ഒരിക്കലിലകള്‍ നാമ്പുകളായിരുന്നു,
പിന്നെയത് പച്ചിലയായി,
കാലത്തിന്റെ പോക്കില്‍ പഴുത്തയിലയായവ 
എപ്പഴോ കരിഞ്ഞുപോയി,
അപ്പോഴും അവ വീണത് മുത്തശ്ശന്‍മാവിന്റെ മടിത്തട്ടിലേക്കായിരുന്നു.
കറുപ്പും,ചുമപ്പും,പച്ചയും നിറഞ്ഞ ഇലകള്‍ പഴങ്ങളിന് കൂട്ടിരുന്ന്,
കാറ്റിന് തുണയിരുന്ന് കിളികള്‍ക്ക് തണലിരുന്ന്,
കാലത്തിന് വിട പറയുംപോലെ
ഇതാ ഈ വര്‍ഷവും കടന്നുപോയി.
ഞാന്‍ ഒന്ന് വളര്‍ന്നു,
അമ്മ എന്നാല്‍ അങ്ങനെതന്നെ.
അച്ഛന്റെ മുടി ഒന്നുംകൂടി നെരച്ചു,
ഏട്ടനാണെങ്കില്‍ വണ്ടിയോടിക്കാന്‍ തുടങ്ങി,
അപ്പുറത്തെ മയിലാഞ്ചി പൂക്കള്‍ കരിഞ്ഞു,
ഇപ്പുറത്തെ കൊന്നപൂക്കള്‍ വിടര്‍ന്നു.
നാളത്തെ കുട്ട്യോളും.
പരീക്ഷ പെയ്തിറങ്ങി തോര്‍ന്നതേയുള്ളൂ,,
ഇനി കൊല്ലപരീക്ഷയാ,
ഇടിവെട്ടി പെയ്യാന്‍ പോകുന്നേ....
അതുകൊണ്ട് തന്നെ ഇരുമ്പിലൊന്നും തൊടാന്‍ പറ്റില്ലല്ലോ...
എന്നാല്‍ പഠിക്കാന്‍ പുസ്തകം തൊടാതെ വയ്യ.
ഇതൊക്കെ കഴിഞ്ഞാല്‍ കുറച്ച് നാളുകള്‍ക്ക് തോരാത്ത അവധിമഴ,.
പിന്നെ വീണ്ടും,
മണ്‍സൂണ്‍ മഴ.
എന്നാല്‍ ഇതൊക്കെ ഒരിക്കല്‍ തീരും.
ഇപ്പോഴൊക്കെ അതിനായി കാത്തിരിക്കുകയായിരിക്കും കുട്ട്യോളുകള്‍.
പിന്നെ വലുതാകുമ്പം പിന്നിലോട്ട് തിരിഞ്ഞുനോക്കാനാവാതെ അപ്പോള്‍ നാം കുട്ടിയാവാന്‍ ശ്രമിക്കും.
കുട്ട്യോളെ സ്നേഹിക്കും.
തന്റെ അബദ്ധം അവരോടും പറയും.
എന്നാല്‍ അവരും അതുതന്നെ തുടരും....
അങ്ങനെ ഒഴുകികൊണ്ടിരിക്കുന്ന വര്‍ഷങ്ങള്‍ വര്‍ഷപാദങ്ങളില്ലാതെ പെയ്യും.
ഇടക്ക് തവളയും,മയിലുമായി അച്ഛനമ്മയും.
ഒരോ വര്‍ഷത്തിലും ഞാന്‍ ഇതൊക്കെ ഓര്‍ക്കും.
കഴിഞ്ഞ വര്‍ഷങ്ങള്‍ തിരിച്ചുപിടിക്കാനാവാത്തതിനാല്‍ രാത്രിയില്‍ ഞാന്‍ അതൊക്കെ ഓര്‍മിക്കും,
ചിരിക്കും.
കാലം മാഞ്ഞാലും അതിനെ കാണാന്‍ ഓര്‍മയുണ്ടായാല്‍ മതി.
കണ്ണുവേണ്ട.
എന്നാലോ ഓര്‍മ്മിക്കണമെങ്കില്‍ കണ്ണുകൂടിയേ തീരു....
അല്ലെങ്കില്‍ ഇരുട്ടിനെ എന്നും ഓര്‍മിച്ചുകൊണ്ടിരിക്കാം.
കാരണം ഇരുട്ടിന്റെ കാഴ്ചകള്‍ നമുക്കറിയില്ലല്ലോ......
കാഴ്ചയേക്കാള്‍ ചിലപ്പോളത് അതിസുന്ദരമായിരിക്കും.....
വീണ്ടുമിതാ വര്‍ഷങ്ങള്‍ കടന്നുപോകുന്നു.
കിളികളും....
ആ മഴ ഇപ്പഴും പെയ്തുകൊണ്ടിരിക്കുന്നുണ്ട്.
ഓര്‍മകളുടെ കുളത്തിലെ നീരാവി ഘനീഭവിച്ചാണാമഴയുണ്ടായത്.
അതുകൊണ്ട് തന്നെ ഓര്‍മകളും , എല്ലാ മഴയിലും പെയ്തിറങ്ങും.
എന്നാല്‍ ഇന്ന് അതൊക്കെ ഓഴുക്കി കടലിലേക്ക് ചേര്‍ക്കലാണ് പതിവ്.
അപ്പോള്‍ തിരമാലകള്‍ ഓര്‍മകളേന്തി തീരത്തേക്കടിക്കും.
മണലിനെ കാറ്റ് പറത്തി,
നമ്മളിലേക്കെത്തിക്കും.
അതൊക്കെ നമ്മുടെ കാഴ്ചയുടെ മറയാണെന്ന് എന്നു തെറ്റിദ്ധരിക്കും.....
അങ്ങനെയങ്ങനെ വര്‍ഷങ്ങള്‍ക്കൊരുപാട് വിശേഷങ്ങളുണ്ട്.
പലതും നമുക്കറിയാത്ത ഭാഷയിലും,വേഷത്തിലും.
കാഴ്ചയിലും,കണ്ണിലും.
നിലക്കാത്ത കഥകള്‍ പോലെ വര്‍ഷങ്ങളുടെ കഥയും,ഇങ്ങനെ ഒഴുകികൊണ്ടേയിരിക്കും.
അമ്മേടെ സ്നേഹം പോലെ അതൊക്കെ അനുഭവിച്ചുകൊണ്ടിരിക്കാം.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand