നീ ഒരിക്കല്‍ ജനിച്ച്,
ഇപ്പോള്‍ ജീവിക്കുന്നു,
എന്നോര്‍മിപ്പിച്ച്
ഒരു തപാല്‍ക്കാരന്‍ വാതില്‍ക്കല്‍മുട്ടി.
അതെന്റെ പിറന്നാളായിരുന്നു.
തപാല്‍ക്കാരന്‍ കത്ത് നീട്ടി.
കത്തില്‍ പേരറിയാത്ത ആരുടെയൊക്കേയോ ആശംസകള്‍ കുത്തികുറിച്ച്
വച്ചിരുന്നു.
ഇനിയും പറന്നകലാന്‍ ദൂരങ്ങള്‍ ബാക്കിയുണ്ടെങ്കിലും,
അവക്ക് എന്നോട് എന്തൊക്കെയൊ ഓര്‍മിപ്പിക്കാനുണ്ടായിരുന്നു.
എന്റെ ആദ്യത്തെ പിറന്നാള്‍ ദിനം.
ആദ്യമായി  ടീച്ചറില്‍ നിന്ന് അടി കൊണ്ട ദിനം..
കരഞ്ഞപ്പോള്‍ ടീച്ചര്‍ തന്നെ ആശ്സിപ്പിച്ച ദിനം.
ജീവിതത്തിലാദ്യമായി വീട്ടിലെ വെള്ളം നിറഞ്ഞ ടാങ്കിലെ വര്‍ഷ എന്ന പേര് കൂട്ടിവായിച്ച ദിനം.
ഗൂഗിളിനെ ജൂജിലി എന്ന് വിളിച്ച ദിനം.
ഗവണ്‍മെന്റിനെ ഗോവട്ടെന്നും.
ആദ്യ സ്ക്കൂള്‍ ദിനം.
അതിലുപരി ആദ്യ ജനന ദിനം.
ആശുപത്രിയില്‍ നിന്ന് ഞാന്‍ ജനിച്ചപ്പോള്‍ അച്ഛന്‍ ഒരുനോക്കുനോക്കി.
പിന്നെ 48 മണിക്കൂറുകളുടെ നിശ്ചലമായ ഘടികാര ശബ്ദങ്ങള്‍ക്ക് ശേഷം ലേബര്‍ റൂമില്‍ നിന്ന് പുറത്ത് വന്ന അമ്മ.
ചിലപ്പോഴൊക്കെ ജീവിതങ്ങളുടെ ചില വിനാഴികള്‍പോലും ജീവിതത്തോളമെത്തും.
എന്നെ അമ്മ ഗര്‍ഭം ധരിച്ച അഞ്ചാമാസത്തില്‍ ഒരു ഡോക്ടര്‍ അമ്മയുടെ ഹൃദയമിടിപ്പ് ശരിയല്ലെന്ന്
പറഞ്ഞ് മറ്റൊരു ഡോക്ടറുടെ അടുത്ത് അയച്ചു,
അമ്മയു‍െ ഹൃദയം ചെറുതാണത്രേ...
എന്നാല്‍ പ്രസവം സങ്കീര്‍ണ്ണമാണ്.
അപ്പോള്‍ അച്ഛന്‍ ഈ കുഞ്ഞിനെ കൊല്ലണോ എന്ന് പോലും ചോദിച്ച
കഥകള്‍  ഒരോ പിറന്നനാളിലും പറയാറുണ്ട്.
കഥയല്ലെന്ന് പറയാന്‍ കഴിയില്ല.
എന്നാല്‍ കഥയെന്ന ജീവിതം.
അതുകൊണ്ട് തന്നെ എന്നെ അച്ഛന്‍ ഒരുനോക്കുമാത്രമേ നോക്കിയുള്ളൂത്രേ...
പിന്നീടെന്നും അങ്ങനെതന്നെ.
അപ്പോള്‍ ഒറ്റക്ക് അക്ഷരം പഠിച്ചു.
വരക്കാന്‍ പഠിച്ചു.
കണക്ക് പഠിച്ചു.
ചിരിക്കാന്‍ പഠിച്ചു.
കരയാനും.
എന്നാലും അതിനിടക്കൊക്കെ അച്ഛന്‍ എന്നോടൊപ്പമുണ്ടെന്ന് ചിന്തകള്‍ക്ക് എന്നും ചിറകുണ്ടായിരുന്നു.
അമ്മയുടേതിന് മനസ്സും.
ഏട്ടന്റേതിന് നന്മകളും.

ഇതെന്റെ എല്ലാ കുഞ്ഞു കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
പിന്നെ ജിജ്ജുവിനും,ജീജുവിനും,പാണ്ടിക്കും.ആയിഷൂനും,ലക്കിക്കും,കുരീസിനും,പുരീസിനും,സൂസി,ലൂസി,ടിപ്പു,ജാക്ക്,ജാക്കി,
പിന്നെ പശുക്കള്‍ക്കും,കരുമിക്കും.ചാത്തനും,
പിന്നെ അച്ഛനെന്നെ ചീത്ത
പറയുമ്പോള്‍ അച്ഛനോട് തര്‍ക്കിച്ച
എന്റെ പ്രിയപ്പെട്ട അച്ഛമ്മക്കും,
ഞാന്‍ കാണാത്ത എന്റെ അച്ഛാച്ചനും,
നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി

Comments

Popular posts from this blog

2016 wikipedia indian conference, chandikhand