ഒരിക്കല്‍ ആടുകള്‍ പാര്‍ത്തിരുന്ന ഒരു കുഞ്ഞു പുര ഇളക്കിമേയുമ്പോഴായിരുന്നു അന്നെനിക്ക് ഒരു കടലാസ് തുണ്ട് കിട്ടിയത്.
ഒരു തരം നീല കടലാസ്.
എന്റെ കൈയ്യിന്റത്രേയെ വലുപ്പമുണ്ടാകുകയുള്ളൂ അതിന്.
എന്നാലും അതിലെഴുതിയത് 17 വര്‍ഷങ്ങളെ കുറിക്കുന്ന നാല് വരികളും ഒരു ചിത്രവുമാണ്.
എന്റെ അച്ഛന്റേയും,അമ്മയു‍ടേയും കല്യാണ പത്രികയായിരുന്നു അത്..
അന്നുതൊട്ടേ ഞാനത് സൂക്ഷിച്ചുവച്ചൂ.
ഇന്നാണത് പുറത്തെടുക്കാന്‍ പറ്റിയ ദിവസം.
കാരണം എന്റച്ഛനുമമമ്മയും കല്യാണം കഴിച്ചിട്ട് ഇന്നേക്ക് 17 വര്‍ഷമായി.
ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വെഡിംഗ് ഡെ.
അന്നൊരിക്കെ ഇതേ നാളില്‍ ഞാന്‍ ഇതിനേക്കാള്‍ ചെറുതായിരിക്കുമ്പം അമ്മയും,അച്ഛനും,ഏട്ടനും,ഞാനും കൂടി ഒരു പോട്ടോയെടുക്കാന്‍ പോയി.
എനിക്ക് ആ യാത്രയുടെ ഓര്‍മകളുള്ളത്, ഇടക്ക് കീറിയും,തുന്നിച്ചേര്‍ത്തതുമായായിരുന്നു.
എന്റെ കുഞ്ഞു കണ്ണിലൂടെ കണ്ടതിനാലായിരിക്കും ആ കാഴ്ചയും ഓര്‍മ്മയും ചെറുതായിരുന്നത്.
ചിലപ്പോള്‍ അതുതന്നെയാവാം ഞാനിപ്പോഴും അതോര്‍ക്കുന്നതിനും കാരണം.
ചുങ്കം എന്ന സ്ഥലത്തിന്റെ ഒരു വലിയ വളവിന്റെ ചാരെയായി അച്ഛന്‍ വണ്ടി നിര്‍ത്തി.
അമ്മയുടെ ഒക്കത്തിലാണ് ഞാന്‍.ഏട്ടന്‍ അച്ഛന്റെ കൈയ്യിലും.
ഞാന്‍ ഏട്ടനെ നോക്കി,ഏട്ടനെന്നേയും.
ഞങ്ങള്‍, കുറച്ചൊക്കെ അലങ്കരിച്ച ഒരു കടയുടെ ഉള്ളിലേക്കാണ് പോയത്.
അതിനുമുന്നിലായി ഒരു കറുത്ത പെട്ടിയുടെ ചിത്രമുണ്ട്.(അന്ന് ക്യാമറയെ എനിക്കങ്ങനെയാണ് തോന്നിയത്)
ഉള്ളില്‍ കയറി,അമ്മ എന്നേയും,ഏട്ടനേയും കൂട്ടി ആ കണ്ണാടിയിലേക്ക് പോയി.
അവിടെ പൗഡറും,ചീര്‍പ്പുുമൊക്കെയുണ്ട്.
പൗഡറുതേക്കാന്‍ മാത്രം ഞാന്‍ കൂട്ടാക്കിയില്ല.
അമ്മ മുടി ചീവി തന്നു..ഏട്ടനും.
എന്നിട്ട് ഞാനുമേട്ടനും, പച്ച മെത്ത വിരിച്ച ഒരു ബെഞ്ചില്‍ കയറിയിരുന്നു.മുഖത്തോട് മുഖം എന്താണിവിടെയെന്ന് ചോദിച്ചു.
നല്ല വെളിച്ചമുണ്ട്.
അപ്പോഴുമവിടെ ഒരു കറുത്തപ്പെട്ടി,അതില്‍ കണ്ണ് തിരുകി ഒരാളും.
അയാളുടെ മുഖം ഓര്‍മയില്ല.
പിന്നെ അച്ഛനുമമ്മയുമെത്തി.
ജിത്തൂ അവിടക്ക് നോക്ക്,എന്ന അമ്മ ശബ്ദത്തോടെ ക്യാമറയുടെ മിന്നല്‍ കണ്ണിലേക്കടിച്ചു.
പിന്നെയൊന്നും ഓര്‍മയില്ല.
ആ മിന്നലോടെ ഞാനും ഉറങ്ങി കാണും,
അന്ന് അങ്ങനെയായിരുന്നു.
ഇന്നിതാ അതേ ദിവസം വീണ്ടുമെത്തിയിരിക്കുന്നു.
പക്ഷെ ചുങ്കവുമിറങ്ങി തലചീകി,പച്ച മെത്തയിലിരുന്ന് ഫോട്ടോയെടുുക്കാന്‍പോയതേയില്ല.
കൈയ്യില്‍ തന്നെ ആ മിന്നലുള്ള കറുത്ത പെട്ടിയുണ്ടല്ലോ .
സമയവും വച്ച് ഇന്നും മുഖമില്ലാത്ത ആ അയാളെ വച്ച് പോട്ടോയെടുക്കാം.
ഈ ദിവസത്തും അങ്ങനെയൊന്നെടുത്തു.
അന്ന് അമ്മയ്ക്കുമച്ഛനും വയസ്സായിരുന്നില്ല.
ഇന്ന് അന്നത്തേ അതേ മനസ്സോടെ മുടി നെരച്ചാണ് അച്ഛനുള്ളത്.
അമ്മയാണെങ്കില്‍ ഒരിക്കലും പൊഴിയാത്ത അതേ ചിരിയോടേയും.
അമ്മയുടെ മടിയിലിരുന്ന ഞാന്‍ അമ്മയ്കെപ്പോഴും കുട്ടിയായി തന്നെ അമ്മയുടെയത്രയായയി.
അച്ഛന്റെ കൈപിടിച്ചു നടന്ന ഏട്ടനാണെങ്കില്‍ ഇപ്പോഴും അച്ഛന്റെ കൈപിടിച്ച് അച്ഛനേക്കാളുമായി.
ചിലപ്പോള്‍ കുട്ടിക്കാലത്ത് മക്കളെ അച്ഛനമ്മമാര്‍ കൈകോര്‍ത്തു നടത്തുന്നത്,വരും കാലത്ത്
അവര്‍ മക്കളുടെ കൈപിടിച്ച് നടക്കാനായിരിക്കും.
ഞങ്ങള്‍ വളര്‍ന്നതുപോലെ,അച്ഛനുമമ്മയും മനസ്സില്‍ വീണ്ടും വളര്‍ന്നതുപോലെ കാലവും മാറികൊണ്ടിരിക്കുന്നു.
പക്ഷെ ഇപ്പോഴും മുടിനെരക്കാതെ തുഴയുന്ന ദിശയുടെ വഴിമാറ്റി മാറ്റി ആ കടലില്‍ തുഴഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മാത്രം.
ആ വഞ്ചിയില്‍ എത്രത്തോളം അമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും ഞങ്ങളകന്നാലും
ഉള്ളിന്റെയുള്ളില്‍ ഞങ്ങളിപ്പോഴും,
അമ്മയുടെ ഒക്കത്തും,
അച്ഛന്റെ കൈവിരലുകളിലും തന്നെ.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand