അവധിക്കാലം‬

വീടിന്റെ നിഴലില്‍ തൂങ്ങിയൂഞ്ഞാലാടി ഓടികളിക്കുന്ന ഒരു കുറുമ്പന്‍ തൊടി ഞങ്ങള്‍ക്കപ്പുറത്തുണ്ട്.
അവനില്‍ വര്‍ഷങ്ങളുടെ ഓര്‍മകള്‍ ഇലകളിലും,ചക്കകളിലുമായി സൂക്ഷിച്ചുവച്ച ഒരു പ്ലാവുമുണ്ട്..ഇന്നായിരുന്നു ഞങ്ങള്‍ പ്ലാവപ്പൂപ്പന്റെ ഓര്‍മകള്‍ നിറഞ്ഞ പഴുത്ത ചക്കകള്‍ ഇട്ടത്,
കൈയ്യിലും, മൂര്‍ച്ചയുള്ള കത്തിയിലുമായി എണ്ണ തേച്ചു.
എന്നിട്ട് എല്ലാവരും ചേര്‍ന്ന് ചക്കയെ രണ്ടായി മുറിച്ചു
അവന് വേദനിക്കുന്നുണ്ടായിരുന്നില്ല.
കാരണം,അവന്‍ വര്‍ഷങ്ങളായി പേറി നടന്ന ഓര്‍മകള്‍ അവനിലെ ചുളകളായി ഇനിയൊരുവനിലേക്ക് നിറയാന്‍ കാത്തിരിക്കുകയായിരുന്നു.
ചക്ക പതുക്കെ കണ്ണടച്ചു.
അപ്പോഴാണ് എനിക്ക് മനസ്സിലായത്,മരണം അത് നഷ്ടപ്പെടല്‍ മാത്രമല്ല,മറ്റുള്ളവനില്‍ മറ്റെന്തോ ജനിക്കുന്നതും, ജീവിക്കുന്നതും കൂടിയാണ്.
ആ ചുളതന്നെ എന്നില്‍,
ഞാനെന്നോ ഓടിവീണ,എന്റെ പഴയകാലത്തെ എന്റെ മുറ്റത്തിലെ ഓര്‍മകള്‍ പൂവിരിയിച്ചു.
അന്ന് എന്റെ അച്ഛമ്മ ഞങ്ങളില്‍ നിന്ന് വിട പറഞ്ഞ നാളുകളായിരുന്നു..
അന്ന് വിഷു കൂടിയാണ്.
അപ്പോഴാണ് അപ്രതീക്ഷിതമായി അമ്മമ്മ വന്നത്.
കൈനീട്ടവുമായാണ് വരവ്.
കൈനീട്ടം എന്നാല്‍ കൈയ്യിലൊതുങ്ങാത്തതായിരുന്നു.
കാരണം ഒരു പശുകുട്ടിയായിരുന്നു അത്.
മീനു എന്നാണ് അവളില്‍ പേരിട്ടത്.
എന്നാല്‍ അന്നു രാത്രിയായിരുന്നു അവളുടെ ഉണ്ടകണ്ണുകള്‍ക്കു മുന്പില്‍ ഞാനൊന്ന് ചിരിച്ചത്.
വെറും ചിരി ഒന്നുമല്ല.
അവള്‍ പശു ആയതുകൊണ്ടാവാം കൊമ്പുകുലുക്കി വാനത്തിലേക്ക് ഒരൊറ്റ ചാട്ടം.
ഞാനാകെ പേടിച്ചുവിരണ്ടു,എന്നാല്‍ അതിനൊന്നും ഞാന്‍ നിന്നില്ല, ഒരൊറ്റയോട്ടം.
മറ്റൊരുനാള്‍,അതും ഒരു പശുകഥതന്നെ,
അമ്മ, ചെറുതായി പഴുത്ത ചക്ക,വറുത്ത് കുഴല്‍രൂപത്തിലുള്ള കടലാസ്സില്‍ പൊതിഞ്ഞ് ഞങ്ങളെ മാട് മേക്കാന്‍ വിട്ടയച്ചു.
ഞാന്‍ തിന്ന് തിന്ന്,അങ്ങനെ കടലാസ്സ് കാലിയായി.നോക്കുമ്പോളുണ്ട് അതിലൊരോട്ട....
ഞാനതിനെ ടെലസ്കോപ്പാക്കി.
പെട്ടെന്നാണ് ടെലസ്കോപ്പിന്റെ ഓട്ട മറഞ്ഞത്,
ടെലസ്കോപ്പെടുത്തു മാറ്റി.
അപ്പോഴാണ് എന്റെ മുന്‍പില്‍ കൊമ്പുകളുള്ള ഒരു ഭീകരജീവി വന്നുനിന്നതായി അറിഞ്ഞത്.
പക്ഷെ അതും മീനുവായിരുന്നു.
അപ്പോഴും ഞാനൊരോട്ടം.
പിന്നേയുമൊരുനാള്‍ ഞാന്‍ ദൈര്യം സംഭരിച്ച്,അവളെ മാറ്റികെട്ടാന്‍ പോയി.
കയറഴിക്കുന്നതുവരേയും എനിക്കുചുറ്റും ദൈര്യം വട്ടമിട്ടുപറന്നു.
എന്നാലെന്തോ കയറഴിഞ്ഞുവന്നതും അവയൊക്കെ കരിഞ്ഞുപോയിരുന്നു.
അവളെ ഞാന്‍ ഉപദ്രവിച്ചിട്ടില്ല,തല്ലിയിട്ടില്ല,അടുത്തുപോലും പോകില്ല.
എന്നല്‍ അപ്പോളവള്‍ വീണ്ടുമൊന്ന് ആകാശത്തേക്കു ചാടി,എന്നിലേക്ക് കൊമ്പു കുലുക്കി,എന്റെയടുത്തേക്ക് തന്നെ ഓടിവന്നു.
ഞാനപ്പോഴും ഓടി,എന്നാല്‍ ജീവന്‍ കൈയ്യിലെടുത്തായിരുന്നു ഓട്ടം.
ഭാഗ്യത്തിനൊരു മരം കണ്ടു,അതിലേക്ക് എടുത്തു ചാടി.
എന്നിട്ടും മൂപ്പത്ത്യേര് പോണില്ല.
അവിടം അവള്‍ വട്ടമിട്ടു,മേഞ്ഞു...
ഞാനമ്മേനെ വിളിച്ചിട്ടായിരുന്നു അവിടംവിട്ട് ഇറങ്ങിയത്.
''ഞാനന്ന് മരങ്ങളുടെ അത്യാവശ്യം മനസ്സിലാക്കി'',.....
''അവയെ എന്തുകൊണ്ട് നശിപ്പിക്കരുത് എന്നതും''..
ഓര്‍മകള്‍ തീര്‍ന്നിട്ടില്ല.
അതുപോലെ ചക്കയും.
അതുപോലെതന്നെ സ്വപ്നങ്ങളും..
എന്നാല്‍ ഇപ്പോഴാണെങ്കില്‍ അവധിക്കാലവും.
സ്വപ്നം നെയ്യാനും,ഓര്‍മകളെ ഒരുക്കികൂട്ടി അതിലൊരു തൈ നടാനും പറ്റിയ സമയം.
അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അവധിക്കാലം ഇഷ്ടമാണ്.
തീരുമ്പോഴും,ഇനിയൊന്ന് വരുമല്ലോ എന്ന സമൃദ്ധി ദുഃഖങ്ങളേയും അകറ്റും.
വെയിലാണെങ്കിലും,അതിന്റെ കാഠിന്യം സന്തോഷ തൈയ്യിന് വളമാകും.....
അവയില്‍ പൂത്ത പൂവുകള്‍,വിടര്‍ന്ന് പഴങ്ങളുണ്ടാകും..
അവ സ്ക്കൂള്‍ ദിനങ്ങളായി പങ്കു വെച്ച് കഴിക്കും.
വീണ്ടുമൊരു കൂടിചേരലിന്റെ ആഹ്ലാദം പങ്കുവെക്കാന്‍.
ആ പഴങ്ങളിലെ വിത്തുകള്‍ അടുത്ത തലമുറക്കായി കാത്തുവെക്കാന്‍ ആരും മറക്കാറില്ല...
ബാല്യം കഴിയുമ്പോഴും തന്റെ കുഞ്ഞോമനകള്‍ അതൊക്കെ ചെയ്യുന്നത് നാം കാണും. വീണ്ടുമൊരു അവധിക്കാലം സ്വപ്നം കാണാന്‍ അതു മതിയാകും....

Comments

Popular posts from this blog