമാത്രം കണ്ടതുകൊണ്ടാവാം,
എന്റെ കൈയ്യില്‍ വിടര്‍ന്ന പ്രകാശം എനിക്ക് മാത്രം വെളിച്ചം തന്നതുകൊണ്ടാവാം
അവരുടെ മുഖം ഞാന്‍ കാണാതിരുന്നത്.
ഇനി ഞാന്‍ അവരേയും കാണാന്‍ ശ്രമിക്കും.
എന്നിലെ കുഞ്ഞു വെട്ടം എല്ലാവര്‍ക്കും നല്‍കും.
ചിറകുകള്‍ കരിഞ്ഞവര്‍ക്ക് എന്റെ ചിറകും.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand